ഉത്സവകാലം മുന്നിലെത്തിയതോടെ രാജ്യത്ത് പഞ്ചസാര വില ഉയരുകയും വിപണിയിലെ ലഭ്യത കുറയുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ സ്വിഗി ഇൻസ്റ്റാമാർട്ട്, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഡിമാർട്ട് ഉൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകളും പഞ്ചസാര വാങ്ങുന്നതിന് പരിധി ഏർപ്പെടുത്തി. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യാനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ചില പഞ്ചസാര ഉൽപ്പന്നങ്ങൾ ഒരു ഓർഡറിൽ പരമാവധി രണ്ട് കിലോഗ്രാം വരെ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഡിമാർട്ട്, റിലയൻസ് തുടങ്ങിയ സൂപ്പർമാർക്കറ്റുകളിലും ഒരാൾക്ക് രണ്ട് മുതൽ മൂന്ന് കിലോഗ്രാം വരെ പഞ്ചസാര മാത്രമാണ് വാങ്ങാനാകുന്നതെന്നാണ് റിപ്പോർട്ടുകൾ. പൂജ, ദീപാവലി തുടങ്ങിയ ഉത്സവങ്ങൾ മുന്നിൽക്കണ്ട് വലിയ തോതിൽ മധുരപലഹാരങ്ങൾ തയ്യാറാക്കുന്ന കുടുംബങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും ഈ നിയന്ത്രണം തിരിച്ചടിയായേക്കും.
ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത കുറഞ്ഞതും പൂഴ്ത്തിവെപ്പ് വർധിച്ചതുമാണ് വില ഉയരാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. വിലക്കയറ്റം നിയന്ത്രിച്ച് വിപണിയിലെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി, 2026 ഒക്ടോബർ 31 വരെ ബാധകമായ താരിഫ് നിരക്കിൽ 10 ലക്ഷം ടൺ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
അസംസ്കൃത പഞ്ചസാര ശുദ്ധീകരിച്ച് വിപണിയിലെത്തിക്കുന്നതിനുള്ള സമയപരിധിയിലും കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചിട്ടുണ്ട്. ‘ബിൽ ഓഫ് എൻട്രി’ സമർപ്പിച്ച തീയതി മുതൽ റിഫൈനറികൾക്ക് രണ്ട് മാസം അധിക സമയം ലഭിക്കും.




