സാമ്പത്തിക വർഷത്തിലെ (2026 – 27) ആദ്യ പാദത്തിൽ 377.63 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 17.29 ശതമാനമാണ് വർധനവ്. മുൻവർഷം ഇത് 321.95 കോടി രൂപയായിരുന്നു.
മൊത്ത നിഷ്ക്രിയ ആസ്തികൾ മുൻ വർഷത്തെ 3.15 ശതമാനത്തിൽ നിന്നും 177 ബേസിസ് പോയിന്റുകൾ കുറച്ച് 1.38 ശതമാനത്തിലെത്തി. അറ്റ നിഷ്ക്രിയ ആസ്തികൾ മുൻവർഷത്തെ 0.68 ശതമാനത്തിൽ നിന്നും 42 പോയിന്റുകൾ കുറച്ച് 0.26 ശതമാനത്തിലെത്തി. എഴുതിത്തള്ളൽ ഉൾപ്പെടുത്തിയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 247 പോയിന്റുകൾ വർധിച്ച് 81.40 ശതമാനമായി. മുൻ വർഷം ഇത് 78.93 ശതമാനമായിരുന്നു. എഴുതിത്തള്ളലിന് പുറമേയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരിപ്പ് അനുപാതം 569 പോയിന്റുകൾ വർധിച്ച് 94.51 ശതമാനമായി. മുൻവർഷം ഇത് 88.82 ശതമാനമായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 23.05 ശതമാനം വളർച്ചയോടെ, 1,025 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന അറ്റ പലിശ വരുമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
റീട്ടെയിൽ നിക്ഷേപം 1,09,368 കോടി രൂപയിൽ നിന്ന് 1,24,306 കോടി രൂപയായി വർധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 13.66 ശതമാനം ഉയർച്ചയിൽ 14,938 കോടി രൂപയാണ് ഈ വർഷം വർധിച്ചിരിക്കുന്നത്. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 12.82 ശതമാനം വർധിച്ച് 36,432 കോടി രൂപയിലെത്തി. മുൻ വർഷം ഈ കാലയളവിൽ 32,293 കോടി രൂപയായിരുന്നു എൻ.ആർ.ഐ നിക്ഷേപം. 4139 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കറന്റ് അക്കൗണ്ട്, സേവിങ്ങ്സ് അക്കൗണ്ടുകളിലെ (കാസ) നിക്ഷേപത്തിൽ 14.61 ശതമാനം വളർച്ചയുണ്ടായി. സേവിങ്ങ്സ് ബാങ്കിൽ 16.51 ശതമാനവും കറണ്ട് അക്കൗണ്ടിൽ 6.95 ശതമാനവും വളർച്ചയുണ്ടായി.
മൊത്ത വായ്പാ വിതരണം 17.01 ശതമാനം വളർച്ച കൈവരിച്ച് 89,198 കോടി രൂപയിൽ നിന്നും 1,04,368 കോടി രൂപയായി ഉയർന്നു. 15,170 കോടി രൂപയുടെ വർധനവുണ്ടായി. മികച്ച റേറ്റിംഗുള്ള വായ്പാ അക്കൗണ്ടുകൾ ഉൾപ്പെടുന്ന കോർപ്പറേറ്റ് വിഭാഗത്തിൽ, വായ്പാ തുക 37,110 കോടി രൂപയിൽ നിന്ന് 41,704 കോടി രൂപയായി വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 12.38 ശതമാനത്തിന്റെ വളർച്ചയാണിത് രേഖപ്പെടുത്തിയത്. സ്വർണ വായ്പകൾ 17,446 കോടി രൂപയിൽ നിന്ന് 24,930 കോടി രൂപയായി. 42.90 ശതമാനമാണ് വാർഷിക വളർച്ച. 7,484 കോടി രൂപയുടെ വളർച്ചയാണ് ഉണ്ടായത്. ബിസിനസ് വിഭാഗത്തിൽ 12,660 കോടി രൂപയിൽ നിന്ന് 1,731 കോടി രൂപയുടെ വർധനവുണ്ടായി 14,391 കോടി രൂപയായി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 13.67 ശതമാനം വർധനവാണ് കാണിക്കുന്നത്. മോർട്ട്ഗേജ് വായ്പ 3,278 കോടി രൂപയിൽ നിന്ന് 5,856 കോടി രൂപയായി വർധിച്ചു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 78.65 ശതമാനത്തിന്റെ വർധനവുണ്ടായി. വാഹന വായ്പ 2,217 കോടി രൂപയിൽ നിന്ന് 280 കോടി രൂപ വർധിച്ച് 2,497 കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് 12.63 ശതമാനം വർധനവാണ് ഉണ്ടായത്. വലിയ കോർപ്പറേറ്റ് വിഭാഗങ്ങളിൽ 98.81 ശതമാനവും ‘എ’ യോ അതിനുമുകളിലോ റേറ്റിങ് ഉള്ള വിഭാഗത്തിൽ പെടുന്നവയാണ് .
സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിക്കുമ്പോൾ, സുസ്ഥിരമായ ലാഭക്ഷമത, മികച്ച ആസ്തി ഗുണനിലവാരം, കരുത്തുറ്റ വായ്പാ പോർട്ട്ഫോളിയോ, ശക്തമായ റീട്ടെയിൽ ലയബിലിറ്റി പോർട്ട്ഫോളിയോ എന്നിവയിൽ കേന്ദ്രീകരിച്ചുള്ള ഞങ്ങളുടെ ബിസ്നസ് തന്ത്രം തുടർന്നും മുന്നോട്ട് പോകുന്നുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി.ആർ ശേഷാദ്രി പറഞ്ഞു. ഞങ്ങളുടെ ബിസിനസ്സ് ലക്ഷ്യങ്ങൾ ഫലപ്രദമായി കൈവരിക്കുന്നതിനായി, സ്ഥാപനത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ റിപ്പോർട്ടിംഗ് കാലയളവിൽ, കോർപ്പറേറ്റ് വായ്പകൾ, വാഹന വായ്പകൾ, സ്വർണ്ണ വായ്പകൾ തുടങ്ങിയ മേഖലകളിൽ മികച്ച ഗുണനിലവാരമുള്ള ആസ്തികൾ നേടുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ലക്ഷ്യമിട്ട എല്ലാ വിഭാഗങ്ങളിലും ബാങ്ക് സ്ഥിരമായ വളർച്ച കൈവരിച്ചു. ‘ഗുണമേന്മയുള്ള വായ്പാ വളർച്ചയിലൂടെ ലാഭക്ഷമത’ എന്ന ഞങ്ങളുടെ തന്ത്രപരമായ ലക്ഷ്യത്തിന് അനുസൃതമായി, കുറഞ്ഞ റിസ്ക് സ്വഭാവമുള്ള പുതിയ വായ്പകൾ വിജയകരമായി ഉൾപ്പെടുത്തിക്കൊണ്ട് സന്തുലിതവും ആരോഗ്യകരവുമായ ഒരു വായ്പാ പോർട്ട്ഫോളിയോ ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്.ഐ.ബി.ഒ.എസ്.എൽന്റെ ഫലങ്ങൾ കൂടി ഉൾപ്പെട്ടതാണ് ബാങ്കിന്റെ ഈ സാമ്പത്തിക ഫലങ്ങൾ.




