ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് പ്രശ്നങ്ങള്‍ വരുന്ന ആഴ്ചകളില്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് ലോക സാമ്പത്തിക ഫോറം പ്രസിഡന്റ് ബോര്‍ജ് ബ്രെന്‍ഡെ. ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണത്തിന്റെ നീണ്ട ട്രാക്ക് റെക്കോഡുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ പരസ്പര താരിഫുകള്‍ കയറ്റുമതിക്കാരെയും നിക്ഷേപകരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ട് സമ്പദ്വ്യവസ്ഥകളും പരസ്പരം അമിതമായി ആശ്രയിക്കുന്നില്ലെന്നും എന്നിരുന്നാലും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ ആവശ്യമായ പൊതു താല്‍പ്പര്യം പങ്കിടുന്നുണ്ടെന്നും ബ്രെന്‍ഡെ നിരീക്ഷിച്ചു.
താരിഫ് സംഘര്‍ഷത്തിന്റെ ഹ്രസ്വകാല പ്രത്യാഘാതങ്ങള്‍ തന്നെ ആശങ്കപ്പെടുത്തുന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരസ്പരം വ്യാപാരം നടത്തുന്നതിനുള്ള ഒരു നല്ല മാര്‍ഗം കണ്ടെത്തുക എന്നത് ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ട്രംപ് താരിഫുകള്‍ ബാധിക്കില്ല
ട്രംപ് താരിഫുകള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില് ചെലുത്തുന്ന ആഘാതം താരതമ്യേന ചെറുതാണെന്നും ഇത് ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 2% മാത്രമാണെന്നും ബ്രെന്‍ഡെ ചൂണ്ടിക്കാട്ടി. ഇന്ത്യ ഇപ്പോഴും ശക്തമായ വളര്‍ച്ചാ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. ”ഇന്ത്യ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍, നിങ്ങള്‍ക്ക് യുഎസ് വിപണിയിലും പ്രവേശനം ലഭിക്കണം. അതുകൊണ്ടാണ് ഈ പ്രതിസന്ധി മറികടക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിന്റെ വളര്‍ച്ചക്ക് 18% സംഭാവന ചെയ്ത് ഇന്ത്യ
ആഗോള വളര്‍ച്ചയുടെ ഏകദേശം 18% സംഭാവന ചെയ്യുന്നത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയാണെന്നും പ്രധാന സമ്പദ്വ്യവസ്ഥകളില് ഏറ്റവും വലിയ ചാലകശക്തിയാണ് ഇന്ത്യയെന്നും ബ്രെന്‍ഡെ പറഞ്ഞു. അതിവേഗം വളരുന്നതിലൂടെ ലോകത്തിനാകെ അഭിവൃദ്ധി കയറ്റുമതി ചെയ്യുകയാണ് ഇന്ത്യയെന്നും അദ്ദേഹം നിരീക്ഷിച്ചു.
സേവനങ്ങള്‍, ഡിജിറ്റല്‍ വ്യാപാരം എന്നിവയില്‍ ശക്തരായതിനാലും ഉല്‍പ്പാദനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനാലും ഇന്ത്യ വളരെ മികച്ച സ്ഥിതിയിലാണുള്ളതെന്നും ബ്രെന്‍ഡെ അഭിപ്രായപ്പെട്ടു.




