തിരുവനന്തപുരത്തെ നദികളെയും തോടുകളെയും പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് അലയൻസ് ഗ്രൂപ്പ് നടത്തുന്ന പദ്ധതി വൻ വിജയം. കഴിഞ്ഞ നാല് വർഷത്തിനിടെ നഗരത്തിലെ ജലാശയങ്ങളിൽ നിന്ന് 1,000 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി ശേഖരിച്ചത്. അലയൻസ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഗ്ലോബൽ കാപ്പബിലിറ്റി സെന്റററുകളായ (ജിസിസി) അലയൻസ് സർവീസസ് ഇന്ത്യയും അലയൻസ് ടെക്നോളജി ഇന്ത്യയും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്.
2022-ൽ ആരംഭിച്ച ഈ പദ്ധതിക്കായി തങ്ങളുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 5 കോടിയിലധികം രൂപയാണ് അലയൻസ് കമ്പനികൾ ഇതുവരെ ചിലവഴിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ-ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി, തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ്, കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ, അലയൻസ് സർവീസസ് ഇന്ത്യ എം.ഡി ജിസൺ ജോൺ, അലയൻസ് ടെക്നോളജി ഇന്ത്യ ബ്രാഞ്ച് ഹെഡ് ജയന്ത് തുൽസിയാനി എന്നിവരുടെ സാന്നിധ്യത്തിൽ ഈ നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
1,000 ടൺ എന്ന നാഴികക്കല്ല് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് അലയൻസ് എസ്.ഇ ബോർഡ് ഓഫ് മാനേജ്മെന്റ് അംഗവും ഗ്രൂപ്പ് സി.ഒ.ഒയുമായ ബാർബറ കറുത്ത്-സെല്ലെ പറഞ്ഞു. മന്ത്രിമാരായ പി. കെ കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, കെ.എം ഷാജി എന്നിവർ പദ്ധതിയുടെ ഗുണങ്ങളെക്കുറിച്ച് സംസാരിച്ചു.
പുഴകളിലെയും തോടുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകി കടലിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ തടഞ്ഞുനിർത്താൻ ‘ട്രാഷ്ബൂം’ എന്ന ലളിതമായ ഫ്ലോട്ടിങ് വേലികൾ കൊണ്ടുള്ള തടസ്സങ്ങളാണ് പദ്ധതിയിൽ ഉപയോഗിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട 15 സ്ഥലങ്ങളിൽ ഈ സംവിധാനം വഴി ദിവസവും മാലിന്യം നീക്കം ചെയ്യുന്നുണ്ട്. തണൽ ട്രസ്റ്റ്, സുസ്തേര ഫൗണ്ടേഷൻ എന്നീ സന്നദ്ധ സംഘടനകളുമായി ചേർന്നാണ് അലയൻസ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിനായി ജർമ്മനിയിലെ ‘പ്ലാസ്റ്റിക് ഫിഷർ’ എന്ന കമ്പനിയുടെ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പ്രദേശവാസികൾക്ക് തൊഴിലവസരങ്ങളും ഉറപ്പാക്കുന്നു എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
മാലിന്യങ്ങൾ പുഴകളിൽ എത്തിയ ശേഷം നീക്കം ചെയ്യുന്നതിന് പുറമെ, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം മാറ്റിയെടുക്കാനുള്ള ബോധവൽക്കരണ പരിപാടികളും അലയൻസ് ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷന്റെയും കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ-ജലവിഭവ വകുപ്പുകളുടെയും പിന്തുണയോടെ അലയൻസ് ജീവനക്കാരും സന്നദ്ധ സംഘടനകളും ചേർന്ന് ബീച്ച് ശുചീകരണവും ബോധവൽക്കരണ കാമ്പെയ്നുകളും നടത്തുന്നുണ്ട്.
ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ച ഈ പദ്ധതി നഗരത്തിലെ വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുന്നതിന് സഹായിക്കുന്നുണ്ട്. തിരുവനന്തപുരത്ത് അലയൻസ് തുടക്കം കുറിച്ച ഈ മാതൃക ഇപ്പോൾ മംഗളൂരു, ബെംഗളൂരു, മുംബൈ, കാൺപൂർ, വാരണാസി തുടങ്ങിയ മറ്റ് ഇന്ത്യൻ നഗരങ്ങളിലും മാതൃകയായി സ്വീകരിക്കുന്നുണ്ട്.




