ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് യുപിഐ പേയ്മെന്റുകൾ ഇപ്പോൾ. ഒരു കടയിൽ പോയി സാധനം വാങ്ങിയാലും, പെട്ടെന്ന് ഒരു പണമിടപാട് നടത്തേണ്ടി വന്നാലും ആദ്യത്തെ ഓപ്ഷൻ ആയി എടുക്കുന്നതും യുപിഐ പേയ്മെന്റുകൾ തന്നെയാണ്. എന്നാൽ ഇത്തരം പേയ്മെന്റുകൾ ഇനിയും പൂർണമായും സൗജന്യമായി തുടരുമോ എന്ന ആശങ്കയാണ് നിലവിൽ ഉയരുന്നത്. വ്യാപാരികളിൽ നിന്ന് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കാൻ അനുമതി നൽകുന്ന നിയമനിർമാണ നടപടികളാണ് ഇത്തരം ആശങ്കകൾക്ക് പിന്നിൽ.
വ്യക്തികൾ തമ്മിലുള്ള യുപിഐ ഇടപാടുകൾക്ക് ഉപഭോക്താവിൽ നിന്ന് നേരിട്ട് ഫീസ് ഈടാക്കുന്ന രീതി ഇതുവരെ നിലവിൽ വന്നിട്ടില്ല. എന്നാൽ ഭാവിയിൽ നിശ്ചിത പരിധിക്ക് മുകളിലുള്ള ഉയർന്ന മൂല്യമുള്ള വ്യാപാരി ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്താനുള്ള സാധ്യതയാണ് ചർച്ചയാകുന്നത്. ഇതിന്റെ നിരക്കും ഇടപാട് പരിധിയും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഈ വർഷം ജൂലൈയിൽ മാത്രം 2,366 കോടി യുപിഐ ഇടപാടുകളിലൂടെ ഏകദേശം 29.9 ലക്ഷം കോടി രൂപയുടെ ഇടപാടാണ് രാജ്യത്ത് നടന്നിട്ടുള്ളത്. രാജ്യത്തെ ഡിജിറ്റൽ റീട്ടെയിൽ പേയ്മെന്റുകളുടെ വലിയൊരു പങ്കും ഇപ്പോൾ യുപിഐ വഴിയാണ് നടക്കുന്നത്. ഏകദേശം 96% യുപിഐ ഇടപാടുകളും 2,000 രൂപയിൽ താഴെയുള്ളവയാണ്.
യുപിഐ ഇടപാടുകളുടെ എണ്ണം കുത്തനെ വർധിച്ചതോടെ ബാങ്കുകൾക്കും പേയ്മെന്റ് കമ്പനികൾക്കും സൈബർ സുരക്ഷ, സെർവർ പരിപാലനം, തട്ടിപ്പ് തടയൽ തുടങ്ങിയ മേഖലകളിൽ വലിയ ചെലവാണ് ഉണ്ടാകുന്നത്. സർക്കാർ സബ്സിഡിയെ മാത്രം ആശ്രയിക്കാതെ യുപിഐ സംവിധാനത്തെ കൂടുതൽ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുക എന്നതാണ് എംഡിആർ കൊണ്ടുവരുന്നതിന്റെ പ്രധാന ലക്ഷ്യമായി ചൂണ്ടിക്കാണിക്കുന്നത്.
നിലവിലെ നിർദേശപ്രകാരം വ്യക്തികൾ തമ്മിലുള്ള സാധാരണ യുപിഐ പേയ്മെന്റുകൾക്ക് ഉപഭോക്താവിൽ നിന്ന് നേരിട്ട് ചാർജ് ഈടാക്കുന്നതല്ല ലക്ഷ്യം. എംഡിആർ പ്രധാനമായും വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന ഫീസാണ്. എന്നാൽ വ്യാപാരികൾ ഈ അധിക ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറുമോ എന്നതാണ് പ്രധാന ആശങ്ക. അതായത്, യുപിഐ പേയ്മെന്റ് നടത്തിയാൽ ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് ഉടൻ ഫീസ് കുറയ്ക്കും എന്ന തരത്തിലുള്ള സാഹചര്യമല്ല നിലവിൽ. എന്നാൽ ഭാവിയിൽ വ്യാപാരികൾക്ക് ഈടാക്കുന്ന MDR സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ പ്രതിഫലിക്കാനുള്ള സാധ്യതയാണ് പ്രധാനമായി ചർച്ച ചെയ്യപ്പെടുന്നത്.




