എൽപിജി സിലിണ്ടർ റീഫിൽ ബുക്കിങ്ങുമായി ബന്ധപ്പെട്ട നിയന്ത്രണത്തിൽ ഇളവുമായി കേന്ദ്രസർക്കാർ. ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ 45 ദിവസം കാത്തിരിക്കണമെന്ന നിബന്ധന ഒഴിവാക്കിയാണ് ഇളവ്. ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം.
നിലവിലെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെട്ടതും റീഫിൽ ബുക്കിങ്ങിലെ കാത്തിരിപ്പ് ഗണ്യമായി കുറഞ്ഞതുമാണ് നിയന്ത്രണത്തിൽ ഇളവ് വരുത്താൻ കാരണമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി. പുതുക്കിയ 25 ദിവസത്തെ ഏകീകൃത ബുക്കിങ് ഇടവേള അടിയന്തരമായി നടപ്പാക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (HPCL) എന്നിവയ്ക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയാണ് സെപ്റ്റംബർ 7ന് ഇക്കാര്യം അറിയിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് എൽപിജി വിതരണത്തിൽ സമ്മർദം നേരിട്ട സാഹചര്യത്തിൽ 2026 ഫെബ്രുവരിയിലാണ് താൽക്കാലികമായി വ്യത്യസ്ത ബുക്കിങ് ഇടവേളകൾ ഏർപ്പെടുത്തിയത്. നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവുമായിരുന്നു അന്ന് നിശ്ചയിച്ചിരുന്നത്. ആവശ്യകത നിയന്ത്രിക്കുന്നതിനും ലഭ്യമായ എൽപിജി വിതരണം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുമായിരുന്നു നടപടി.
ഇതോടെ ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് നഗരപ്രദേശങ്ങളിലുള്ളവർക്കു സമാനമായി 25 ദിവസത്തിന് ശേഷം അടുത്ത എൽപിജി റീഫിൽ ബുക്ക് ചെയ്യാൻ സാധിക്കും. എൽപിജി വിതരണത്തിലെ സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങുകയും ബുക്കിങ് ബാക്ക്ലോഗ് കുറയുകയും ചെയ്ത സാഹചര്യത്തിലാണ് താൽക്കാലിക നിയന്ത്രണം പുനഃപരിശോധിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.




