ആഗോള എണ്ണവിപണിയിൽ നിർണായക നീക്കവുമായി സൗദി അറേബ്യ. ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഓഗസ്റ്റ് മാസത്തെ ക്രൂഡ് ഓയിലിന്റെ ഔദ്യോഗിക വിൽപ്പന വില 26 വർഷത്തിനിടയിലെ ഏറ്റവും വലിയ തോതിൽ കുറയ്ക്കാനാണ് സൗദിയുടെ തീരുമാനം. ഏഷ്യയിലേക്കുള്ള പ്രധാന ഗ്രേഡായ അറബ് ലൈറ്റ് ക്രൂഡിന്റെ വില ബാരലിന് 1.10 ഡോളർ കുറച്ചതോടെ, ഒമാൻ-ദുബായ് ബെഞ്ച്മാർക്ക് വിലയേക്കാൾ 1.50 ഡോളർ പ്രീമിയത്തിലാണ് ഇനി വിതരണം നടക്കുക.
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതി മേഖലയായ ഏഷ്യയിൽ വിപണി വിഹിതം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സൗദിയുടെ പുതിയ നീക്കം. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് സൗദിയുടെ പ്രധാന ഉപഭോക്താക്കൾ. എന്നാൽ ഇറാനിൽ നിന്നുള്ള കയറ്റുമതി വർധിച്ചതും മറ്റ് പശ്ചിമേഷ്യൻ ഉൽപ്പാദകർ കൂടുതൽ മത്സരാധിഷ്ഠിത വില വാഗ്ദാനം ചെയ്യുന്നതും സൗദിക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്.
ഇസ്രായേൽ–ഇറാൻ സംഘർഷം ശമിച്ചതും ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലായതും ആഗോള എണ്ണവിപണിയിലെ ആശങ്കകൾ ഗണ്യമായി കുറച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുതിച്ചുയർന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില ഇപ്പോൾ ബാരലിന് ഏകദേശം 72 ഡോളർ നിലവാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ഇതിനിടെ, കഴിഞ്ഞ ഞായറാഴ്ച ചേർന്ന ഒപെക് പ്ലസ് (OPEC+) സഖ്യത്തിന്റെ യോഗം ഓഗസ്റ്റ് മുതൽ എണ്ണ ഉൽപ്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം പൂർണമായും സാധാരണ നിലയിലായതോടെ സൗദി അറേബ്യ, ഇറാഖ്, കുവൈത്ത് തുടങ്ങിയ പ്രമുഖ ഗൾഫ് ഉൽപ്പാദകർ കൂടുതൽ എണ്ണ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ.
ഇതോടെ ആഗോള വിപണിയിൽ വിതരണ ലഭ്യത വർധിക്കുകയും ഏഷ്യൻ ഉപഭോക്താക്കളെ സ്വന്തമാക്കാൻ എണ്ണ ഉൽപ്പാദകർക്കിടയിലെ മത്സരം കൂടുതൽ ശക്തമാകുകയും ചെയ്യും. ഏഷ്യൻ വിപണിയിൽ മാത്രമല്ല, മറ്റ് പ്രധാന മേഖലകളിലേക്കുള്ള കയറ്റുമതി വിലയിലും സൗദി അരാംകോ കുറവ് വരുത്തിയിട്ടുണ്ട്.
വടക്കുപടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള അറബ് ലൈറ്റ് ക്രൂഡിന്റെ ഔദ്യോഗിക വിൽപ്പന വില ബാരലിന് 1.50 ഡോളറും, വടക്കേ അമേരിക്കൻ ഉപഭോക്താക്കൾക്കുള്ള വില ബാരലിന് 0.80 ഡോളറും കുറച്ചിട്ടുണ്ട്. ക്രൂഡ് ഓയിലിന്റെ ആവശ്യത്തിന്റെ 85 ശതമാനത്തിലേറെ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ സൗദിയുടെ വിലക്കുറവ് ഇന്ത്യൻ എണ്ണ വിപണന കമ്പനികളുടെ ഇറക്കുമതി ചെലവ് കുറയ്ക്കാൻ സഹായിച്ചേക്കും.
ഉൽപ്പാദനം വർധിപ്പിച്ചും മത്സരാധിഷ്ഠിത വിലയിലൂടെ വിപണി വിഹിതം ശക്തിപ്പെടുത്താനുമുള്ള ഈ നീക്കം ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് ചെലവ് കുറയുന്നതിനും അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് വിപണി വിലയിരുത്തൽ. ഇതിന്റെ ഗുണഫലം തുടർന്നാൽ പെട്രോൾ, ഡീസൽ വിലയിലെ സമ്മർദം കുറയുന്നതിനും, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും അനുകൂല സാഹചര്യം സൃഷ്ടിക്കാനുമുള്ള സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
വില കുറച്ചെങ്കിലും സൗദിയുടെ ക്രൂഡ് ഇപ്പോഴും ചില എതിരാളികളേക്കാൾ ഉയർന്ന നിരക്കിലാണ്. അതിനാൽ ഏഷ്യൻ റിഫൈനറികൾ വിലയും ചരക്കുകൂലിയും കണക്കിലെടുത്ത് ബദൽ വിതരണക്കാരെ പരിഗണിക്കുന്നത് തുടർന്നേക്കാമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ ഈ വിലക്കുറവ് സൗദിക്ക് വിപണി വിഹിതം തിരിച്ചുപിടിക്കാൻ എത്രത്തോളം സഹായിക്കുമെന്നത് വരും മാസങ്ങളിലെ ആവശ്യത്തെയും ആഗോള വിതരണ സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കും.




