മൊബൈൽ ടവറുകളോ സെല്ലുലാർ നെറ്റ്വർക്കോ ഇല്ലാത്ത സ്ഥലങ്ങളിലും ആശയവിനിമയം ശക്തമാക്കാൻ സാറ്റലൈറ്റ് ഫോൺ അവതരിപ്പിച്ച് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. രാജ്യത്തെ വിദൂര പ്രദേശങ്ങളിലെയും ദുരന്തബാധിത മേഖലയിലെയും ആശയവിനിമയത്തിനായി സാറ്റലൈറ്റിന്റെ സഹായത്തോടെ കോളുകൾ ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ഈ ഫോണിന്റെ പ്രധാന സവിശേഷത. പ്രതിരോധ സേന, ദുരന്തനിവാരണ വിഭാഗങ്ങൾ, നാവിക-സമുദ്ര പ്രവർത്തനങ്ങൾ, ഖനന വ്യവസായം, അതിർത്തി മേഖലകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വിശ്വസനീയമായ ആശയവിനിമയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സാറ്റലൈറ്റ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
നികുതിയുൾപ്പെടെ 1,34,166 രൂപയാണ് ഈ സാറ്റലൈറ്റ് ഫോണിന്റെ വില. സാധാരണ സ്മാർട്ട്ഫോണുകളെ അപേക്ഷിച്ച് വില വളരെ കൂടുതലാണെങ്കിലും, ഇത് പൊതുജന ഉപഭോഗത്തിനുള്ളതല്ലെന്ന് ബിഎസ്എൻഎൽ വ്യക്തമാക്കിയിട്ടുണ്ട്. സാറ്റലൈറ്റ് ആശയവിനിമയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലും പ്രത്യേക ആവശ്യങ്ങൾക്കായുള്ള സേവനമായതിനാലുമാണ് ഉയർന്ന വില.
സെല്ലുലാർ ടവറുകളെ ആശ്രയിക്കാതെ നേരിട്ട് സാറ്റലൈറ്റ് ശൃംഖലയുമായി ബന്ധപ്പെടുന്നതിനാൽ, മലനിരകൾ, കടൽ, വനമേഖലകൾ, ദുരന്തബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിലും തടസ്സമില്ലാതെ ആശയവിനിമയം നടത്താനാകും. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന എസ്.ഒ.എസ്. (SOS) എമർജൻസി ഫീച്ചറും ഫോണിലുണ്ട്. ഈ സേവനത്തിന്റെ കോൾ നിരക്ക് സാധാരണ മൊബൈൽ സേവനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. മിനിറ്റിന് ഏകദേശം 18 രൂപയാണ് വോയ്സ് കോൾ നിരക്ക്. 3,500 രൂപ മുതൽ ആരംഭിക്കുന്ന പ്രത്യേക റീചാർജ് പ്ലാനുകളും ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്.
സാറ്റലൈറ്റ് ഫോൺ സാധാരണ മൊബൈൽ പോലെ എല്ലാവർക്കും നേരിട്ട് വാങ്ങാനാകില്ല. ബന്ധപ്പെട്ട സർക്കാർ അനുമതികളും ബിഎസ്എൻഎല്ലിന്റെ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഉപകരണം ലഭ്യമാകുക. പ്രധാനമായും സർക്കാർ വകുപ്പുകൾ, സുരക്ഷാ ഏജൻസികൾ, അംഗീകൃത സ്ഥാപനങ്ങൾ, വിദൂര മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾ എന്നിവരെയാണ് ലക്ഷ്യമിടുന്നത്.




