ഇന്ത്യക്ക് മേല്‍ 25% അധിക താരിഫ് ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കമാണ് പോയവാരം ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രധാന ചര്‍ച്ചയായത്. എല്ലാവരും പ്രതീക്ഷിച്ചപോലെയല്ല എന്നാല്‍ വിപണി പ്രതികരിച്ചത്. ഇന്ത്യന്‍ വിപണി കുത്തനെ ഇടിഞ്ഞ് താഴേക്കുവീഴുമെന്നാണ് ട്രംപും യുഎസ് ആസ്ഥാനമായ ഷോര്‍ട്ട് സെല്ലര്‍മാരും പ്രതീക്ഷിച്ചത്. എന്നാല്‍ ഓഗസ്റ്റ് 8 വെള്ളിയാഴ്ച വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടായതൊഴിച്ചാല്‍ വിപണി പൊതുവെ സ്ഥിരത പുലര്‍ത്തുകയാണ് ചെയ്തത്.
വെളളിയാഴ്ച സെന്‍സെക്സ് 765 പോയിന്റ് അഥവാ 0.95% ഇടിഞ്ഞ് 79,857.79 ല്‍ ക്ലോസ് ചെയ്തു. അതേസമയം നിഫ്റ്റി 50 233 പോയിന്റ് അഥവാ 0.95% ഇടിഞ്ഞ് 24,363.30 ല്‍ അവസാനിച്ചു. ബ്രോഡര്‍ മാര്‍ക്കറ്റിലേക്ക് നോക്കിയാല്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.56% ഇടിഞ്ഞു, സ്മോള്‍ക്യാപ് സൂചിക 1.03% ഇടിഞ്ഞു.
പൊതുവെ നോക്കിയാല്‍ കഴിഞ്ഞ ആറ് ആഴ്ചയായി ഇന്ത്യന്‍ വിപണി മന്ദഗതിയിലാണ്. താരിഫ് സംബന്ധിച്ച അനിശ്ചിതാവസ്ഥകള്‍ ഇതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഏകദേശം 27,000 കോടി രൂപ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) പിന്‍വലിച്ചു. എന്നിരുന്നാലും പൂര്‍ണ്ണ തോതിലുള്ള തകര്‍ച്ച ഒഴിവാക്കാന്‍ ഇന്ത്യന്‍ വിപണിക്ക് കഴിഞ്ഞു.
ട്രംപിന്റെ കടന്നാക്രമണത്തില്‍ ഇന്ത്യന്‍ വിപണി കാര്യമായി ഉലയാതെ നിന്നതിന് അഞ്ചു കാരണങ്ങളാണ് പ്രധാനമായം വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്…
കരുത്തുറ്റ ആഭ്യന്തര വിപണി
ഇന്ത്യ വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ സമ്പദ്വ്യവസ്ഥയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റ് എന്നു പറയാം. ട്രംപിന്റെ ഉയര്‍ന്ന താരിഫ് ചില കയറ്റുമതി മേഖലകളെ ബാധിക്കുമെങ്കിലും, രാജ്യത്തിന്റെ വളര്‍ച്ച ഏതെങ്കിലും ഒരു വിപണിയെയോ ഉല്‍പ്പന്നത്തെയോ മാത്രം ആശ്രയിക്കുന്നില്ല. ശക്തമായ ആഭ്യന്തര ആവശ്യകത, ശക്തമായ സേവന മേഖല, വളരുന്ന ഉല്‍പ്പാദന മേഖല എന്നിവ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു.
തിരിച്ചടി യുഎസ് ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും
ട്രംപിന്റെ അതിരു കടന്ന താരിഫ് വാസ്തവത്തില്‍ ഇന്ത്യയ്ക്ക് മാത്രമല്ല വെല്ലുവിളി. യുഎസ് ബിസിനസുകളുടെയും ഉപഭോക്താക്കളുടെയും വാങ്ങല്‍ ചെലവ് ഇതോടെ ഉയരും. ഇത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന യുഎസ് കമ്പനികളുടെ മത്സരശേഷി നഷ്ടപ്പെടുന്നതിനും കാരണമാകും. ആഗോള വ്യാപാരത്തില്‍ ഇത്തരം നടപടികള്‍ പലപ്പോഴും ഇരുതലകളുള്ള വാളാണ്. രണ്ടു വശത്തുള്ളവര്‍ക്കും മുറിവേല്ക്കാം. വിപണി ഇത് വേഗം മനസിലാക്കുകയും ചെയ്യും.
രാഷ്ട്രീയ നീക്കം
താരിഫ് വര്‍ദ്ധന പൂര്‍ണ്ണമായും ഒരു സാമ്പത്തിക തീരുമാനത്തേക്കാള്‍ ഒരു രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരമാണ് പ്രകോപനം. മറ്റ് രാജ്യങ്ങളും ചെയ്യുന്ന കാര്യങ്ങള്‍ ഇന്ത്യ മാത്രം ചെയ്യേണ്ടെന്നാണ് ട്രംപിന്റെ തിട്ടൂരം. അതിനാല്‍ത്തന്നെ സ്ഥിരമായ ഘടനാപരമായ ഭീഷണിയേക്കാള്‍ ഒരു ഹ്രസ്വകാല ഭൗമരാഷ്ട്രീയ പ്രശ്നമായി നിക്ഷേപകര്‍ ഇതിനെ കാണുന്നു. ഈ ധാരണ പരിഭ്രാന്തി കുറയ്ക്കുകയും പോസിറ്റീവ് വികാരത്തെ സ്ഥിരമായി നിലനിര്‍ത്തുകയും ചെയ്യുന്നു.
ഇന്ത്യയുടെ ആത്മവിശ്വാസം
ട്രംപിന്റെ പ്രഖ്യാപനങ്ങളില്‍ ഇന്ത്യ കുലുങ്ങിയില്ല. ഇന്ത്യയുടെ ആത്മവിശ്വാസമുള്ള പ്രതികരണം വിപണിയിലേക്കും പടര്‍ന്നിട്ടുണ്ട്. പരിഭ്രാന്തി പ്രകടിപ്പിക്കുന്നതിനു പകരം, സര്‍ക്കാര്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്തു. ദീര്‍ഘകാല വളര്‍ച്ചാ ലക്ഷ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന ശക്തമായ സൂചനയാണ് ഇത് നിക്ഷേപകര്‍ക്ക് നല്‍കിയത്.
ആഭ്യന്തര നിക്ഷേപകരുടെ പിന്തുണ
ആഭ്യന്തര സ്ഥാപന നിക്ഷേപകരില്‍ (ഡിഐഐ) നിന്നുള്ള ശക്തമായ പിന്തുണ വിപണികളെ ശാന്തമാക്കിയിട്ടുണ്ട്. ഡിഐഐ നിക്ഷേപകരുടെ സ്ഥിരമായ വാങ്ങലുകള്‍ ഇന്ത്യയുടെ സാമ്പത്തിക അടിസ്ഥാനങ്ങളില്‍ അവര്‍ വിശ്വസിക്കുന്നുവെന്നും താരിഫുമായി ബന്ധപ്പെട്ട ഹ്രസ്വകാല പ്രശ്നങ്ങളായി മാത്രം അവര്‍ കാണുന്നു എന്നതിനുമുള്ള തെളിവാണ്.
കരുത്തുറ്റ സമ്പദ്വ്യവസ്ഥ
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വിശാലവും പ്രതിരോധശേഷിയുള്ളതും ആത്മവിശ്വാസവുമുള്ളതാണെന്നും ഇന്ത്യന്‍ ഓഹരി വിപണിയിലും ഇത് പ്രതിഫലിക്കുന്നുണ്ടെന്നും ഫിനോക്രാറ്റ് ടെക്നോളജീസിന്റെ സ്ഥാപകനും ഡയറക്ടറുമായ ഗൗരവ് ഗോയല്‍ പറഞ്ഞു. ചില കയറ്റുമതി ബിസിനസുകള്‍ വെല്ലുവിളികള്‍ നേരിടുമെങ്കിലും, ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകള്‍ക്ക് മാറ്റമുണ്ടാവില്ല. വിപണികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അതിലാണെന്നും ഗോയല്‍ പറയുന്നു. ‘ഇന്ത്യയുടെ വളര്‍ച്ച പ്രധാനമായും ആഭ്യന്തര ആവശ്യകതയെ ആശ്രയിച്ചിരിക്കുന്നെന്നും സ്വകാര്യ ഉപഭോഗം ജിഡിപിയുടെ ഏകദേശം 60% ആണെന്നും ചോയ്സ് വെല്‍ത്തിന്റെ എവിപി അക്ഷത് ഗാര്‍ഗ് പറയുന്നു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies)
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




