അമേരിക്ക – ഇറാൻ സംഘർഷം കനത്തതോടെ ആഗോളവിപണിയിൽ ശക്തമായ മാറ്റങ്ങളാണുണ്ടാകുന്നത്. എണ്ണ വിലയിൽ വർധനവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡിന് ബാരലിന് 80 രൂപയായാണ് ഉയർന്നിരിക്കുന്നത്. ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ഇന്ധനമാണ് ബ്രെന്റ് ക്രൂഡ്. 4.28 ശതമാനം ഉയർച്ചയാണ് ഇന്ന് മാത്രം എണ്ണവിലയിൽ ഉണ്ടായിട്ടുള്ളത്. ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന എണ്ണവില സാമ്പത്തികമായി കൂടുതൽ സമ്മർദം സൃഷ്ടിക്കുമെന്ന വിലയിരുത്തലും വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കപ്പൽ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ ശക്തമായിരിക്കുകയാണ്. അമേരിക്കയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പൽഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെയാണ് ആഗോള എണ്ണവിപണിയിൽ അനിശ്ചിതത്വം വർധിച്ചത്.
ലോകത്തെ സമുദ്രമാർഗമുള്ള ക്രൂഡ് ഓയിൽ വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഹോർമുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. അതിനാൽ ഈ പാതയിൽ തടസ്സമുണ്ടാകുമെന്ന ആശങ്ക ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ഇന്ത്യ ആവശ്യമായ ക്രൂഡ് ഓയിലിന്റെ ഭൂരിഭാഗവും ഇറക്കുമതിയിലൂടെ ലഭ്യമാക്കുന്ന രാജ്യമായതിനാൽ എണ്ണവിലയിലെ ഈ വർധനവ് ഇറക്കുമതി ചെലവ് ഉയർത്താൻ ഇടയാക്കും. ഇത് തുടർന്നാൽ പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെ ചില്ലറവിലയിൽ വീണ്ടും വർധനവ് ഉണ്ടാകുമോയെന്ന ചർച്ചകളും സജീവമായിരിക്കുകയാണ്.
അതേസമയം, ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ രൂപ 39 പൈസ ഇടിഞ്ഞ് 95.77 എന്ന നിലയിലെത്തി. മുൻ വ്യാപാരദിനമായ വെള്ളിയാഴ്ച രൂപ 9 പൈസയുടെ നേട്ടത്തോടെ 95.38 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യൻ ഓഹരി വിപണിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ സെൻസെക്സ് 600-ലധികം പോയിന്റ് ഇടിഞ്ഞു, നിഫ്റ്റിയും കനത്ത നഷ്ടത്തിലായിരുന്നു. ഇന്റർഗ്ലോബ് ഏവിയേഷൻ, ടാറ്റ സ്റ്റീൽ, മാരുതി സുസുക്കി, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും സമ്മർദം നേരിട്ടത്. നിക്ഷേപകർ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് നീങ്ങുകയും ആഗോള അനിശ്ചിതത്വം വർധിക്കുകയും ചെയ്തതാണ് വിപണിയിലെ തിരിച്ചടിക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
English Summary
Escalating US-Iran tensions pushed global oil prices higher, with Brent crude climbing above $80 per barrel, up 4.28% in a day. Rising crude prices are increasing concerns over inflation, import costs, and economic pressure on oil-importing countries like India.




