മൈലുകള്‍ നീളുന്ന ആസ്വാദ്യകരമായ ഒരു യാത്ര ആരംഭിക്കുന്നത് ചെറിയ ചുവടുവയ്പുകളില്‍ നിന്നാണ് എന്ന് കേട്ടിട്ടില്ലേ? ആ കാഴ്ചപ്പാട് ശരി വയ്ക്കുന്നു, റൊസാലിയ മേരാ എന്ന വനിതയുടെ വിജയം. ക്ലോത്തിംഗ് രംഗത്തെ പ്രമുഖ ബ്രാന്‍ഡായ ‘സാറ’ റൊസാലിയയുടെ ആശയമാണ്. സ്പെയിനിലെ ഒറ്റമുറി പീടികയില്‍ വെറുമൊരു തയ്യല്‍കടയിട്ട് ജീവിതം ആരംഭിച്ച വ്യക്തിയാണ് റൊസാലിയ. ഇച്ഛാശക്തികൊണ്ടും അര്‍പ്പണ മനോഭാവം കൊണ്ടും ആ ഒറ്റമുറി പീടികയില്‍ നിന്നും സ്വന്തമായൊരു ബ്രാന്‍ഡ് പടുത്തുയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. വിജയം സ്വപ്നം കാണുന്ന ഓരോ സംരംഭകനും മാതൃകയാക്കേണ്ടതാണ് 69 ആം വയസ്സില്‍ മരണപ്പെട്ട സ്വയാര്‍ജിതശതകോടീശ്വരി റൊസാലിയ മേരായുടെ സംരംഭക ജീവിതം
എടുത്ത് പറയത്തക്ക ബിസിനസ് പാരമ്പര്യമോ പ്രൊഫഷണല്‍ വിദ്യാഭ്യാസമോ ഒന്നും തന്നെ ഇല്ലാത്ത ഒരു വ്യക്തിക്ക് സംരംഭകരംഗത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമോ ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ മാറ്റി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തെളിയിക്കും സ്പാനിഷ് സംരംഭകയായ റൊസാലിയ മേരായുടെ ജീവിതം. ഇല്ലായ്മകള്‍ക്കും ദാരിദ്ര്യത്തിനും നടുവില്‍ ജനിച്ച റൊസാലിയക്ക് അമിതമായി ഒന്നും ആഗ്രഹിക്കാനുള്ള അവസ്ഥ ഉണ്ടായിരുന്നില്ല. പട്ടിണികിടക്കാതെ, മൂന്നുനേരം ഭക്ഷണം കഴിക്കാനാകണം എന്നതില്‍ കവിഞ്ഞു മറ്റൊരു ആഗ്രഹവും റൊസാലിയാക്കും കുടുംബത്തിനും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ പലപ്പോഴും വിശപ്പടക്കാൻ അവർ ബുദ്ധിമുട്ടുന്ന അവസ്ഥയാണുണ്ടായിരുന്നത്.
മാതാപിതാക്കളുടെ സംരക്ഷണയിലായിരുന്നു വളര്‍ന്നത് എങ്കിലും നല്ല വരുമാനമുള്ള ജോലിയോ മറ്റ് സ്വത്ത് വകകളോ ഇല്ലാത്തതിനാല്‍ മാതാപിതാക്കള്‍ക്ക് റൊസാലിയയുടെയും സഹോദരങ്ങളുടെയും ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കാനോ പഠിപ്പിക്കാനോ കഴിഞ്ഞിരുന്നില്ല. ഓര്‍മവച്ച കാലം മുതല്‍ ഏത് വിധേനയും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലായിരുന്നു മാതാപിതാക്കള്‍.അതിനാല്‍ തന്നെ പതിനൊന്നാമത്തെ വയസ്സില്‍ റൊസാലിയ മേരാ പഠനം നിര്‍ത്തി.തന്നാല്‍ കഴിയുന്ന രീതിയില്‍ ചെറിയ ജോലികള്‍ ചെയ്ത് കുടുംബത്തിലേക്ക് വരുമാനം എത്തിക്കുക എന്നതായിരുന്നു റൊസാലിയയുടെ തീരുമാനം.
ആ പ്രായത്തില്‍പെട്ട ഒരു കൊച്ചു പെണ്‍കുട്ടിക്ക് എന്ത് ജോലി ലഭിക്കുവാനാണ്? തയ്യല്‍ ജോലികളില്‍ ഒരുകൈ നോക്കാന്‍ നിര്‍ദ്ദേശിച്ചത് അമ്മയാണ്. അങ്ങനെ വരുമാനത്തിനായി വീടിനടുത്തുള്ള ഒരു തയ്യല്കടയില് ജോലിക്ക് പോയിത്തുടങ്ങി റൊസാലിയ. വരുമാനത്തേക്കാള്‍ ഏറെ ഒരു തൊഴില്‍ പഠിച്ചെടുക്കാമല്ലോ എന്ന ചിന്തയായിരുന്നു റൊസാലിയയുടെ മനസ്സില്‍. ശുദ്ധ ചിന്തയോടും മനസോടും കൂടി എന്ത് കാര്യം ചെയ്യാന്‍ ശ്രമിച്ചാലും അത് നടക്കും എന്ന് റൊസാലിയയ്ക്ക് താമസിയാതെ ബോധ്യപ്പെട്ടു.
കലാപങ്ങളുടെ ഇടയിൽ ജീവിതം കെട്ടിപ്പടുത്ത മേരാ
സ്പെയിനില്‍ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു തുടങ്ങിയ 1950 കളുടെ തുടക്കത്തിലാണ് റൊസാലിയ മേരായുടെ ജനനം. ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ ഒരു കുട്ടി എന്ന നിലയില്‍ ലഭിക്കേണ്ട പലവിധ പരിഗണനകളും മേരാക്ക് ഇല്ലാതെയായി.നാടെങ്ങും ദാരിദ്ര്യം മാത്രം.ആഭ്യന്തരകലാപം അതിന്റെ ഉച്ചസ്ഥായിയില്‍ നില്ക്കുന്ന ഗലീസിയയിലാണ് റൊസാലിയ ജനിച്ചത്. അടുത്തുള്ള ഒരു ചെറിയ ഇലക്ട്രിക്ക് കമ്പനിയില്‍ ജോലിക്കാരനായ അച്ഛനും നിരത്തുവക്കില്‍ ഇറച്ചിക്കട നടത്തുന്ന അമ്മയും എത്ര ശ്രമിച്ചിട്ടും വീട് കരക്കെത്തുന്ന ലക്ഷണം കണ്ടില്ല.രണ്ടുപേരും കൂടി പരിശ്രമിച്ചു കിട്ടുന്ന പണം വീട്ടു ചെലവിന് തന്നെ തികയാത്ത അവസ്ഥ. അപ്പോള്‍ പിന്നെ റൊസാലിയയുടെ പഠനത്തെ പറ്റി ചിന്തിക്കുന്നതില്‍ കാര്യമില്ലല്ലോ. എന്നും പട്ടിണി. ചില ദിവസങ്ങളില്‍ രാവിലെ വല്ലതും കഴിച്ചാല്‍ പിന്നെ വൈകിട്ടത്തെ അത്താഴമേയുള്ളു.
ഇക്കാരണങ്ങള്‍ എല്ലാം കൊണ്ടാണ് പതിനൊന്നു വയസായപ്പോള്‍ റൊസാലിയ പഠനം നിര്‍ത്തിയത്.വീടിനു തൊട്ടടുത്തായി താമസിച്ചിരുന്ന ഒരു സ്ത്രീയുടെ വീട്ടിലാണ് ആദ്യം തയ്യല്‍ ജോലിക്കായി നിന്നത്. എന്തുകൊണ്ടോ വളരെ ചെറുപ്പം മുതല്ക്കേ തയ്യലില്‍ മേരാക്ക് പ്രാവീണ്യം ഉണ്ടായിരുന്നു. ചെറുതാണെങ്കിലും കിട്ടുന്ന വരുമാനം കുടുംബത്തിന് ഒരാശ്വാസമാകുമല്ലോ എന്ന ധാരണയിലാണ് ജോലിയില്‍ തുടരാന്‍ തീരുമാനിച്ചത്. സ്ഥാപനം നടത്തിയിരുന്ന സ്ത്രീ അളവൊപ്പിച്ച് വെട്ടിയിടുന്ന തുണിത്തരങ്ങള്‍ അടിച്ചു യോജിപ്പിക്കുന്ന ജോലിയായിരുന്നു ആദ്യം റൊസാലിയ മേരാ ചെയ്തിരുന്നത്. എന്നാല്‍ തന്നെ ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യുന്നതിനൊപ്പം അവള് തുണി വെട്ടി തയ്ക്കേണ്ടത് എങ്ങനെ എന്ന് കൂടി പഠിച്ചു. ഒന്നു രണ്ടു വട്ടം അവള് തന്റെ ഭാവനയ്ക്കൊത്ത് തനിയെ തുണിവെട്ടി തയ്ച്ചു കൊടുത്തു. തുണിത്തരങ്ങള്‍ വാങ്ങാനായി എത്തിയവര്‍ക്ക് റൊസാലിയയുടെ ഡിസൈനുകള്‍ ഏറെ ഇഷ്ടപ്പെട്ടു. സ്ഥാപനത്തിന്റെ ഉടമ തയ്ക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ശരീരത്തിന് ഇണങ്ങുന്ന രീതിയില്‍ ശരിയായ അളവും ഡിസൈനുകളും ആയിരുന്നു റൊസാലിയ തയ്ച്ച വസ്ത്രങ്ങള്‍ക്ക് ഉണ്ടായിരുന്നത്.
വലിയ സ്വപ്നങ്ങൾ പിറക്കുന്നു
റൊസാലിയയുടെ തയ്യല്‍ രീതി സ്ഥാപന ഉടമക്കും ഏറെ ഇഷ്ടപ്പെട്ടു. അവര്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കാന്‍ തുടങ്ങി. എന്നാല്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് വലിയ വരുമാനമൊന്നും റൊസാലിയക്ക് കിട്ടിയിരുന്നില്ല. ഇത്തരം ഒരു അവസ്ഥയില്‍ മറ്റൊരു വ്യക്തിക്ക് കീഴില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ നല്ലതാണ് സ്വന്തമായി വസ്ത്രങ്ങള്‍ തയ്ച്ചു വില്‍ക്കുന്നത് റൊസാലിയയുടെ അമ്മക്ക് തോന്നി. മകളുടെ കഴിവില്‍ ഉത്തമ ബോധ്യം ഉണ്ടായിരുന്ന ആ ‘അമ്മ കടം വാങ്ങിയ പണവും അല്പം നീക്കിയിരുപ്പും എല്ലാം ചേര്‍ത്ത് മകള്‍ക്കൊരു തയ്യല്‍ മെഷീന് വാങ്ങിക്കൊടുത്തു.
അത് വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ഒറ്റമുറി പീടികയില്‍ നിന്നും ലോകോത്തര ബ്രാന്‍ഡിലേക്ക് റൊസാലിയയുടെ ഉല്‍പ്പന്നങ്ങള്‍ വളരുന്നതിന്റെ ആദ്യപടി.
സ്വന്തമായി ഒരു മെഷീന് ലഭിച്ചതോടെ റൊസാലിയയുടെ ഭാവനകൂടുതല് വിശാലമായി. വീട്ടില്‍ വച്ച് തുടങ്ങിയ ആ തയ്യല്‍ സംരംഭം പിന്നീട് നഗരത്തിലെ കടയിലേക്ക് വളര്‍ന്നു. പരിസരങ്ങളിലുള്ള പല വീടുകളിലെയും തയ്യല്‍ ജോലികള്‍ റൊസാലിയ ഏറ്റെടുത്തു.റൊസാലിയയുടെ തയ്യലിന്റെ മികവ് അറിഞ്ഞ ആളുകള്‍ വസ്ത്രങ്ങള്‍ തയ്പ്പിക്കാന്‍ അവളെ തേടി വരാനും തുടങ്ങി. പക്ഷേ അതുകൊണ്ട് കാര്യമായ സാമ്പത്തികനേട്ടമൊന്നുമുണ്ടായില്ല.
സാമ്പത്തികമായി കുറച്ചുകൂടി മെച്ചപ്പെട്ട തലത്തിലേക്ക് നമ്മള് മാറണം എങ്കില്‍ മറ്റേതെങ്കിലും തുണിക്കടയില്‍ തയ്യല്‍ ജോലി ചെയ്യേണ്ടി വരും എന്ന് മനസിലാക്കിയ റൊസാലിയ ലാ മജാ എന്ന തുണിക്കടയില്‍ തയ്യല്‍ക്കാരിയായി ചേര്‍ന്നു. കുറേനാള്‍ കഴിഞ്ഞപ്പോള്‍ അവിടെ ഷോപ് അസിസ്റ്റന്റായി അവള്‍ക്ക് ജോലിക്കയറ്റം കിട്ടി. കഠിനപ്രയത്നം കൊണ്ട് ഇത്തരത്തില്‍ സ്വന്തം പാത വെട്ടിപ്പിടിക്കുമ്പോള്‍ അവള്‍ക്ക് പത്തൊന്‍പത് വയസു മാത്രമാണ് പ്രായം.
സുഹൃത്തുമൊത്ത് സംരംഭകത്വത്തിലേക്ക്
ല മജാ എന്ന ആ റെഡി മെയ്ഡ് വസ്ത്രങ്ങളുടെ ഷോപ്പില്‍ ജോലി ചെയ്യുമ്പോഴാണ് കടയിലെ മെസഞ്ചര്‍ ബോയിയായിരുന്ന അമെന്‍ഷ്യോ ഒര്‍ട്ടേഗയുമായി റൊസാലിയ സൗഹൃദത്തില്‍ ആകുന്നത്. ഒരു തയ്യല്‍ക്കാരി എന്ന പേരില്‍ ഒതുങ്ങാതെ തന്റെ ഭാവനക്ക് ചേരുന്ന രീതിയില്‍ വേറെ ഏതെങ്കിലും ഒക്കെ വസ്ത്ര നിര്‍മാണ മേഖലയില്‍ ചെയ്യണം എന്ന ധാരണ റൊസാലിയയില് ശക്തമായി വരുന്ന സമയമായിരുന്നു അത്. റൊസാലിയയ്ക്ക് തയ്യലിലുള്ള പ്രാവീണ്യം തിരിച്ചറിഞ്ഞ ഒര്‍ട്ടേഗ സ്വന്തമായി ഒരു തയ്യല്‍ക്കട എന്ന ആശയം റൊസാലിയയോടു പറഞ്ഞു. റൊസാലിയ ആഗ്രഹിച്ചതും അത് തന്നെയായിരുന്നു. അങ്ങനെ 1963ല്‍ ഇരുവരും പങ്കാളികളായി ഇന്‍ഡിടെക്സ് എന്ന പേരില്‍ ഒരു ചെറിയ തയ്യല്‍ക്കട തുടങ്ങി. ആദ്യം ഒറ്റയാള്‍ പട്ടാളം എന്ന നിലക്കായിരുന്നു കട പോയിരുന്നത് എങ്കിലും പിന്നീട് വിപുലീകരണം ആവശ്യമായി വന്നു.
അടുത്തുള്ള ടെക്സ്റ്റൈല്‍ ഷോപ്പുകളില്‍ നിന്നും ഓര്‍ഡര്‍ എടുത്ത് സ്ത്രീകള്‍, പുരുഷന്മാര്,കുട്ടികള്‍ എന്നിങ്ങനെ തരം തിരിച്ച് വസ്ത്രങ്ങള്‍ തയ്ച്ചു വിതരണം ചെയ്യുക എന്ന രീതിയാണ് ഇന്‍ഡിടെക്സ് സ്വീകരിച്ചിരുന്നത്. തയ്യലിന്റെയും ഡിസൈനുകളുടെയും മികവ് കൊണ്ട് ഇന്‍ഡിടെക്സ് വളരെവേഗം അംഗീകരിക്കപ്പെട്ടു. ക്രമേണ സ്പെയിനിലെ പല ടെക്സ്റ്റെയില്‍ കടകളിലും ഫാഷന്‍ സ്റ്റോറുകളിലും സ്ത്രീകളുടെ വസ്ത്രങ്ങള്‍ അവര്‍ സപ്ലൈ ചെയ്തു തുടങ്ങി.സാവധാനത്തില്‍ സ്ത്രീകളുടെ വസ്ത്രങ്ങളുടെ ഒരു പ്രധാന നിര്‍മാതാവാകാന്‍ റൊസാലിയയുടെ സ്ഥാപനമായ ഇന്ഡിടെക്സിനു കഴിഞ്ഞു.
ബിസിനസ് വളര്‍ന്നതിനൊപ്പം എന്തിനും ഏതിനും ഒപ്പം നില്ക്കുന്ന ഒര്‍ട്ടേഗയോട് റൊസാലിയ കൂടുതല്‍ അടുത്തു. അങ്ങനെ ആ സൗഹൃദം പ്രണയമായി മാറി. 1966ല്‍ ഇരുവരും വിവാഹിതരായി. ബിസിനസിന്റെ കാര്യത്തില്‍ റൊസാലിയയെ പോലെത്തന്നെ ഒര്‍ട്ടേഗയും ഏറെ ശ്രദ്ധാലുവായിരുന്നു. ഇരുവരും ബിസിനസിലെ പുതിയ അവസരങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടേയിരുന്നു. സമ്പാദ്യത്തിന്റെ ഒരു വിഹിതം ബിസിനസില്‍ തന്നെ പുനര്‍നിക്ഷേപിക്കുക എന്നതായിരുന്നു ഇരുവരുടെയും തീരുമാനം.
സാറ, സ്വന്തം ബ്രാന്‍ഡ് പിറക്കുന്നു
മറ്റുള്ള കടകള്‍ക്ക് വസ്ത്രം തയ്ച്ചു നല്കുന്നതിനു പകരം സ്വന്തമായി ഒരു വസ്ത്ര ഷോറൂം എന്ന ആശയം 1970 കളുടെ തുടക്കത്തിലാണ് റൊസാലിയയുടെയും ഒര്‍ട്ടേഗയുടെയും മനസിലേക്ക് വന്നത്. ആലോചിച്ചപ്പോള്‍ മികച്ച ആശയമായിത്തന്നെ തോന്നി. കാരണം, മാറുന്ന ഡിസൈനുകള്‍ക്ക് അനുസൃതമായി ചിന്തിക്കാനുള്ള കഴിവും അനുഭവസമ്പത്തും ഉണ്ട്. മികച്ച തൊഴിലാളികളും കൂടെയുണ്ട്. പിന്നെ എന്തിനാണ് ഇനിയും മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത്. ഈ ചിന്തയുടെ ഭാഗമായി 1975ല്‍ റൊസാലിയ ഒര്‍ട്ടേഗ ദമ്പതിമാര്‍ സ്വന്തമായി സാറാ (ZARA) എന്ന പേരില്‍ ഒരു റീട്ടെയില്‍ ഷോറൂം തുറന്നു.
ഫാഷന്‍ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു സ്ഥാപനമായിരിക്കും തങ്ങളുടേത് എന്ന് ദമ്പതിമാര്‍ തുടക്കത്തിലേ നിശ്ചയിച്ചിരുന്നു. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് അനുസൃതമായി ചിന്തിക്കാനും വസ്ത്രങ്ങള്‍ തയാറാക്കാനും ഉള്ള അവസരം സാറയില്‍ ഒരുക്കിനല്കി. . നിറങ്ങളിലും ടെക്സ്ചറിലും ഡിസൈനിലും പുതുമ കൊണ്ടുവരാനായാല്‍ വസ്ത്രങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കും എന്ന് മനസിലാക്കിയ റൊസാലിയ ആ വഴിക്ക് ചിന്തിച്ചു തുടങ്ങി. ഓരോ ആഴ്ചയിലും മാറുന്ന ഡിസൈനുകള്‍ എന്ന ആശയം മുന്നോട്ട് വച്ചത് റൊസാലിയ തന്നെയാണ്. അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടാഴ്ചയിലധികം പഴക്കമുള്ള ഒരു ഡിസൈനും സാറായിലുണ്ടായിരിക്കാന്‍ പാടില്ല എന്ന് റൊസാലിയ കര്‍ശന നിര്‍ദ്ദേശം നല്കി. ജീവനക്കാര്‍ അത് അനുസരിച്ചു.
ഗുണനിലവാരത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും റൊസാലിയ തയ്യാറല്ലായിരുന്നു. മുന്‍നിര വസ്ത്രബ്രാന്‍ഡുകള്‍ പോലും ആറുമാസത്തില്‍ ഒരിക്കല്‍ മാത്രം ഡിസൈനുകള്‍ മാറ്റുമ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ ഡിസൈനുകള്‍ മാറുന്ന സാറ എന്ന ബ്രാന്‍ഡ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും പുതിയ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ ന്യായവിലയ്ക്ക് എല്ലാ മികച്ച ഷോറൂമുകളിലും ലഭിക്കണമെന്ന നിര്‍ദേശം സാറയെ ജനങ്ങളുടെ പ്രിയപ്പെട്ട ബ്രാന്‍ഡാക്കിമാറ്റി.
ഇന്ന് സ്പെയിനിലും പുറത്തും ഒരേപോലെ വിപണിയുള്ള ബ്രാന്‍ഡാണ് സാറാ. 9 ബില്യണ്‍ യുഎസ് ഡോളറാണ് സാറയുടെ പ്രതിവര്‍ഷ വരുമാനം. ലോകത്തിന്റെ പലഭാഗങ്ങളിലായി 2200 സ്റ്റോറുകള്‍ സാറ ആരംഭിച്ചു കഴിഞ്ഞു. ആരംഭിച്ച് 43 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും വിജയത്തിന്റെ പാതയില്‍ ഇരട്ടിവേഗത്തില്‍ കുതിക്കുകയാണ് ഈ സ്ഥാപനം. 69 ആം വയസ്സില്‍ മരണപ്പെടുന്നത് വരെ സ്ഥാപനത്തിന്റെ മേല്‍നോട്ടം പൂര്‍ണമായും റൊസാലിയയയുടെ കൈകളില്‍ ഭദ്രമായിരുന്നു. ഇപ്പോള്‍ മക്കളാണ് സ്ഥാപനം നയിക്കുന്നത്.
സാറാ ഇന്ന് എവിടെയെത്തി നിൽക്കുന്നു ?
ആഗോള ഫാഷൻ രംഗത്ത് സാറാ (Zara) ബ്രാൻഡ് വലിയ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. 2024 അവസാനത്തോടെ ഏകദേശം 2,150 സ്റ്റോറുകൾ സാറക്ക് സ്വന്തമായുണ്ട്. ആസ്തി മൂല്യം ഏകദേശം €28.5 ബില്ല്യൺ (₹2.6 ലക്ഷം കോടി) ആണ്. ഇൻഡിറ്റെക്സ് ഗ്രൂപ്പ് മൊത്തം ആസ്തി ഏകദേശം €36,091 മില്ല്യൺ (ഏകദേശം ₹3.3 ലക്ഷം കോടി) ആണെന്നാണ് കാണാക്കപ്പെടുന്നത്. ചെറുകടകൾ അടച്ച് വലിയ എക്സ്പീരിയൻസ് സ്റ്റോറുകൾ സ്ഥാപിക്കുകയും, ഡിജിറ്റൽ മാർക്കറ്റിങ്ങിലും ഓൺലൈൻ വിൽപ്പനയിലും സജീവമാകുക എന്നതുമാണ് സ്ഥാപനത്തിന്റെ അടുത്ത ലക്ഷ്യം. ഇന്ത്യയിൽ 2025 സാമ്പത്തിക വർഷം വരെ 13 നഗരങ്ങളിലായി 22 സ്റ്റോറുകൾ സാറക്ക് ഉണ്ട്. ഉയർന്ന ആസ്തി മൂല്യം, ഓംനി-ചാനൽ മാർക്കറ്റിങ്, ഇന്ത്യയിൽ സ്ഥിരതയുള്ള വളർച്ച എന്നിവയാണ് സാറയുടെ പ്രത്യേകത.2025 സാമ്പത്തിക വർഷത്തിൽ 299 കോടി രൂപയാണ് സ്ഥാപനത്തിന്റെ ലാഭം.




