വിവാഹത്തിന് മുമ്പ് പങ്കാളിയെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചും സ്വകാര്യ ഡിറ്റക്ടീവുകളെ വച്ച് അന്വേഷണം നടത്തുന്ന രീതി ഇന്ത്യയിൽ വൻതോതിൽ കൂടുകയാണ്. വലിയൊരു പ്രതീക്ഷയോടെയാണ് ഓരോരുത്തരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്. എന്നാൽ ‘കണ്ടതെല്ലാം സത്യം, കേട്ടതെല്ലാം പവിത്രം’ എന്ന് വിശ്വസിച്ച് ഇറങ്ങിത്തിരിക്കാൻ ഇന്നത്തെ തലമുറ തയ്യാറല്ല. മാട്രിമോണിയൽ സൈറ്റുകളിലെയും സോഷ്യൽ മീഡിയയിലെയും തിളക്കമുള്ള വിവരങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ചില അപ്രിയ സത്യങ്ങളുണ്ട്. ഇതുകാരണം, മിന്നുകെട്ടുന്നതിന് മുൻപ് പങ്കാളിയുടെ ജാതകമല്ല, പകരം പശ്ചാത്തലം വ്യക്തമായി പരിശോധിക്കുന്ന പ്രൈവറ്റ് ഡിറ്റക്ടീവ് അന്വേഷണങ്ങൾക്കാണ് ഇന്ന് ഇന്ത്യയിൽ വൻ ഡിമാൻഡ്.
90% സംശയങ്ങളും സത്യമാകുന്നു
ജോലി, ശമ്പളം, സാമ്പത്തിക പശ്ചാത്തലം മുതൽ മുൻകാല ബന്ധങ്ങൾ വരെ രഹസ്യമായി അന്വേഷിച്ചറിയുന്ന രീതിയാണ് ഇപ്പോൾ രാജ്യത്തൊട്ടാകെ വൻതോതിൽ വർദ്ധിച്ചുവരുന്നത്. ഏറ്റവും രസകരവും എന്നാൽ ഞെട്ടിക്കുന്നതുമായ കാര്യം ഇതാണ്. എന്തെങ്കിലും ചെറിയ സംശയം തോന്നി ആളുകൾ പ്രൈവറ്റ് ഡിറ്റക്ടീവുകളെ സമീപിക്കുമ്പോൾ, 90 ശതമാനം കേസുകളിലും ആ സംശയം ശരിയാണെന്ന് അന്വേഷണത്തിൽ തെളിയുന്നു. സാമ്പത്തിക കാര്യങ്ങൾ പോലും ഒളിച്ചുവെക്കുന്ന പ്രവണത കല്യാണത്തിന് മുൻപ് തന്നെ തുടങ്ങുകയാണ് എന്ന് ചുരുക്കം
മറച്ചുവെക്കാൻ ഒട്ടേറെ
പ്രൈവറ്റ് ഡിറ്റക്ടീവുകൾ നടത്തുന്ന അന്വേഷണങ്ങളിൽ സാധാരണയായി പിടിക്കപ്പെടുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്,
വലിയ ഐ.ടി കമ്പനിയിലോ ഉയർന്ന തസ്തികയിലോ ജോലി ചെയ്യുന്നു എന്ന് പറയുമെങ്കിലും, അന്വേഷിക്കുമ്പോൾ ചെറിയ ജോലിയോ അല്ലെങ്കിൽ ജോലി തന്നെയില്ലാത്ത അവസ്ഥയോ ആയിരിക്കും. അതുപോലെ വലിയ ബാങ്ക് വായ്പകൾ, കടങ്ങൾ അല്ലെങ്കിൽ സാമ്പത്തിക തട്ടിപ്പുകൾ മറച്ചുവെക്കുന്നത് കൂടുകയാണ്.മുൻപ് വിവാഹം കഴിച്ചതോ, ഡിവോഴ്സ് ആയതോ അല്ലെങ്കിൽ നിലവിൽ മറ്റ് ബന്ധങ്ങൾ ഉള്ളതോ ആയ വിവരങ്ങൾ ഒളിച്ചുവെക്കുന്നവരും ഉണ്ട്. മദ്യപാനം, മയക്കുമരുന്ന് ഉപയോഗം അല്ലെങ്കിൽ അക്രമസ്വഭാവം പോലുള്ള കാര്യങ്ങൾ ആരും വിളിച്ചു പറയാറില്ലല്ലോ.
എന്തുകൊണ്ടാണ് ഇത്തരം അന്വേഷണങ്ങൾ ഇപ്പോൾ കൂടുന്നത്?
പണ്ട് നാട്ടുകാരും ബന്ധുക്കളും വഴി പരസ്പരം കാര്യങ്ങൾ അന്വേഷിച്ചറിയാൻ എളുപ്പമായിരുന്നു. എന്നാൽ ഇന്ന് പലരും ജോലി ആവശ്യങ്ങൾക്കായി മറ്റ് നഗരങ്ങളിലാണ് താമസം. വലിയ ഫ്ലാറ്റുകളിലും മറ്റും അയൽക്കാർക്ക് പോലും പരസ്പരം അറിയില്ല.
സോഷ്യൽ മീഡിയ, മാട്രിമോണിയൽ സൈറ്റുകൾ എന്നിവ വഴി പരിചയപ്പെടുന്ന ആളുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും സത്യമാണോ എന്ന് നേരിട്ട് ഉറപ്പുവരുത്താൻ വധൂവരന്മാർക്കോ വീട്ടുകാർക്കോ വഴിയില്ല. വിവാഹശേഷം ചതിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ് ജീവിതം തകരുന്നതിനേക്കാൾ നല്ലത്, മുൻകൂട്ടി കാര്യങ്ങൾ അന്വേഷിച്ച് ഉറപ്പുവരുത്തുന്നതാണെന്ന് ആളുകൾ ചിന്തിച്ചു തുടങ്ങി.
പൊരുത്തവും സ്നേഹവും പോലെ തന്നെ പ്രധാനമാണ് പരസ്പരമുള്ള വിശ്വസ്തതയും എന്ന കാര്യത്തിനും പുതു തലമുറ പ്രാധാന്യം നൽകുന്നുണ്ട്. അതിനാൽ വലിയൊരു ജീവിത തീരുമാനം എടുക്കുന്നതിന് മുൻപ് പങ്കാളി പറഞ്ഞ വിവരങ്ങൾ സത്യമാണോ എന്ന് ഉറപ്പുവരുത്താൻ ഇന്ന് ധാരാളം കുടുംബങ്ങൾ പ്രൈവറ്റ് ഏജൻസികളെ ആശ്രയിക്കുന്നുണ്ട്.
മുൻപ് മാതാപിതാക്കളായിരുന്നു മക്കളുടെ പങ്കാളികളെ കുറിച്ച് അന്വേഷിക്കാൻ ഏജൻസികളെ സമീപിച്ചിരുന്നത്. എന്നാൽ ഇന്ന് അന്വേഷണം ആവശ്യപ്പെട്ട് വരുന്നവരിൽ 60%-ത്തോളം പേരും ചെറുപ്പക്കാരായ വധൂവരന്മാർ തന്നെയാണ്.
പ്രേമബന്ധങ്ങളിലാണെങ്കിൽ പോലും സംശയങ്ങൾ ദുരീകരിക്കാൻ ഇവർ രഹസ്യമായി ഏജൻസികളെ സമീപിക്കാറുണ്ട്. ഒരു സാധാരണ പശ്ചാത്തല പരിശോധനയ്ക്ക് 25,000 രൂപ മുതൽ 50,000 രൂപ വരെയാണ് ഏജൻസികൾ ഈടാക്കുന്നത്. എന്നാൽ ഫോട്ടോ,വീഡിയോ തെളിവുകൾ, നഗരങ്ങൾ താണ്ടിയുള്ള നിരീക്ഷണം എന്നിവ ആവശ്യമായി വന്നാൽ ചെലവ് 60,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ ഉയരാം.കാശ് കുറച്ചു പൊടിച്ചാലെന്താ, കല്യാണത്തിന് മുൻപ് കാര്യങ്ങൾ മുൻകൂട്ടി അറിയാമല്ലോ എന്ന ആശ്വാസത്തിനും അങ്ങിനെ ഒരു ബിസിനസ് മോഡൽ ആയി.




