ഈ വരുന്ന ദീപാവലിയും ദുർഗ്ഗാ പൂജയും പ്രമാണിച്ച് നാട്ടിലേക്ക് യാത്രതിരിക്കാൻ പദ്ധതിയിടുന്നവർക്ക് വലിയൊരു തിരിച്ചടിയാണ് വിമാനക്കമ്പനികൾ നൽകിയിരിക്കുന്നത്. ഉത്സവ സീസണിലെ വലിയ തിരക്ക് കാരണം ഇന്ത്യയിലെ വിവിധ ആഭ്യന്തര റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്കുകൾ സാധാരണയേക്കാൾ രണ്ടും മൂന്നും ഇരട്ടിയോളം വർദ്ധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് വലിയ മെട്രോ നഗരങ്ങളിൽ നിന്നും ചെറിയ നഗരങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കുമുള്ള വിമാന സർവീസുകളിലാണ് ഏറ്റവും വലിയ വിലക്കയറ്റം അനുഭവപ്പെടുന്നത്. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടിയിരുന്ന പല ജനപ്രിയ റൂട്ടുകളിലും ഇത്തവണ 340 ശതമാനം വരെ നിരക്കുവർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നേരിട്ടുള്ള സർവീസുകൾ കുറവുള്ള റൂട്ടുകളിലാണ് യാത്രക്കാർക്ക് ഏറ്റവും കൂടുതൽ പണം ചെലവാക്കേണ്ടി വരുന്നത്. മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടുകളിലും സാധാരണ ദിവസങ്ങളേക്കാൾ വളരെ ഉയർന്ന നിരക്കാണ് ഇപ്പോൾ ഈടാക്കുന്നത്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇതിലും ഉയർന്ന തുക നൽകേണ്ടി വരും.
കാരണങ്ങൾ
ടിക്കറ്റ് നിരക്ക് ഇത്രയധികം ഉയരാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. ഉത്സവ കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വൻ വർദ്ധനവും സീറ്റുകളുടെ ലഭ്യതക്കുറവുമാണ് ഒന്നാമത്തെ കാരണം. രണ്ടാമതായി, വിമാനക്കമ്പനികൾ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വിലയിൽ കഴിഞ്ഞ മാസം 5.46 ശതമാനത്തോളം വർദ്ധനവ് ഉണ്ടായി, ഇത് കമ്പനികളുടെ നടത്തിപ്പ് ചെലവ് വലിയ തോതിൽ കൂട്ടി. കൂടാതെ, വിമാനങ്ങളുടെ എൻജിൻ അറ്റകുറ്റപ്പണികൾ കാരണവും പുതിയ വിമാനങ്ങൾ എത്തിച്ചേരാൻ വൈകുന്നതുകൊണ്ടും സർവീസുകൾ വെട്ടിച്ചുരുക്കേണ്ടി വന്നതും പ്രതിസന്ധി ഇരട്ടിയാക്കി. അതിനാൽ ഈ ഉത്സവ സീസണിൽ യാത്ര ചെയ്യുന്നവർ അവസാന നിമിഷത്തേക്ക് മാറ്റിവെക്കാതെ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യുന്നതായിരിക്കും ബുദ്ധി.
ഇന്ധന വില
വിമാനക്കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിന്റെ 35% മുതൽ 40% വരെ വരുന്നത് വിമാന ഇന്ധനത്തിനാണ് . അതിനാൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുമ്പോഴോ പ്രാദേശിക നികുതികൾ വർദ്ധിക്കുമ്പോഴോ ഉണ്ടാകുന്ന ചെറിയ ഇന്ധനവില വർദ്ധനവ് പോലും വിമാനക്കമ്പനികളുടെ ലാഭത്തെ നേരിട്ട് ബാധിക്കും. ഈ അധികച്ചെലവ് നികത്താനായി എയർലൈനുകൾ ഫ്യുവൽ സർചാർജ് വഴിയോ നേരിട്ടോ ടിക്കറ്റ് നിരക്കുകളിൽ വർദ്ധനവ് വരുത്താൻ നിർബന്ധിതരാകുന്നു. മാത്രമല്ല, ഇന്ധനച്ചെലവ് കൂടുമ്പോൾ കമ്പനികൾ ലാഭം കുറഞ്ഞ സർവീസുകളും വിമാനങ്ങളുടെ എണ്ണവും വെട്ടിച്ചുരുക്കാൻ സാധ്യതയുണ്ട്; ഇത് ലഭ്യമായ സീറ്റുകളുടെ എണ്ണം കുറയ്ക്കുകയും, അത് വഴി ഡിമാൻഡ് കൂടി ടിക്കറ്റ് നിരക്കുകൾ വീണ്ടും കുതിച്ചുയരാൻ കാരണമാവുകയും ചെയ്യുന്നു.




