യുവ പ്രൊഫഷണലുകൾ വർക്ക്ഫ്രം ഹോമിനേക്കാൾ ഓഫീസിൽ നേരിട്ടെത്തി ജോലി ചെയ്യുന്നതിന് മുൻഗണന നൽകണമെന്ന് കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ട് . പഠനം പൂർത്തിയാക്കി കരിയർ ആരംഭിക്കുന്ന തുടക്കക്കാർ ഹൈബ്രിഡ് സൗകര്യങ്ങൾ പരമാവധി ഒഴിവാക്കി ഓഫീസിലെത്തി ജോലി ചെയ്യണമെന്നും, പൂർണ്ണമായും റിമോട്ടായ ജോലിയാണെങ്കിൽ പുതിയതൊന്ന് കണ്ടെത്താൻ ശ്രമിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നു. ബിരുദധാരികളായ യുവാക്കളുടെ കരിയർ വളർച്ചയ്ക്കും പഠനത്തിനും ഓഫീസിലെ നേരിട്ടുള്ള സമ്പർക്കം വളരെ അത്യന്താപേക്ഷിതമാണ് എന്നാണ് അനുഭവ സമ്പന്നർ പറയുന്നത്.
പഠനവും ഇത് അടിവരയിടുന്നു
സാമ്പത്തിക വിദഗ്ദ്ധരായ നതാലിയ ഇമ്മാനുവൽ, എമ്മ ഹാരിംഗ്ടൺ, അമാൻഡ പാലെയ്സ് എന്നിവർ നടത്തിയ പഠനത്തിലും ഈ കാര്യങ്ങൾ ഉണ്ട് . 29 വയസ്സിന് താഴെയുള്ള ചെറുപ്പക്കാരിൽ തൊഴില്ലായ്മ നിരക്ക് വർധിക്കാൻ പ്രധാന കാരണം റിമോട്ട് ജോലികളോടുള്ള താല്പര്യമാണെന്ന് പഠനം വ്യക്തമാക്കുന്നു. അനുഭവം കുറഞ്ഞ തുടക്കക്കാരെ റിമോട്ട് ജോലികൾക്ക് എടുക്കാൻ കമ്പനികൾ മടിക്കുന്നു. കാരണം അവർക്ക് കൂടുതൽ മേൽനോട്ടവും പുതിയ കഴിവുകൾ പഠിപ്പിച്ചെടുക്കാൻ വലിയ അധ്വാനവും ആവശ്യമാണ്.
നേരിട്ടുള്ള സമ്പർക്കങ്ങളിലൂടെ ലഭിക്കുന്ന അനുഭവപരിജ്ഞാനം, മുതിർന്ന സഹപ്രവർത്തകരിൽ നിന്നുള്ള പിന്തുണ, പെട്ടെന്നുള്ള പഠനം എന്നിവ റിമോട്ട് ജോലികളിൽ ലഭിക്കില്ല. അതിനാൽ, സ്വന്തം കരിയർ സുരക്ഷിതമാക്കാനും തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനും യുവാക്കൾ ഓഫീസിലെത്തി നേരിട്ട് ജോലി ചെയ്യുന്നതായിരിക്കും നല്ലത് എന്ന അഭിപ്രായവും ഉയരുന്നുണ്ട്.
കമ്പനികളുടെ സംശയം
കരിയറിന്റെ തുടക്കത്തിലുള്ള യുവാക്കൾക്ക് സാധാരണയായി ജോലിയിൽ അനുഭവപരിജ്ഞാനം കുറവായിരിക്കും. അതിനാൽ തന്നെ ഇവരെ വീട്ടിലിരുത്തി ജോലി ചെയ്യിക്കുമ്പോൾ കൃത്യമായ മേൽനോട്ടമില്ലാതെ മികച്ച ഫലം നൽകാൻ സാധിക്കുമോ എന്ന കാര്യത്തിൽ കമ്പനികൾക്ക് സംശയമുണ്ട്. ഓഫീസിലെ നേരിട്ടുള്ള അന്തരീക്ഷത്തിൽ മുതിർന്ന ജീവനക്കാരുടെ കീഴിൽ ജോലി ചെയ്യുമ്പോൾ കാര്യങ്ങൾ വേഗത്തിൽ പഠിച്ചെടുക്കാൻ സാധിക്കും. എന്നാൽ റിമോട്ട് ജോലികളിൽ സംശയങ്ങൾ ചോദിക്കാനും പരിശീലനം നൽകാനും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. തുടക്കക്കാരായ ജീവനക്കാരെ റിമോട്ട് രീതിയിൽ പരിശീലിപ്പിച്ചെടുക്കാൻ കൂടുതൽ സമയവും അധ്വാനവും ചെലവാക്കേണ്ടി വരുന്നത് കൊണ്ട്, പല പ്രമുഖ കമ്പനികളും അനുഭവപരിജ്ഞാനമില്ലാത്ത യുവാക്കൾക്ക് റിമോട്ട് ജോലികൾ നൽകാൻ മടിക്കുന്നു.
തൊഴിൽ അവസരങ്ങളുടെ കുറവ്
റിമോട്ട് ജോലികൾക്ക് ആഗോളതലത്തിലുള്ള മത്സരമാണ് നടക്കുന്നത്. ഒരു കമ്പനി ഒരു റിമോട്ട് ഒഴിവ് പരസ്യപ്പെടുത്തിയാൽ അതിലേക്ക് ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും അപേക്ഷകർ എത്തും. ഈ അവസരത്തിൽ കമ്പനികൾ കൂടുതൽ അനുഭവസമ്പന്നരായ ഉദ്യോഗാർത്ഥികളെയായിരിക്കും തെരഞ്ഞെടുക്കുക. തുടക്കക്കാരായ ചെറുപ്പക്കാർ റിമോട്ട് ജോലികൾ മാത്രം ലക്ഷ്യമിട്ട് അപേക്ഷ അയക്കുമ്പോൾ, വലിയ യോഗ്യതയും പരിചയസമ്പത്തുമുള്ള മറ്റുള്ളവരുമായി മത്സരിക്കേണ്ടി വരുന്നു. ഇത് മൂലം യുവാക്കൾക്ക് റിമോട്ട് ജോലികൾ ലഭിക്കാനുള്ള സാധ്യത വളരെ കുറയുകയും, അവർ ദീർഘകാലം ജോലിയില്ലാതെ ഇരിക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നു.
നഗരങ്ങളിലേക്ക് മാറാനുള്ള മടി
പല ചെറുപ്പക്കാരും ഓഫീസിൽ പോയി ചെയ്യേണ്ട ജോലികളെക്കാൾ വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലികൾക്ക് മാത്രമാണ് മുൻഗണന നൽകുന്നത്. നഗരങ്ങളിലേക്ക് മാറാനുള്ള മടി, ഓഫീസിലെ യാത്രാബുദ്ധിമുട്ടുകൾ, അല്ലെങ്കിൽ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴുള്ള സ്വാതന്ത്ര്യം എന്നിവ കാരണം ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന മികച്ച തൊഴിൽ അവസരങ്ങൾ പോലും ഇവർ വേണ്ടെന്ന് വെക്കുന്നു. ഓഫീസുകളിൽ ഒഴിവുകൾ ലഭ്യമായിരിക്കുമ്പോഴും റിമോട്ട് ജോലികൾക്ക് മാത്രം കാത്തിരിക്കുന്നത് വഴി തങ്ങൾക്ക് ലഭിക്കേണ്ട മികച്ച കരിയർ തുടക്കമാണ് ഇവർക്ക് നഷ്ടപ്പെടുന്നത്. ചുരുക്കത്തിൽ, റിമോട്ട് ജോലികളോടുള്ള അമിതമായ താല്പര്യം കാരണം ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താത്തത് ചെറുപ്പക്കാരുടെ തൊഴില്ലായ്മ നിരക്ക് ഉയരാൻ ഇടയാക്കുന്നു.




