ടാറ്റാ ഗ്രൂപ്പിന്റെ ആർ.എൻ.ടി. അസ്സോസിയയേറ്റ് ഡയറക്ടർ സ്ഥാനത്തുനിന്നും മെഹ്ലി മിസ്ത്രി രാജിവച്ചു. ടാറ്റാ ഗ്രൂപ്പുമായും അനുബന്ധ സ്ഥാപനങ്ങളുമായുള്ള മിസ്ത്രിയുടെ ദീർഘകാലത്തെ ബന്ധം ഇതോടെ അവസാനിച്ചേക്കുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മിസ്ത്രി സ്ഥാനമൊഴിഞ്ഞത്.
രത്തൻ ടാറ്റായുടെ വിശ്വസ്തനായിരുന്ന മെഹ്ലി മിസ്ത്രി മൂന്ന് വർഷത്തിലേറെയായി ആർ.എൻ.ടി. അസ്സോസിയയേറ്റ് ബോർഡ് അംഗമായിരുന്നു. 2025 നവംബറിൽ മെഹ്ലി മിസ്ത്രി ടാറ്റാ ട്രസ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇതിനെത്തുടർന്നുണ്ടായ അകൽച്ചയുടെ ബാക്കിയായാണ് ഇപ്പോഴത്തെ രാജി. ട്രസ്റ്റിൽ നിന്ന് പുറത്താക്കിയതിനെതിരെ നിയമപോരാട്ടം തുടരുന്നുണ്ടെങ്കിലും അനുദിന പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് ഈ രാജി.
എന്നാൽ വ്യക്തിപരമായ തിരക്കുകളാണ് തന്റെ രാജിയുടെ കാരണമായി മെഹ്ലി മിസ്ത്രി പറയുന്നത്. 2023 ലാണ് അദ്ദേഹം ആർ.എൻ.ടി. അസ്സോസിയയേറ്റ്സിന്റെ ബോർഡിൽ അംഗമാകുന്നത്.
എന്താണ് ആർ.എൻ.ടി. അസോസിയേറ്റ്സ്
അന്തരിച്ച രത്തൻ ടാറ്റയുടെ വ്യക്തിഗത നിക്ഷേപങ്ങളും സാമ്പത്തിക താൽപര്യങ്ങളും കൈകാര്യം ചെയ്യാൻ രൂപീകരിച്ച ഒരു സ്വകാര്യ സ്ഥാപനം ആണ് ആർ.എൻ.ടി. അസോസിയേറ്റ്സ്. ഇത് ടാറ്റ സൺസ് പോലുള്ള ഗ്രൂപ്പ് കമ്പനികളിൽ നിന്ന് വേറിട്ടാണ് പ്രവർത്തിച്ചിരുന്നത്.
ടാറ്റ ഗ്രൂപ്പിന്റെ ഔദ്യോഗിക കമ്പനി എന്ന രീതിയിലല്ലാതെ, രത്തൻ ടാറ്റയുടെ ഫാമിലി ഓഫീസ് എന്ന നിലയിലായിരുന്നു ആർ.എൻ.ടി. അസോസിയേറ്റ്സിന്റെ. അതായത് അദ്ദേഹത്തിന്റെ സ്വകാര്യ സമ്പത്ത്, സ്റ്റാർട്ടപ്പ് നിക്ഷേപങ്ങൾ, വെഞ്ചർ ക്യാപിറ്റൽ ഇടപാടുകൾ, ചില വ്യക്തിഗത ബിസിനസ് പങ്കാളിത്തങ്ങൾ എന്നിവ നിയന്ത്രിക്കുന്ന പ്ലാറ്റ്ഫോം ആയിരുന്നു ആർ.എൻ.ടി. അസോസിയേറ്റ്സ്.
പുതിയ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുക, വളർച്ചാ സാധ്യതയുള്ള കമ്പനികളെ കണ്ടെത്തുക, രത്തൻ ടാറ്റയുടെ സ്വകാര്യ ഓഹരി പങ്കാളിത്തം കൈകാര്യം ചെയ്യുക, ചില ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നീ കാര്യങ്ങളായിരുന്നു ആർ.എൻ.ടി. അസോസിയേറ്റ്സ് നടത്തിയിരുന്നത്. ഇതുവഴിയാണ് രത്തൻ ടാറ്റ പേടിഎം, ഒല, ലെൻസ്കാർട്ട്, ക്യൂർഫിറ്റ് തുടങ്ങിയ ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ശക്തമായ സാന്നിധ്യം നേടിയെടുത്തത്.




