താങ്കൾ ഇൻഫോപാർക്കിന്റെ ചുമതലയിലേക്കെത്തിയിട്ട് മൂന്ന് വർഷമായി. എന്തൊക്കെ വെല്ലുവിളികളാണ് ഇക്കാലയളവിൽ നേരിട്ടത്. എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടാക്കാനായത്?
ഞാന്‍ ഇന്‍ഫോപാര്‍ക്കിലേക്ക് ആദ്യമായി വരുന്നത് ഇവിടെ ജോയിന്‍ ചെയ്യാനാണ്. അതിനു മുന്‍പുള്ള പശ്ചാത്തലത്തെപ്പറ്റി കാര്യമായി എനിക്കറിയില്ലായിരുന്നു. കേരളത്തിന് പുറത്താണ് താമസവും. പുറത്തുനിന്ന് സംരംഭക പശ്ചാത്തലമുള്ള ഒരു വ്യക്തി സര്‍ക്കാര്‍ ഉത്തരവാദിത്തത്തിലേക്ക് വരുമ്പോള്‍ അതുമായുള്ള ഒരു പൊരുത്തപ്പെടലിനും സമയമെടുത്തു. ഇന്‍ഫോപാര്‍ക്കിനെ സംബന്ധിച്ച് ഒരു കാഴ്ചപ്പാട് ഉണ്ടാക്കാന്‍ സമയമെടുത്തു.
ഞാന്‍ ഇവിടെ വരുമ്പോള്‍ ആദ്യം കാണുന്നത് ഒരു സാച്ചുറേഷനാണ്. ഐടി മേഖലയ്ക്കുള്ള റിയല്‍ എസ്റ്റേറ്റ് സൗകര്യങ്ങളൊരുക്കുക എന്നതാണ് ഇന്‍ഫോപാര്‍ക്കിന്റെ ചുമതല. ആ തലത്തില്‍ വളര്‍ച്ച പരമാവധിയെത്തിയ നിലയിലായിരുന്നു. അതേസമയം ഡിമാന്‍ഡ് വളരെയധികമുണ്ടായിരുന്നു. പുതിയ കമ്പനികള്‍ കൊച്ചിയിലേക്ക് വരാനും വികസിക്കാനുമൊക്കെ ധാരാളം അവസരമുണ്ടായിരുന്നു.
ഏങ്ങനെ കൂടുതല്‍ വളര്‍ച്ച കൈവരിക്കാമെന്ന് സമയമെടുത്ത് ആലോചിച്ചു. ലാന്‍ഡ് പൂളിംഗ് എന്ന ആശയം മറ്റിടങ്ങളില്‍ എങ്ങനെ നടപ്പാക്കി എന്ന് പഠിച്ചു. ഇവിടെ എന്തൊക്കെ ചെയ്യാനാവുമെന്ന് മറ്റ് സര്‍ക്കാര്‍ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തി. നിലവില്‍ സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി എങ്ങനെ ഉപയോഗിക്കാമെന്ന് പരിശോധിച്ചു.
ഇതെല്ലാം വേറിട്ട ചില ചിന്തകളില്‍ നിന്നും വന്നതാണ്. ഇത്തരം ചിന്തകള്‍ വരണമെങ്കില്‍ മുന്നോട്ടു പോകാനാവാത്ത രീതിയില്‍ നമ്മുടെ മുന്നില്‍ തടസങ്ങളുണ്ടാകണം. അത്തരമൊരു സാഹചര്യത്തിലാണ് ഇന്‍ഫോപാര്‍ക്കിലേക്ക് കടന്നു വന്നത്. അതിനോട് പൊരുത്തപ്പെടാനും പുതിയ ചിന്തകളുണ്ടാക്കാനും സമയമെടുത്തു. ചിലതെല്ലാം പ്രാവര്‍ത്തികമാക്കാനായി. ചിലത് ചര്‍ച്ചകളിലാണ്. മാറ്റം എന്ന് പറയാനാവില്ലെങ്കിലും ചില ശ്രമങ്ങള്‍ നടത്താനായി എന്നാണ് വിശ്വാസം.
സ്വകാര്യ സംരംഭകത്വത്തില്‍ നിന്ന് ഒരു സര്‍ക്കാര്‍ സംരംഭത്തിലേക്ക് വരുമ്പോഴത്തെ മാറ്റം ഉണ്ടാക്കുന്ന ഒരു പ്രതിസന്ധിയുണ്ട്. ചിലപ്പോള്‍ അതൊരു സാധ്യതയുമാവാം. അതിനെ എങ്ങനെ തരണം ചെയ്തു?
ഏറ്റവും കൂടുതലായി അനുഭവപ്പെട്ടത് ഒരു പ്രോസസ് ഹര്ഡിലാണ്. നമ്മുടെ സ്വന്തം സംരംഭമാണെങ്കില്‍ ഒരു കാര്യം ചെയ്യണമെന്നു കരുതിയാല്‍ ഇന്ന് ചെയ്തിരിക്കും. എന്നാല്‍ സര്ക്കാരിലേക്കെത്തുമ്പോള് അതിനൊരു പ്രോസസുണ്ട്. വണ്ടി ഫിഫ്ത്ത് ഗിയറിലിട്ട് ഓടിക്കുമ്പോഴും ഹാന്‍ഡ് ബ്രേക്ക് ഓണാണെങ്കില്‍ എന്തായിരിക്കും സ്ഥിതി? ഇതൊരു കുറ്റമായി പറയുന്നതല്ല. സര്‍ക്കാരിന് അതിന്റേതായ നടപടിക്രമമുണ്ട്. അതിലൂടെയേ പോകാനാവൂ. പക്ഷേ പുറത്തുനിന്ന് വരുന്ന ഒരാള്‍ക്ക് നമ്മള് കാര്യങ്ങള്‍ മന്ദഗതിയിലാക്കുന്നു എന്നൊരു തോന്നല്‍ വരും. ഇതൊരു അവസരമായോ മടുപ്പിക്കുന്ന കാര്യമായോ ഒക്കെ വരാം.
ഈ ഞെരുങ്ങലുകള്‍ക്കിടയിലും ഇന്‍ഫോപാര്‍ക്കില്‍ വളര്‍ച്ച ദൃശ്യമാണ്. 2024-25 ല്‍ തന്നെ 12,000 കോടി രൂപയ്ക്ക് മുകളില്‍ ഐടി കയറ്റുമതി വരുമാനം ഇന്‍ഫോപാര്‍ക്ക് നേടിയെന്ന അനൗദ്യോഗിക കണക്കുകള്‍ നമ്മുടെ മുന്നിലുണ്ട്. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത് 11,500 കോടി രൂപയോളമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തുടര്‍ വികസനത്തിനായുള്ള ആവശ്യകതയും സാധ്യതകളും സര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയെന്നത് എളുപ്പമായിരുന്നോ?
വളരെ സാധ്യതയുള്ള സമയമാണിത്. പ്രത്യേകിച്ച് കൊച്ചി പോലെയുള്ള ഒരു നഗരത്തില്‍. ടിയര്‍-1 നഗരങ്ങളെല്ലാം ഏകദേശം സാച്ചുറേറ്റഡായി. കമ്പനികള്‍ ടിയര്‍-2 സിറ്റികളിലേക്ക് നോക്കിത്തുടങ്ങിയിരിക്കുന്നു. വളരെ പ്രാധാന്യമുള്ള ഒരു ടിയര്‍-2 നഗരമാണ് കൊച്ചി. എത്ര വേഗത്തില്‍ ഈ അവസരങ്ങളെ നാം സ്വീകരിച്ച് ഏറ്റെടുക്കുന്നു എന്നതിലാണ് നമ്മുടെ വിജയം. കമ്പനികള്‍ക്ക് മുന്നില്‍ അവസരങ്ങളുമായി മറ്റ് നഗരങ്ങളുമുണ്ട്. വേഗം കുറയുമ്പോള്‍ നമ്മുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടു പോവുകയാണ്.
വിപുലീകരണം വേണം എന്ന് എല്ലാവര്ക്കും അറിയാം. പക്ഷേ പിന്നോട്ടു പിടിച്ചു വലിക്കുന്നത്, പ്രോസസാണ്. എന്തൊക്കെ ധാരണകള്‍ ഉന്നത തലത്തില്‍ ഉണ്ടായാലും അന്തിമമായി ഫയലുകളുടെ നീക്കവും മറ്റും പൂര്‍ത്തിയായാലേ അനുമതി ലഭിക്കൂ. മടുപ്പുണ്ടാകുന്നത് അവിടെയാണ്.
ഐടി ഇന്‍ഡസ്ട്രിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം നമ്മുടെ മനസിലേക്കെത്തുന്നത് ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളാണ്. പക്ഷേ സാധ്യതകളുള്ള നഗരങ്ങളുടെ പേരുകള്‍ തിരയുമ്പോള്‍ കൊച്ചി അതിന്റെ മുന്‍പന്തിയിലുണ്ട്. ഇന്ഫോപാര്ക്കിനുപരി കൊച്ചി നഗരത്തിന് ഈ മേഖലയിലുള്ള സാധ്യതകളെന്താണ്?
ഐടി ഇന്‍ഡസ്ട്രിയിലുള്ള ടിയര്‍-1 നഗരങ്ങള്‍ ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, പുനെ, മുംബൈ, ഡെല്‍ഹി-എന്‍സിആര്‍ എന്നിവയാണ്. ഒരു പരിധി വരെ കൊല്‍ക്കത്തയും. ഐടി മേഖലയിലെ ടിയര്‍-2 സിറ്റികളില്‍ ഏറ്റവും വലുത് അഹമ്മദാബാദും കൊച്ചിയുമാണ്. കണക്റ്റിവിറ്റിക്ക് അതില്‍ വലിയ പ്രാധാന്യമുണ്ട്. ആകാശ മാര്‍ഗമുള്ള കണക്റ്റിവിറ്റി കൊച്ചിയില്‍ ഏറ്റവും മികച്ച രീതിയിലുണ്ട്. താരതമ്യേന കോസ്മോപോളിറ്റന്‍ ആയ സ്വഭാവവും കൊച്ചിക്കുണ്ട്. വളരെക്കാലം മുന്‍പുതന്നെ ഒരു കച്ചവട കേന്ദ്രമായിരുന്നു കൊച്ചി. സ്വാഭാവികമായും ഒരു ബിസിനസ് പശ്ചാത്തലം കൊച്ചിക്കുണ്ട്. ജിവിതശൈലി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും ഐടി ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് സുപ്രധാന ഘടകങ്ങളാണ്. ടിയര്‍-2 നഗരങ്ങളില്‍ വെച്ച് ഏറ്റവും മികച്ച ഐടി പാര്‍ക്കുകളാണ് കൊച്ചിയിലുള്ളത്. പല നഗരങ്ങളിലും ഇത്രയ്ക്ക് ഐടി അടിസ്ഥാന സൗകര്യങ്ങളില്ല. നഗരത്തിനുള്ളില്‍ മെട്രോ, വാട്ടര്‍ മെട്രോ പോലെ ഗതാഗത സൗകര്യങ്ങളുണ്ട്.
ഇതിനേക്കാളെല്ലാം മുന്പില് കൊച്ചിയെ നിര്‍ത്തുന്ന മറ്റൊരു ഘടകം ടാലന്റിന്റെ ലഭ്യതയാണ്. ഏത് ഐടി കമ്പനിയെടുത്തു നോക്കിയാലും വലിയൊരു ശതമാനം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും മലയാളി ടാലന്റിനെ പിടിച്ചുനിര്‍ത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ടിയര്‍-1 നഗരങ്ങള്‍ സാച്ചുറേറ്റഡായതിനാല്‍ കുറെയൊക്കെ ആളുകള്‍ ഇങ്ങോട്ട് തിരിച്ചുവരാന്‍ ശ്രമിക്കുന്നുണ്ട്. മലയാളികളെയും ഒപ്പം പുറത്തുനിന്നുള്ളവരെയും ഇങ്ങോട്ട് ആകര്‍ഷിക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ കൊച്ചിക്ക് ഒരു വലിയ സാധ്യതയാണ് ഞാന്‍ കാണുന്നത്.
എന്‍ജിനീയറിംഗ് അടക്കമുള്ള മേഖലകളില്‍ വളരെയധികം ടാലന്റ് നമുക്ക് ലഭ്യമാണ്. അതിനെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല എന്ന് തോന്നിയിട്ടുണ്ടോ?
പൊതു അടിസ്ഥാന സൗകര്യത്തില്‍ നാം ഇപ്പോഴും പിന്നില്‍ തന്നെയാണ്. ഇന്‍ഫോപാര്‍ക്കിലേക്കുള്ള റോഡ് സൗകര്യമടക്കം നോക്കിക്കഴിഞ്ഞാല്‍ അത്ര മികച്ചതല്ല എന്ന് കാണാനാവും. തിരുവനന്തപുരം ടെക്നോപാര്ക്കാണെങ്കിലും കോഴിക്കോട് സൈബര്പാര്ക്കാണെങ്കിലും ഹൈവേയോട് ചേര്‍ന്നാണുള്ളത്. റോഡ് കണക്റ്റിവിറ്റി മികച്ചതാണ്. പുതിയ ഒരു എക്സ്പ്രസ് വേ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമഗ്രമായ ഒരു ചിന്താപദ്ധതിയാണ് ഇതിന് വേണ്ടത്. ടെക്നോളജി ഇന്‍ഡസ്ട്രി നമുക്ക് വളര്‍ത്തണമെങ്കില്‍ സമഗ്രമായ ഒരു തോട്ട് പ്രോസസ് വേണം. ഓഫീസ് ഇന്‍ഫ്രാസ്ട്രക്ച്ചറും വസിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും സോഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ച്ചറും വേണം. ഇതൊക്കെയുണ്ടെങ്കിലേ ടാലന്റ് ഇങ്ങോട്ടെത്തൂ. നാം ഇവിടെ ടാലന്റ് ധാരാളം സൃഷ്ടിക്കുന്നുണ്ടെങ്കിലും അത് ഇവിടെ പിടിച്ചു നിര്‍ത്തണമെങ്കില്‍ ഈ അടിസ്ഥാന സൗകര്യങ്ങളെല്ലാം വേണം. അതില്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഭൂമിയുടെ ലഭ്യത കേരളത്തില്‍ വലിയ പ്രശ്നമാണ്. ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ടമോ നാലാം ഘട്ടമോ ആലോചിക്കുമ്പോള്‍ ഭൂമി ഒരു പ്രധാന ഘടകമാണ്. അവിടെയാണ് താങ്കള്‍ ലാന്‍ഡ് പൂളിംഗ് എന്ന ആശയം മുന്നോട്ടു വെക്കുന്നത്. അത് ഏതാണ്ട് വിജയത്തിലേക്കുമെത്തിയിരിക്കുന്നു. എങ്ങനെയാണ് ഈ ആശയത്തിലേക്ക് എത്തിയത്?
ഡെല്‍ഹിയിലും മറ്റും വളരെ വിജയകരമായി ലാന്‍ഡ് പൂളിംഗ് ചെയ്തിട്ടുണ്ട്. പുനെയില്‍ മഗര്‍പട്ട എന്ന ടൗണ്‍ഷിപ്പ് ലാന്‍ഡ് പൂളിംഗിലൂടെയാണ് നിര്‍മിച്ചത്. ആന്ധ്രയില്‍ അമരാവതി നിര്‍മിച്ചിരിക്കുന്നത് ഈ ആശയത്തിലൂടെയാണ്. ഇത് എന്തുകൊണ്ട് കേരളത്തിലും കൊണ്ടുവന്നുകൂടാ എന്നാണ് ആലോചിച്ചത്. ജിസിഡിഎയുമായി ഒരു മീറ്റിംഗ് നടന്നു. കേരളത്തില്‍ ലാന്‍ഡ് പൂളിംഗ് നിയമങ്ങള്‍ സര്‍ക്കാര്‍ പാസാക്കിയത് ആ സമയത്തായിരുന്നു. പിന്നെ ഒട്ടും സമയം കളയാതെ അതിന്റെ പിന്നാലെ നീങ്ങി. ജിസിഡിഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
ഭൂമി ഏറ്റെടുക്കലിനെ അപേക്ഷിച്ച് ലാന്‍ഡ് പൂളിംഗ് കുറച്ചുകൂടി പങ്കാളിത്ത അടിസ്ഥാനത്തിലുള്ള ഒരു മോഡലാണ്. ഇതില്‍ ഭൂമി നല്കുന്ന ഭൂവുടമകള്‍ക്ക് അവിടത്തെ പ്രൊജക്റ്റിന്റെ ഒരു ഭാഗം തിരികെ നല്‍കുകയാണ്. അതും മികച്ച മൂല്യവര്ധനയോടെ. മാത്രമല്ല ഭാവിയിലും നേട്ടത്തിനുള്ള സാധ്യതയുണ്ട്. തിരികെ ലഭിക്കുന്ന ഭൂമി, മാസ്റ്റര്പ്ലാനിനോട് ചേര്‍ത്തുനിര്‍ത്തി അവര്‍ക്ക് ഡെവലപ്പ് ചെയ്യാം. ഇനി വേണമെങ്കില്‍ വിറ്റ് പണമാക്കുകയും ചെയ്യാം. ആസ്തി പണമാക്കി മാറ്റാനുള്ള സ്വാതന്ത്ര്യം തുടക്കത്തില്‍ തന്നെയുണ്ട്. ഇത് ഭൂമി ഏറ്റെടുപ്പല്ല, സ്വയം ഭൂമി വിട്ടുകൊടുക്കുന്ന സ്കീമാണ്.
ലാന്‍ഡ് പൂളിംഗിന്റെ ഏറ്റവും പ്രധാന പ്രത്യേകത, 75% ഭൂവുടമകള്‍ സമ്മതം നല്കിയാല് മാത്രമേ പദ്ധതി നടപ്പിലാവൂ എന്നതാണ്. അത്രയും ആള്ക്കാര് സമ്മതം നല്‍കിയില്ലെങ്കില്‍ അവിടം ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങള്‍ തേടും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും വരെ എവിടെയാണ് പദ്ധതി വരിക എന്ന് അതിനാല്‍ പറയാനാവില്ല. ആദ്യം കിഴക്കമ്പലത്താണ് ശ്രമിക്കുന്നത്. അവിടെ ജനങ്ങളുടെ സമ്മതം ലഭിച്ചില്ലെങ്കില്‍ എറണാകുളം ജില്ലയിലെ തന്നെ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റും.
കേരളത്തില്‍ തന്നെ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ലാന്‍ഡ് പൂളിംഗ് വെച്ച് ഒരു വികസനപദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ഇതിന്റെ തുടര്‍ച്ച എങ്ങനെയായിരിക്കും?
ലാന്‍ഡ് പൂളിംഗെന്നത് ഭൂമി കിട്ടാനുള്ള ഒരു പ്രോസസ് മാത്രമാണ്. പക്ഷേ യഥാര്‍ത്ഥ എക്സൈറ്റ്മെന്റ് അവിടെയല്ല. ഇതൊരു എഐ നേറ്റീവ് സിറ്റിയായി ഡെവലപ് ചെയ്യുമ്പോഴാണ്. രാജ്യത്ത് പലയിടങ്ങളിലും എഐ സിറ്റികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ആരും അതിനെ ഡിഫൈന്‍ ചെയ്തിട്ടില്ല. നമ്മളാണ് ആദ്യം അതിനെ ഡിഫൈന്‍ ചെയ്ത്. എഐ നേറ്റീവ് സിറ്റി – എന്നാണ് നമ്മള് പറയുന്നത്. എഐ അടക്കമുള്ള ടെക്നോളജികള്‍ നേറ്റീവ് ആയി തന്നെ നമ്മള് സൃഷ്ടിക്കും. അതൊരു ഗ്രീന്‍ഫീല്‍ഡ് കണ്‍സപ്റ്റാണ്.
സിറ്റി നിര്‍മിക്കുന്നതിന് മുന്‍പ് തന്നെ അതിന്റെ ഒരു ടെക്നിക്കല്‍ ആര്‍ക്കിടെക്ച്ചര്‍ നിര്‍മിക്കും. എല്ലാ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ടെക്നോളജിയുമായി ബന്ധപ്പെട്ടിരിക്കും. വൈദ്യുത ലൈനുകളും, കുടിവെള്ള സംവിധാനങ്ങളും, അഴുക്കുചാലുകളുമെല്ലാം ഇത്തരത്തില്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെടുത്തും. മെയ്ന്റനന്‍സ് വളരെ എളുപ്പമാകും. ഒരു കുടിവെള്ള പൈപ്പ് പൊട്ടും എന്നത് ഒരാഴ്ച മുന്‍പുതന്നെ അറിയാനാവും. അത്തരത്തില്‍ സാങ്കേതികവിദ്യയെ ഉള്‍ച്ചേര്‍ത്ത ഒരു സുസ്ഥിര നഗരമാണ് നിര്‍മിക്കാനുദ്ദേശിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായായിരിക്കും ഇത്തരമൊരു നഗരം.
ഇപ്പോള്‍ ഇന്‍ഫോപാര്‍ക്കില്‍ കാണുന്നതുപോലെ കുറെ കെട്ടിടങ്ങള്‍ നിര്‍മിക്കുകയല്ല, പരിപൂര്‍ണമായി മറ്റൊരു പരിതസ്ഥിതി സൃഷ്ടിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. ഐടിക്ക് പുറമെ മറ്റ് വിഭാഗങ്ങളെയും ഉള്‍ച്ചേര്‍ക്കുന്ന ഒരു സംവിധാനമായിരിക്കുമോ ഇത്?
തീര്‍ച്ചയായും. അതൊരു ഇന്‍ഗ്രേറ്റഡ് സിറ്റിയാണ്. ഐടി ബില്‍ഡിംഗുകള്‍, വീടുകള്‍, കള്‍ച്ചറല്‍ സോണുകള്‍, കമേഴ്സ്യല്‍ സോണുകള്‍, മ്യൂസിയങ്ങള്‍, കണ്വെന്ഷന് സെന്റര്‍ തുടങ്ങി ഒരു നഗരത്തിനാവശ്യമായ എല്ലാം ഇവിടെ ഉണ്ടാകും. ഇവയെയെല്ലാം പരസ്പരം ബന്ധിക്കുന്ന സംവിധാനങ്ങളുണ്ടാകും. ഓരോ കെട്ടിടങ്ങളില്‍ നിന്നും ഭാവിയില്‍ എന്തൊക്കെ ഡാറ്റ ശേഖരിക്കണമെന്നത് അവ പണിയുന്നതിന് മുന്‍പുതന്നെ തീരുമാനിച്ച് അതിനനുസരിച്ചായിരിക്കും നിര്‍മാണം. ഈ ഡാറ്റ, സിറ്റി ബ്രെയ്ന്‍ എന്ന കേന്ദ്ര സംവിധാനത്തിലേക്ക് എത്തും. ഇത്തരത്തിലായിരിക്കും സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടുക.
എന്നിരുന്നാലും സാമൂഹ്യ മാധ്യമങ്ങളിലൊക്കെ കാണുന്നതുപോലെ ഒരു സൈ–ഫൈ സിറ്റി ഒന്നുമല്ല ഉദ്ദേശിക്കുന്നത്. റോബോട്ടുകള്‍ തെരുവിലൂടെ നടക്കുന്നതൊന്നും കാണാനാവില്ല. സാധാരണ കാണുന്നതുപോലെ ഒരു നഗരം തന്നെ. പക്ഷേ അവിടെയുള്ള സൗകര്യങ്ങളെല്ലാം ടെക് കണക്റ്റഡാണ്. അവിടെ താമസിക്കുന്ന, ജോലി ചെയ്യാന്‍ വരുന്ന ആളുകളുടെ ജീവിതം കൂടുതല്‍ എളുപ്പമാക്കുന്ന എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഹ്യൂമന്‍ ഫസ്റ്റ് എന്നതാണ് മോട്ടോ. മനുഷ്യര്‍ക്കായി ടെക്നോളജിയെ മെച്ചപ്പെട്ട രീതിയില്‍ പ്രയോജനപ്പെടുത്തുക.
സാധാരണഗതിക്ക് ഐടി ഫീല്‍ഡിലും മറ്റും നിലനില്‍ക്കുന്ന വിമര്‍ശനം, ഐടിക്ക് വേണ്ടി മനുഷ്യരെ അമിതമായി ചൂഷണം ചെയ്യുന്നു, ഉപയോഗിക്കുന്നു എന്നൊക്കെയാണ്. അതിന് കടകവിരുദ്ധമായ ഒരു ഫിലോസഫിക്കല്‍ സമീപനം ഇതിലുണ്ടല്ലേ?
തീര്‍ച്ചയായും, ഹ്യൂമന്‍ ഫസ്റ്റ് എന്നത് തന്നെയാണ് ഫിലോസഫി. ആദ്യം പരിസ്ഥിതി, രണ്ടാമത് മനുഷ്യര്‍, മൂന്നാമത് ബിസിനസ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനോട് ചേര്‍ന്നുനിന്നാണ് എഐ നേറ്റീവ് സിറ്റി യാഥാര്‍ത്ഥ്യമാവുക. പൂര്‍ണമായും ഒരു സസ്റ്റെയ്നബിള്‍ സിറ്റി. കാര്‍ബണ്‍ നെഗറ്റീവ്, വാട്ടര്‍ പോസിറ്റീവ്, സീറോ വേസ്റ്റ് തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ അതിനുണ്ട്. പ്രായഭേദമെന്യേ എല്ലാത്തരത്തിലുമുള്ള ജനങ്ങള്‍ക്കും, ഭിന്നശേഷിക്കാരായാലും, എല്ലാവര്ക്കും ആക്സസ് ചെയ്യാവുന്ന നഗരം. അതിന്റെ കേന്ദ്ര ബിന്ദു മനുഷ്യനാണ്. ടെക്നോളജി അതിനെ സഹായിക്കുന്നു എന്നേയുള്ളൂ.
തീരുമാനമെടുക്കല്‍ എന്നത് ഇവിടെ മാത്രം നടക്കേണ്ട ഒരു പ്രോസസല്ലല്ലോ. ഭരണപരമായ നേതൃത്വം പല ഒഴിവുകഴിവുകളും പറയാം. ഇത്തരമൊരു പുതിയ കണ്‍സപ്റ്റുമായി മുന്നോട്ടു പോയപ്പോള്‍ താങ്കള്‍ക്ക് എങ്ങനെയാണ് അനുഭവപ്പെട്ടത്?
മൂന്നു തരത്തിലുള്ള പ്രതികരണമാണ് എനിക്ക് ലഭിച്ചത്. അദ്യത്തേത്, ഇതൊന്നും നടപ്പാവില്ല എന്നതാണ്. ഒപ്പം നിന്ന ധാരാളം ആളുകളുണ്ടായിരുന്നു. വളരെ നല്ല കാര്യമാണ്, നമുക്കിത് ചെയ്യണം എന്നൊക്കെ പറഞ്ഞിട്ട് ഒന്നും ചെയ്യാഞ്ഞ ആളുകളുമുണ്ടായിരുന്നു. ഈ മൂന്നു തരത്തിലുള്ള ആള്‍ക്കാരുമായും ഡീല്‍ ചെയ്യേണ്ടി വന്നു. പ്രോസസിലുള്പ്പെടുന്ന എല്ലാവരെയും കണ്ട് ബോധ്യപ്പെടുത്താന്‍ നമുക്ക് സാധിക്കില്ല. പല ഡിപ്പാര്‍ട്ട്മെന്റുകളിലേക്ക് ഈ ഫയല്‍ പോകും. അവിടെയെല്ലാം ആരാണ് ഈ ഫയല്‍ നോക്കുന്നതെന്ന് നമുക്കറിയില്ല. ഓരോ ഡെസ്കിലും പോയി വിശദീകരിക്കുക എന്നത് മനുഷ്യ സാധ്യമായ കാര്യമല്ല. എങ്കിലും തുടര്‍ച്ചയായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ പോയി ആളുകളുമായി സംസാരിച്ച്, എല്ലാ തലങ്ങളിലും കാര്യങ്ങളവതരിപ്പിച്ചാണ് അനുമതി നേടിയത്. ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സ്പെഷല്‍ സെക്രട്ടറിയും കേരള സ്റ്റേറ്റ് ഐടി മിഷന് ചെയര്‍മാനുമായ ശ്രീറാം സാംബശിവ റാവുവിന്റെ പിന്തുണയും വളരെ ഗുണകരമായി. ജിസിഡിഎയും സഹായിച്ചു. അപ്രൂവല്‍ ലഭിച്ചത് അങ്ങനെയാണ്.
ഫേസ്-4 പൂര്‍ണമായും വേറിട്ട ഒരു പദ്ധതിയാണ്. ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്നാണ് അത് നടപ്പാക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവും പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മൊഹമ്മദ് ഹനീഷും തുടക്കത്തില്‍ തന്നെ ഈ ആശയം സ്വീകരിച്ച് വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്.
എഐ അതിവേഗം വികസിക്കുന്ന ഒരു സമയമാണ്. കമ്പനികള്‍ എഐ കൂടുതലായി ഉപയോഗിച്ചു തുടങ്ങുമ്പോള്‍ മനുഷ്യവിഭവശേഷിയും പരിമിതപ്പെടുത്തുമെന്ന് പറയുന്നു. ഇപ്പോഴുള്ള കമ്പനികള്‍ സ്പേസ് വെട്ടിക്കുറക്കുന്ന ഒരു പ്രതിസന്ധി മുന്നിലുണ്ടോ?
ഇപ്പോള്‍ ഇന്‍ഫോപാര്‍ക്കില്‍ ഏറ്റവുമധികമുള്ളത് സര്‍വീസ് നല്കുന്ന കമ്പനികളാണ്. ആ കമ്പനികളെ ഒരു പരിധി വരെ ഇത് ബാധിക്കാം. പല സേവനങ്ങളും ഓട്ടോമേറ്റ് ചെയ്യപ്പെടാം. എഐ ഇപ്പോഴും കാര്യമായി സംരംഭങ്ങളുടെ ഭാഗമായിട്ടില്ല. സ്വകാര്യതയടക്കം പല വിഷയങ്ങള്‍ അതിന് കാരണമാണ്. ബഹുരാഷ്ട്ര കമ്പനികളുടെ ജിസിസികള്‍ (ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകള്‍) വരുമ്പോള്‍ എഐ ഉപയോഗിച്ചുള്ള ജോലികള്‍ വളരെ കൂടാം. എഐ ഉപയോഗിച്ചുള്ള ഓട്ടോമേഷന്‍ ജോലികള്‍, എഐ എനേബിള്‍ ചെയ്തുള്ള ജോലികള്‍ ഒക്കെ വര്‍ധിക്കും. നമ്മുടെ ഇവിടെയുള്ള കമ്പനികള്‍ക്ക് തന്നെ ഇത് ധാരാളം അവസരങ്ങള്‍ തുറന്നു കൊടുക്കുന്നുണ്ട്. ഐടി മേഖലയില്‍ തന്നെ ധാരാളം ലെഗസി ആപ്ലിക്കേഷനുകളുണ്ട് (കാലഹരണപ്പെട്ട സോഫ്റ്റ്വെയര് പ്രോഗ്രാമുകളും മറ്റും). അതിനെയെല്ലാം മാറ്റുമ്പോള്‍ ഒരു വലിയ വിപണി തുറന്നുവരും. ലോകമെങ്ങും എഐയെ സ്വീകരിക്കുമ്പോള്‍ നമ്മുടെ മുന്നിലും വലിയ അവസരങ്ങള്‍ തുറന്നുകിട്ടും.
ആവശ്യമില്ലാത്ത സ്കില്ലുകള്‍ കമ്പനികള്‍ ഒഴിവാക്കും. പല കമ്പനികളും ഒരു വശത്ത് ആളുകളെ പറഞ്ഞുവിടുന്നതിനൊപ്പം മറുവശത്ത് ആളുകളെ എടുക്കുന്നുണ്ട്. അതിനാല്‍ തൊഴില്‍ നഷ്ടം വ്യാപകമായി ഉണ്ടാകും എന്ന് പറയാനാവില്ല. ചില ഇനങ്ങളിലുള്ള ജോലികള്‍ മൊത്തമായി ഇല്ലാതാകും. അപ്പോ ആളുകള്‍ അതിനനുസരിച്ച് റീ-സ്കില്‍ ചെയ്യണം.
കന്യാകുമാരി മുതല്‍ കാസര്‍കോഡ് വരെ പരിശോധിച്ചാല്‍ കേരളം മുഴുവനായി ഒരു ടൗണ്ഷിപ്പാണെന്ന് വേണമെങ്കില്‍ പറയാം. ബജറ്റുകളിലും മറ്റും പല സ്ഥലങ്ങളിലും ഇന്‍ഫോപാര്‍ക്ക് പോലെയുള്ള സംവിധാനങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇത്തരമൊരു ഇക്കോസിസ്റ്റം ഉണ്ടാക്കിയെടുക്കുന്നതില്‍ ഒരു നയപരമായ സംവിധാനം വേണമെന്ന് തോന്നുന്നുണ്ടോ?
പലയിടത്തും ലോക്കലായി ഒരു ഇക്കോസിസ്റ്റമുണ്ട്. കണ്ണൂരും കോഴിക്കോടുമെല്ലാം ഇത്തരത്തില്‍ ഒരു പ്രാദേശിക ആവാസവ്യവസ്ഥയുണ്ട്. എന്നിരുന്നാലും കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ ടാറ്റ എലക്സി ഒഴികെ പുറമെനിന്ന് കമ്പനികളൊന്നും ഇതുവരെ വന്നിട്ടില്ല. അവിടെയുള്ള മറ്റ് കമ്പനികളെല്ലാം തദ്ദേശീയ കമ്പനികളാണ്. എങ്കിലും കോഴിക്കോട് ഒരു സാധ്യതയുണ്ട്. മറ്റിടങ്ങളിലേക്ക് നോക്കിയാല്‍ ഇപ്പോള്‍ കൊട്ടാരക്കരയില്‍ സോഹോ വന്നു. സോഹോ ആയതുകൊണ്ടാണ് അങ്ങനെ വന്നത്. അതുപോലെയുള്ള വികസനങ്ങള്‍ വരാം.
പക്ഷേ, ഒടു ടിയര്‍-1 സിറ്റിയുമായോ കോയമ്പത്തൂരുമായോ ഇന്ഡോറുമായോ ഒക്കെ താരതമ്യം ചെയ്യുമ്പോള്‍ അതില്‍ പിടിച്ചു നില്ക്കാന് ഈ ചെറിയ നഗരങ്ങള്‍ക്ക് സാധിച്ചെന്നു വരില്ല. ഐടി ഇന്‍ഡസ്ട്രി എന്നത് വളരെ നഗര കേന്ദ്രീകൃതമായ ഒരു സംവിധാനമാണെന്നാണ് എന്റെ അഭിപ്രായം. എല്ലാവരും ഒരു ഉയര്‍ന്ന ജീവിത നിലവാരമാണ് നോക്കുന്നത്. പുറമെനിന്നുള്ള ആളുകള്‍ വന്ന് താമസിക്കണമെങ്കില്‍ അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വേണം. മികച്ച ആരോഗ്യ പരിപാലന സംവിധാനങ്ങള്‍, ഇന്റര്‍നാഷണല്‍ സ്കൂളുകള്‍, നല്ല റെസ്റ്ററന്റുകള്‍, വിനോദത്തിനായുള്ള സംഗതികള്‍ എല്ലാം ആവശ്യമാണ്. വലിയ കമ്പനികള്‍ അതൊക്കെയാണ് നോക്കുന്നത്. പ്രാദേശിക കമ്പനികള്‍ക്ക് ഇത് ഒരു പ്രശ്നമല്ല.




