സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 560 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,05,760 രൂപയായി. ഗ്രാമിന് 70 രൂപ വർധിച്ച് 13,220 രൂപയായി. ഇന്നലെയും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്.
ഒരു ഇടവേളയ്ക്ക് ശേഷം അമേരിക്ക – ഇറാൻ സംഘർഷം വീണ്ടും കനത്തത് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിരുന്നു. ഈ വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില ഉയർന്നതിനെ തുടർന്നുണ്ടായ വിലക്കയറ്റ ആശങ്കകൾ അമേരിക്കയിൽ ശമിച്ചതോടെയാണ് സ്വർണവില വീണ്ടും ഉയരാൻ തുടങ്ങിയത്.
തുടർച്ചയായ വിലമാറ്റങ്ങൾക്കൊടുവിൽ അടുത്തിടെ രേഖപ്പെടുത്തിയ ഇടിവ് സാധാരണക്കാർക്ക് ആശ്വാസമായിരുന്നു. എന്നാൽ ഇടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും ഉയർന്നത് വിപണിയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സംസ്ഥാനത്തെ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യത.
കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29-നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,31,160 രൂപയിലെത്തിയിരുന്നു. അതേസമയം, ഒരു പവന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത് കഴിഞ്ഞ ഡിസംബർ 23-നാണ്.




