വെറും നാല് തുള്ളി നീല ചായത്തിൽ തുടങ്ങി 12000 കോടിയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു തൃശ്ശൂർക്കാരനെ സംരംഭക രംഗവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഏതൊരു വ്യക്തിയും ഓർത്തിരിക്കും എം. പി. രാമചന്ദ്രൻ എന്ന ഉജാല രാമചന്ദ്രൻ. സ്വന്തം ആവശ്യത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ബ്രാൻഡാണ് അദ്ദേഹത്തെ ഒരു മുൻനിര സംരംഭകനാക്കിയ ഉജാല.
കേരളത്തിൽ നിന്നും ജോലി തേടി മഹാരാഷ്ടയിൽ എത്തിയ എം. പി. രാമചന്ദ്രൻ മുംബൈയിൽ ഒരു അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന സമയം. അന്ന് അദ്ദേഹം ഇന്നത്തെ പോലെ തന്നെ തൂവെള്ള വസ്ത്രം മാത്രമാണ് ധരിക്കുക . തൻ്റെ വസ്ത്രങ്ങൾക്ക് നീലം മുക്കാൻ അദ്ദേഹം ഉപയോഗിച്ചിരുന്നത് റോബിൻ ബ്ലൂ എന്ന ഒരു ബ്രിട്ടീഷ് പൊടിയാണ്. റോബിൻ ബ്ലൂ ആവശ്യാനുസരണം വെള്ളത്തിൽ കലക്കിയാണ് ഉപയോഗിക്കേണ്ടിയിരുന്നത്.
അത് വെള്ളത്തിൽ ശരിയായി കലക്കാൻ ഭയങ്കര പാടായിരുന്നു. കൂടിയാൽ നീലക്കറ വരും, കുറഞ്ഞാൽ വെള്ള നിറം വസ്ത്രത്തിന് കിട്ടുകയും ഇല്ല. അങ്ങനെ റോബിൻ ബ്ലൂ ഉപയോഗിക്കുന്നത് ഒരു തലവേദനയായി മാറിയപ്പോൾ റോബിൻ ബ്ലൂവിന് ഒരു പകരക്കാരനെ കണ്ടെത്തണം എന്നായി രാമചന്ദ്രന്റെ തീരുമാനം.
സ്വന്തം വീടിന്റെ അടുക്കളയിൽ തന്നെ അദ്ദേഹം അതിനായി ഒരു ലബോറട്ടറി സെറ്റ് ചെയ്തു. പല പരീക്ഷണങ്ങളും നടത്തി. കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല പല പരീക്ഷണങ്ങളും പാതിവഴിയിൽ പാളിപ്പോയി. പക്ഷേ തന്റെ തീരുമാനത്തിൽ നിന്നും തോറ്റു പിന്മാറാൻ അദ്ദേഹം ഒരിക്കലും തയ്യാറല്ലായിരുന്നു.
ഒടുവിൽ അദ്ദേഹം ഒരു പർപ്പിൾ നിറത്തിലുള്ള ലിക്വിഡ് നിർമിച്ചു. ഈ പർപ്പിൾ നിറത്തിന് തുണികളിലെ മഞ്ഞ നിറം കളയാനുള്ള ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. അതായിരുന്നു നാം ഇന്ന് കാണുന്ന തുള്ളി നീലത്തിൻ്റെ തുടക്കം.
അതോടെ വെറും 5000 രൂപ ബാങ്ക് വായ്പ എടുത്ത് മകൾ ജ്യോതിയുടെ പേരിൽ ജ്യോതി ലാബ്സ് എന്ന കമ്പനി തുടങ്ങി ആ പുതിയതായി കണ്ടുപിടിച്ച ഉൽപന്നത്തിന് ഉജാല എന്ന് പേരിട്ടു. പിന്നെ നടന്നത് സംരംഭക രംഗത്തെ ചരിത്രമായി മാറി. വെള്ള വസ്ത്രം ധരിക്കുന്നവർക്ക് ഉജാല ഇഷ്ട ഉൽപന്നമായി മാറി.
ഇന്ത്യൻ വീട്ടമ്മമാർക്കിടയിൽ ഉജാല ഒരു തരംഗമായി മാറി. നാലേ നാല് തുള്ളി മതിയെന്ന ടാഗ് ലൈനുമായി ഉജാല ഉജാലയുടെ ഒരു കിടിലൻ പരസ്യം കൂടെ വന്നതോടെ ഉജാല വൈറലായി. പരസ്യ രംഗത്തെ ഇന്നവേഷൻ ആയിരുന്നു ആ പരസ്യം. ആ ഒരൊറ്റ പരസ്യം ഇൻഡസ്ട്രിയിൽ വലിയ മാറ്റങ്ങളുണ്ടായി. അതോടെ റോബിൻ ബ്ലൂവിന്റെ 84% മാർക്കറ്റ് ഷെയറും ഉജാല ഒരൊറ്റയടിക്ക് പിടിച്ചെടുത്തു.
രാമചന്ദ്രൻ എന്ന സംരംഭകൻ്റെ യാത്ര അവിടെ നിന്നും ആരംഭിക്കുകയായിരുന്നു. ഉജാലയിൽ മാത്രമായി ഒതുങ്ങി നിൽക്കാതെ ഉപഭോക്തൃ കേന്ദ്രീകൃതമായ മറ്റ് ഉത്പന്നങ്ങളിലേക്ക് കൂടി തിരിഞ്ഞു.
ഇന്ന് വിപണിയിൽ സജീവമായ മാക്സ് കൊതുകുതിരിയും ഹെൻകോ ഡിറ്റർജന്റ്, പ്രിൽ ഡിഷ് വാഷ് ബാർ ഇങ്ങനെയുള്ള പല പ്രോഡക്റ്റുകളും ഉജാലയുടെ കമ്പനിയായി ജ്യോതി ലാബ്സിന്റേതാണ്. ആഗ്രഹവും ഇച്ഛാ ശക്തിയും ഉണ്ടെങ്കിൽ ചെറിയ ആശയം മതി വലിയ ബിസിനസ് സാമ്രാജ്യം ഉണ്ടാക്കിയെടുക്കാൻ എന്ന് തെളിയിക്കുന്നു ഉജാല രാമചന്ദ്രൻ എന്ന എം പി രാമചന്ദ്രന്റെയും ജ്യോതി ലാബ്സിൻ്റെയും കഥ.




