കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ കൈവശമുള്ള ഓഹരിയിൽ നിന്ന് പരമാവധി 5.04 ശതമാനം വരെ വിറ്റഴിക്കാനാണ് തീരുമാനം. ഓഫർ ഫോർ സെയിൽ (ഒ.എഫ്.എസ്.) സംവിധാനത്തിലൂടെയാണ് ഓഹരി വിൽപ്പന നടക്കുക. ഒരു ഓഹരിയുടെ ഫ്ലോർ പ്രൈസ് 1,400 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെയാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡി.ഐ.പി.എ.എം) സെക്രട്ടറി അരുണിഷ് ചൗള ഈ വിവരം എക്സിലൂടെ പുറത്തുവിട്ടത്.
ഷിപ്പ്യാര്ഡിന്റെ 5.04 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതിലൂടെ ഏകദേശം 1,856 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. പ്രഖ്യാപനത്തിന് മുമ്പത്തെ ക്ലോസിങ് വിലയേക്കാൾ ഏകദേശം 7 ശതമാനം കുറഞ്ഞ നിരക്കാണ് ഫ്ലോർ പ്രൈസ് ആയി നിശ്ചയിച്ചിരിക്കുന്നത്. ആദ്യം 2.52 ശതമാനം ഓഹരിയാണ് സർക്കാർ വിൽക്കുക. നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചാൽ ഗ്രീൻ-ഷൂ ഓപ്ഷൻ വഴി അധികമായി 2.52 ശതമാനം കൂടി വിൽക്കും.
ജൂലൈ 6-ലെ ക്ലോസിങ് വിലയേക്കാൾ ഏകദേശം ഏഴ് ശതമാനം ഡിസ്കൗണ്ടിലാണ് ഒരു ഓഹരിയുടെ ഫ്ലോർ പ്രൈസ് 1,400 രൂപയായി നിശ്ചയിച്ചിരിക്കുന്നത്. റീട്ടെയിൽ ഇതര നിക്ഷേപകർക്കായുള്ള ഓഫർ ഫോർ സെയിൽ ജൂലൈ 7-ന് ആരംഭിച്ചു. റീട്ടെയിൽ നിക്ഷേപകർക്കും യോഗ്യരായ ജീവനക്കാർക്കും ജൂലൈ 8-ന് അപേക്ഷ സമർപ്പിക്കാം. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഒരുക്കുന്ന പ്രത്യേക ട്രേഡിങ് വിൻഡോയിലൂടെയാകും ഇവർക്ക് ഓഫറിൽ പങ്കെടുക്കാനാവുക. കുറഞ്ഞ ഫ്ലോർ പ്രൈസ് നിക്ഷേപകരെ ആകർഷിക്കുമെന്നാണ് വിപണി വിലയിരുത്തുന്നത്.
നിലവിൽ കൊച്ചിൻ ഷിപ്പ്യാർഡിൽ കേന്ദ്ര സർക്കാരിന്റെ ഓഹരി വിഹിതം 67.91 ശതമാനമാണ്. ഒ.എഫ്.എസ്. പൂർണമായി വിജയിച്ചാലും സർക്കാർ ഭൂരിപക്ഷ ഓഹരി നിലനിർത്തും. അതിനാൽ കമ്പനിയുടെ മാനേജ്മെന്റ് നിയന്ത്രണത്തിൽ മാറ്റമുണ്ടാകില്ല.
ഓഹരി വിൽപ്പന പ്രഖ്യാപിച്ചതിന് പിന്നാലെ വിപണിയിൽ കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരിയിൽ വിൽപ്പന സമ്മർദം ശക്തമായി. ഫ്ലോർ പ്രൈസ് വിപണി വിലയേക്കാൾ താഴെയായി നിശ്ചയിച്ചതും വിപണിയിലേക്ക് കൂടുതൽ ഓഹരികൾ എത്തുമെന്ന പ്രതീക്ഷയും ഓഹരി വിലയിൽ ഇടിവുണ്ടാകാൻ കാരണമായി. നിക്ഷേപകർ ലാഭമെടുപ്പിലേക്ക് തിരിഞ്ഞതും ഓഹരിക്ക് തിരിച്ചടിയായി.
എന്താണ് ഒ.എഫ്.എസ്?
ഓഫർ ഫോർ സെയിൽ (ഒ.എഫ്.എസ്.) എന്നത് ലിസ്റ്റ് ചെയ്ത കമ്പനികളിലെ നിലവിലെ പ്രൊമോട്ടർമാർക്ക്–സർക്കാർ ഉൾപ്പെടെ-കൈവശമുള്ള ഓഹരികൾ ഓഹരി വിപണിയിലൂടെ നിക്ഷേപകർക്ക് വിൽക്കാനുള്ള സംവിധാനമാണ്. ഇതിൽ പുതിയ ഓഹരികൾ പുറത്തിറക്കില്ല. അതിനാൽ കമ്പനിക്ക് പുതിയ മൂലധനം ലഭിക്കില്ല. ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന തുക കമ്പനിക്കല്ല, ഓഹരികൾ വിറ്റഴിക്കുന്ന പ്രൊമോട്ടർക്കാണ് ലഭിക്കുന്നത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




