പശ്ചിമേഷ്യയിലെ യുദ്ധവും ഹോർമുസ് കടലിടുക്കിലെ വ്യാപാര തടസ്സങ്ങളും ആഗോള വിതരണ ശൃംഖലയെ ബാധിച്ചതിന്റെ പ്രത്യാഘാതം ഇന്ത്യയിലും പ്രകടമാവുകയാണ്. ജനപ്രിയ ശീതളപാനീയമായ ഡയറ്റ് കോക്കിന്റെ ലഭ്യത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുറഞ്ഞതോടെ വില വർധിപ്പിക്കാനും പായ്ക്കേജിംഗിൽ മാറ്റം വരുത്താനും കമ്പനിക്ക് നിർബന്ധിതരാകേണ്ടിവന്നു.
ഇന്ത്യയിൽ ഡയറ്റ് കോക്ക് പ്രധാനമായും അലുമിനിയം കാനുകളിലാണ് വിപണിയിലെത്തുന്നത്. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പൽ ഗതാഗതത്തിലെ തടസ്സങ്ങളും വിതരണ ശൃംഖലയിലുണ്ടായ പ്രശ്നങ്ങളും അലുമിനിയം കാനുകളുടെ ലഭ്യതയെ പ്രതികൂലമായി ബാധിച്ചു. ഇതോടെയാണ് ഡയറ്റ് കോക്കിന്റെ വിതരണം പ്രതിസന്ധിയിലായത്.
ഈ സാഹചര്യത്തിൽ മുമ്പ് 300 മില്ലി കാൻ 40 രൂപയ്ക്ക് ലഭിച്ചിരുന്ന ഡയറ്റ് കോക്കിന് പകരം 330 മില്ലി കാൻ 50 രൂപയ്ക്ക് വിപണിയിലെത്തിക്കുകയാണ് കമ്പനി. വലിപ്പം വർധിപ്പിച്ചെങ്കിലും ഉപഭോക്താക്കൾക്ക് നൽകേണ്ടി വരുന്ന വിലയും ഉയർന്നിട്ടുണ്ട്. പുതിയ കാനുകൾ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
അതേസമയം, വിതരണ ക്ഷാമം പരിഹരിക്കാൻ ഗ്ലാസ് ബോട്ടിലുകളിലൂടെ വിതരണം വർധിപ്പിക്കുന്ന സാധ്യതയും കമ്പനി പരിശോധിക്കുന്നുണ്ട്. എന്നാൽ ഉയർന്ന ഉൽപാദനച്ചെലവും ലോജിസ്റ്റിക് വെല്ലുവിളികളും കാരണം ഇത് പരിമിതമായ തോതിൽ മാത്രമേ നടപ്പാക്കാനാകൂ. മറുവശത്ത്, പ്ലാസ്റ്റിക്, ഗ്ലാസ് ബോട്ടിലുകളിൽ ലഭ്യമാകുന്ന കോക്ക് സീറോയ്ക്ക് നിലവിൽ സമാനമായ വിതരണ പ്രതിസന്ധി അനുഭവപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ഡയറ്റ് കോക്കിന്റെ ക്ഷാമം സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. ചില നഗരങ്ങളിൽ ഉൽപന്നം ലഭിക്കാത്ത സാഹചര്യം രൂപപ്പെട്ടതോടെ ‘ഡയറ്റ് കോക്ക് പാർട്ടി’കൾ വരെ സംഘടിപ്പിക്കപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം എണ്ണവിലയെയും ഇന്ധന വിപണിയെയും മാത്രമല്ല, സാധാരണ ഉപഭോക്തൃ ഉൽപന്നങ്ങളുടെ വിതരണത്തെയും വിലയെയും എങ്ങനെ ബാധിക്കുമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായാണ് ഈ സംഭവത്തെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.




