കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ പിപിപി മാതൃകയിൽ ആരംഭിച്ച ഇൻകെൽ ലിമിറ്റഡ് ഈ വർഷത്തെ ലാഭവിഹിതമായ 2,22,75000 രൂപ സംസ്ഥാന സർക്കാരിന് കൈമാറിയതോടെ പിപിപി മാതൃകക്ക് കയ്യടി. മുൻ കാലങ്ങളിൽ നിന്നും വിഭിന്നമായി കഴിഞ്ഞ മൂന്നു വർഷങ്ങളിൽ എല്ലാ മേഖലകളിലും കമ്പനി വളർച്ച നേടിയിട്ടുണ്ട്. ഈ കാലയളവിൽ ഇൻകെൽ ഗ്രൂപ്പിൻ്റെ മൊത്തവരുമാനം 123.87 കോടി രൂപയായി ഉയർത്താനും കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷവും സർക്കാരിലേക്ക് കൈമാറുന്ന ലാഭവിഹിതത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്.
ഓഹരി ഉടമകളുടെ എണ്ണം 800ൽ നിന്നും 2400ൽ കൂടുതലായിമാറി. സംസ്ഥാന സർക്കാരിന് പുറമെ കെ എസ് ഐ ഡി സി, കിൻഫ്ര എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇൻകെൽ ലാഭവിഹിതം കൈമാറാനും സാധിക്കുന്നുണ്ട് . ഇതിന് പുറമെ ഇൻകെലിന്റെ സബ്സിഡിയറി കമ്പനിയായ ഇൻകെൽ-കെഎസ്ഐഡിസി പ്രജക്റ്റ് ലിമിറ്റഡും പ്രസ്തുത കാലയളവിൽ 3.77 കോടി രൂപ കെഎസ്ഐഡിസിക്ക് ലാഭവിഹിതം നൽകി.

ഇങ്ങനെ സംസ്ഥാന സർക്കാരിനും സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 11.33 കോടി രൂപ ലാഭ വിഹിതമായി നൽകാൻ ഇൻകെൽ ഗ്രൂപ്പിന് സാധിച്ചുവെന്നത് വലിയ നേട്ടമാണ്. നിലവിൽ ഹൈബ്രിഡ് എനർജി ഉൾപ്പെടെ വിവിധ ഊർജ്ജ പദ്ധതികളിൽ അതിവേഗം മുന്നേറുന്ന കമ്പനിയായി ഇൻകെൽ മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിനൊപ്പം പശ്ചാത്തല വികസന മേഖലയിലും കമ്പനി മികച്ച രീതിയിൽ മുന്നേറുകയാണ്. ഈ വർഷം 20 പുതിയ പദ്ധതികൾ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് വിഭാഗത്തിൽ ആരംഭിക്കുവാൻ കൂടി കമ്പനിക്ക് കഴിയുമെന്നും പ്രതീക്ഷിക്കുന്നു.




