ഇന്ത്യ-റഷ്യ ബന്ധം തടസ്സമായി നില്‍ക്കുമ്പോഴും ഇന്ത്യയുമായി കൂടുതല്‍ സഹകരണം പദ്ധതിയിട്ട് യൂറോപ്യന്‍ യൂണിയന്. പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം എന്നീ മേഖലകളില്‍ ഇന്ത്യയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള പദ്ധതികളുടെ ആസൂത്രണത്തിലാണ് യൂറോപ്യന്‍ കമ്മീഷന്. വര്‍ഷാവസാനത്തോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സ്വതന്ത്ര്യ വ്യാപാര കരാര്‍ കൊണ്ടുവരുന്നതിനുള്ള ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം.
2022-ല്‍ പുനഃരാരംഭിച്ച ചര്‍ച്ചകള്‍ക്ക് അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ വേഗത കൂടി.
പക്ഷേ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി യുക്രൈന് അധിനിവേശത്തിന് വളമായി മാറുന്നുവെന്ന ആരോപണം അമേരിക്ക ഉന്നയിക്കുന്നതിനാല്‍ സഖ്യരാജ്യങ്ങള്‍ക്ക് ഇന്ത്യയുമായി കൂടുതല്‍ അടുക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഇപ്പോള്‍. 2022-ല്‍ യുക്രൈന് അധിനിവേശം ആരംഭിച്ചതിന് ശേഷം ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങുന്ന എണ്ണയുടെ അളവ് കൂട്ടിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് അമേരിക്ക ആഗസ്റ്റില്‍ ഇന്ത്യയ്ക്ക് 25 ശതമാനം പിഴച്ചുങ്കം ചുമത്തിയത്. 25 ശതമാനം പകരച്ചുങ്കം കൂടി കണക്കിലെടുത്തിയാല് അമേരിക്കയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനമാണ് താരിഫ്. ജി7 രാഷ്ട്രങ്ങളും യൂറോപ്യന്‍ യൂണിയനും ഇന്ത്യയ്ക്ക് ഉയര്‍ന്ന താരിഫ് ചുമത്തണമെന്ന ആഹ്വാനവും അമേരിക്ക നടത്തി. ഉപരോധം വരാതിരിക്കാന്‍ റഷ്യയുമായുള്ള ബന്ധം പുനഃപരിശോധിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് യൂറോപ്യന്‍ കമ്മീഷന് ബുധനാഴ്ച പുറത്തിറക്കിയ രേഖയില്‍ പറയുന്നു.
ആശങ്കകള്‍ക്കിടയിലും ഇന്ത്യയുമായുള്ള പങ്കാളിത്തം തുടരുമെന്ന നിലപാടില്‍ തന്നെയാണ് യൂറോപ്യന്‍ കമ്മീഷന്. നിക്ഷേപ സുരക്ഷ, വ്യോമഗതാഗതം മെച്ചപ്പെടുത്തല്‍, സുരക്ഷിതമായ വിതരണ ശൃംഖലകളിലുള്ള സഹകരണം, ഹരിത ഹൈഡ്രജന്‍, എന്നീ മേഖലകളില്‍ ചര്‍ച്ചകള്‍ നടത്താമെന്നാണ് യൂറോപ്യന്‍ യൂണിയന് കരുതുന്നത്. ജപ്പാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി നിലവില്‍ യൂറോപ്യന്‍ യൂണിയന് ഉള്ളതുപോലെ പ്രതിരോധ, സുരക്ഷ പങ്കാളിത്തത്തിനും യൂറോപ്യന്‍ യൂണിയന് തയ്യാറായേക്കുമെന്നാണ് കരുതുന്നത്.




