പ്രമുഖ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ 2025 സാമ്പത്തിക വര്‍ഷം നഷ്ടം ലഘൂകരിച്ചു. 2024 സാമ്പത്തിക വര്‍ഷം 1996.1 കോടി രൂപയായിരുന്ന നഷ്ടം 2025ല്‍ 1,727.4 കോടി രൂപയായി കുറഞ്ഞു. വരുമാനം 40.5 ശതമാനം വളര്‍ന്നതാണ് കമ്പനിക്ക് തുണയായത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 5,064 കോടി രൂപയായിരുന്ന വരുമാനം 2025-ല്‍ 7115 കോടിയായി വളര്‍ന്നു. മറ്റ് വരുമാനങ്ങള്‍ ഉള്‍പ്പടെ 7, 631 കോടി രൂപ കമ്പനി കഴിഞ്ഞ വര്‍ഷം സ്വന്തമാക്കി.
ലാഭത്തില്‍ (നികുതിക്ക് ശേഷമുള്ള ലാഭം) മൂന്ന് മടങ്ങ് വളര്‍ച്ചയാണ് (630 കോടി രൂപ) ഫോണ്‍ പേ കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. അതിന് മുമ്പുള്ള വര്‍ഷം 197 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം.
കമ്പനിയുടെ മൊത്തം ചിലവുകളിലും കഴിഞ്ഞ വര്‍ഷം 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ചിലവ് 9,394 കോടി രൂപയാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ചിലവ് 7,754.3 കോടി രൂപയായിരുന്നു. ചിലവുകള്‍ കൂടിക്കൊണ്ടിരിക്കുമ്പോഴും വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ നിരക്ക് കുറയുന്നുവെന്നതാണ് കമ്പനിയുടെ ആശ്വാസം.
സമീര്‍ നിഗം, രാഹുല്‍ ഛര്ഗി, ബുര്‍സിന്‍ എന്നിവര്‍ ചേര്‍ന്ന് 2015ലാണ് ഫോണ്‍പേ ആരംഭിച്ചത്. നിലവില്‍ വാള്‍മാര്‍ട്ട് കമ്പനിയുടെ ഉപകമ്പനിയാണ് ഫോണ്‍പേ. പേയ്മെന്റ് സേവനങ്ങളില്‍ നിന്നും ഇന്‍ഷുറന്‍സ്, വായ്പ, ആസ്തി മാനേജ്മെന്റ്, ഉപഭോക്തൃ അധിഷ്ഠിത സാങ്കേതികവിദ്യകള്‍ എന്നിങ്ങനെ സേവനമേഖലകള്‍ വിപുലപ്പെടുത്തിവരികയാണ് കമ്പനി. ജനറല്‍ അറ്റ്ലാന്റിക്, ടൈഗര്‍ ഗ്ലോബല്‍ എന്നിങ്ങനെ പല നിക്ഷേപകരില്‍ നിന്നായി ഇതുവരെ 1 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഫോണ്‍പേയ്ക്ക് സാധിച്ചിട്ടുണ്ട്. 2023 നിക്ഷേപ സമാഹര യജ്ഞനത്തില്‍ 12 ബില്യണ്‍ ഡോളര്‍ മൂല്യമാണ് കമ്പനിക്ക് കണക്കാക്കപ്പെട്ടിരുന്നത്.
ഇതിനിടെ ഫോണ്‍പേ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കും തയ്യാറെടുക്കുകയാണ്. ഫെബ്രുവരിയില്‍ കമ്പനി ജെപി മോര്ഗന്, സിറ്റി ഇന്ത്യ, മോര്ഗന് സ്റ്റാന്‍ലി, കൊട്ടക് മഹീന്ദ്ര കാപ്പിറ്റല്‍ എന്നിവരെ ഐപിഒയ്ക്കുള്ള മെര്‍ച്ചന്റ് ബാങ്കുകളായി നിയമിച്ചിരുന്നു. ഐപിഒയ്ക്കുള്ള തയ്യാറെടുപ്പെന്നോണം ഏപ്രിലില്‍ സ്വകാര്യ കമ്പനി എന്നതില്‍ നിന്നും പബ്ലിക് കമ്പനിയായി മാറിയിരുന്നു. 2022-ല്‍ കമ്പനി ആസ്ഥാനം സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റിയിരുന്നു. ഈ പുനഃസംഘടനയിലൂടെ 8,000 കോടി രൂപയാണ് സര്‍ക്കാരിന് നികുതിയായി ലഭിച്ചത്.




