ചരക്കുസേവന നികുതി (ജിഎസ് ടി) പരിഷ്കാരത്തിലൂടെ സാധാരണക്കാരുടെ കയ്യില്‍ 2 ലക്ഷം രൂപ അധികമായി വരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. വിശാഖപട്ടണത്ത് നെക്സ്റ്റ് ജെന്‍ ജിഎസ് ടി പരിഷ്കാരങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുമ്പ് 12 ശതമാനം സ്ലാബിലുണ്ടായിരുന്ന 99 ശതമാനം ഉല്‍പ്പന്നങ്ങളും പരിഷ്കാരത്തിലൂടെ ഇപ്പോള്‍ 5 ശതമാനം സ്ലാബിലേക്ക് വന്നു. ഇടത്തരക്കാര്‍ക്കും ദരിദ്രവിഭാഗത്തിലുള്ളവര്ക്കും ഈ മാറ്റം വലിയ നേട്ടമാകുമെന്ന് മന്ത്രി പറഞ്ഞു.
ഉപഭോക്താക്കളുടെ നികുതി ബാധ്യത കുറയ്ക്കുക, സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത മെച്ചപ്പെടുത്തുക എന്നിവയാണ് നികുതിഘടന ഭേദഗതി ചെയ്യാനുള്ള ജിഎസ് ടി കൗണ്‍സിലിന്റെ തീരുമാനത്തിന് പിന്നിലെന്ന് മന്ത്രി വ്യക്തമാക്കി. ജിഎസ് ടി പരിഷ്കാരത്തിലൂടെ വിവിധ വ്യവസായങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നേട്ടങ്ങള്‍ പത്തിരട്ടിയായി പൊതുജനത്തിന് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജിഎസ് ടി വരുമാനം 2017-ലെ 7.19 ലക്ഷം കോടി രൂപയില്‍ നിന്നും 2025-ല്‍ 22.08 ലക്ഷം കോടിയായെന്നും നിര്‍മ്മല സീതാരാമന് അറിയിച്ചു. നികുതിദായകരുടെ എണ്ണവും 65 ലക്ഷത്തില്‍ നിന്ന് 1.51 കോടിയായി വര്‍ധിച്ചു.
2025-ലെ ബജറ്റില്‍ പ്രഖ്യാപിച്ച ആദായ നികുതിയിളവിന് പിന്നാലെയാണ് മോദി സര്‍ക്കാര്‍ ജിഎസ് ടി 2.0 പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 22 മുതലാണ് ഈ ജിഎസ് ടി ഘടന നടപ്പിലാകുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി 5 ശതമാനമായി കുറയുമെന്നത് സാധാരണക്കാര്‍ക്ക് വലിയ നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം മറ്റുള്ളവയ്ക്ക് 18 ശതമാനമായിരിക്കും നികുതി. നിലവിലെ 12 ശതമാനം, 28 ശതമാനം നികുതികള്‍ ഒഴിവാക്കും.
ദിവസവും ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളും പലചരക്കുകളും പുതിയ വ്യവസ്ഥയ്ക്ക് കീഴില്‍ 5 ശതമാനം ജിഎസ് ടി പരിധിയിലാണ് വരിക.ബ്രെഡ്, പാല്, പനീര്‍ പോലുള്ളവ നികുതി രഹിതമാണ് എന്നതും ശ്രദ്ധേയമാണ്. 2017-ല്‍ ഒറ്റരാജ്യം, ഒറ്റനികുതി ഘടന എന്ന നികുതി വ്യവസ്ഥ നടപ്പിലാക്കിയ ശേഷം രാജ്യം നടപ്പിലാക്കുന്ന ഏറ്റവും വലിയ നികുതി പരിഷ്കാരമാണ് ജിഎസ് ടി 2.0 എന്നും സാധാരണക്കാരനെ ലക്ഷ്യമിട്ടുള്ള പരിഷ്കാരമാണിതെന്നും മുമ്പ് നിര്‍മ്മല സീതാരാമന് അഭിപ്രായപ്പെട്ടിരുന്നു. നികുതിയിളവിലൂടെ മിച്ചം ലഭിക്കുന്ന പണം ആവശ്യങ്ങള്‍ക്കായി അധികം പണം കയ്യില്‍ വരുന്ന സാഹചര്യവും ചിലവിടല്‍ മെച്ചപ്പെടുന്ന സാഹചര്യവും ജനങ്ങള്‍ക്ക് നല്‍കും.




