സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. പവന് 600 രൂപ ഉയര്‍ന്ന് ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,05,840 രൂപയായി. ഗ്രാമിന് 75 രൂപയുടെ വര്‍ധനയോടെ വില 13,230 രൂപയിലെത്തി.
അമേരിക്കന്‍ കേന്ദ്ര ബാങ്ക് (ഫെഡ്) പലിശനിരക്കില്‍ മാറ്റം വരുത്താതിരുന്നതാണ് ഇന്ന് സ്വര്‍ണവിലയില്‍ തിരിച്ചുകയറ്റത്തിന് പ്രധാന കാരണമായത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഫെഡ് അടിസ്ഥാന പലിശനിരക്ക് 3.5 ശതമാനം മുതല്‍ 3.75 ശതമാനം വരെയുള്ള പരിധിയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചത്.
ഫെഡിന്റെ പണ, വായ്പ നയ പ്രഖ്യാപനത്തെ ചുറ്റിപ്പറ്റിയ അനിശ്ചിതത്വത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. സമീപഭാവിയില്‍ ഫെഡ് പലിശനിരക്ക് ഉയര്‍ത്തുമെന്ന പ്രതീക്ഷകള്‍ വിപണിയെ സ്വാധീനിച്ചതോടെ ഒരാഴ്ചയ്ക്കിടെ പവന് ഏകദേശം 3,000 രൂപയുടെ ഇടിവുണ്ടായിരുന്നു. എന്നാല്‍ പലിശനിരക്ക് മാറ്റമില്ലാതെ തുടരാനുള്ള തീരുമാനത്തിന് പിന്നാലെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.
ആഗോള വിപണിയിലെ അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള ആവശ്യകത വർധിച്ചതുമാണ് വില ഉയരാൻ പ്രധാന കാരണം. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക ആശങ്കകളും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളായി വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.




