2025 ജനുവരിയിൽ ഏയ്ഞ്ചല സിറിയക് കൃഷി ഓഫീസറായി ഏലൂരിൽ എത്തുമ്പോൾ അവിടുത്തെ കാർഷിക മേഖല ക്ഷീണാവസ്ഥയിലായിരുന്നു. ഒരുകാലത്ത് സമൃദ്ധമായി കൃഷി ചെയ്തിരുന്ന ഭൂമിയുടെ ഏറിയപങ്കും തരിശായിക്കിടക്കുകയായിരുന്നു. ബാക്കി ഭൂമിയാകട്ടെ വ്യവസായ ആവശ്യങ്ങൾക്കായി നികത്തപ്പെട്ടിരുന്നു. കൃഷി ഓഫീസറായി ചുമതലതെറ്റെടുത്ത ശേഷം പ്രദേശത്തെ കർഷകരുമായി നടത്തിയ സംഭാഷണത്തിൽ നിന്നുമാണ് സ്വന്തം ഭൂമിയിലെ അരിയെന്ന ആഗ്രഹം , അത് നൽകുന്ന ഗൃഹാതുരത്വം കർഷകരുടെ മനസ്സിൽ ഒരു തീപ്പൊരിയായി ജ്വലിക്കുന്നത് ഏയ്ഞ്ചല മനസിലാക്കിയത്.പാടങ്ങൾ വീണ്ടും നെൽക്കതിരുകളാൽ നിറഞ്ഞുനിൽക്കുന്നത് കാണാനുള്ള ആ അടങ്ങാത്ത ആഗ്രഹമാണ് ഏലൂർ റൈസ് എന്ന വലിയ പദ്ധതിയുടെ വിത്തായി മാറിയത്.
അതൊരു സാധാരണ കാർഷിക പദ്ധതിയായിരുന്നില്ല, മറിച്ച് ഒരു ജനകീയ മുന്നേറ്റമായിരുന്നു. പല ഘടകങ്ങൾ ഒരുമിച്ചു ചേർന്നാണ് അതിന് അടിത്തറ പാകിയത്. കൃഷിപ്പണിയിൽ നിന്നും വിരമിച്ച കർഷകരുടെ ആഗ്രഹവും നിശ്ചയദാർഢ്യവും ‘വടക്കും ഭാഗം പാടശേഖരസമിതി‘ എന്ന കൂട്ടായ്മയുടെ രൂപീകരണത്തിലേക്ക് നയിച്ചു. ഈ ദൗത്യം ഏറ്റെടുക്കാൻ മുന്നോട്ട് വന്നവരിൽ പലരും ഭൂവുടമകൾ പോലുമായിരുന്നില്ല എന്നതാണ് ഏലൂർ മാതൃകയുടെ ഏറ്റവും വലിയ പ്രത്യേകത.സമാനമായ രീതിയിൽ തരിശൂഭൂമിയിൽ കൃഷി തുടങ്ങിയ കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെല്ലാം ആലപ്പുഴയിൽ നിന്നും കുട്ടനാട്ടിൽ നിന്നുമെല്ലാമുള്ളവരാണ് കൃഷിയിറക്കാൻ എത്തിയതെങ്കിൽ ഏലൂരിനെ സംബന്ധിച്ച്, തദ്ദേശീയരായ ജനങ്ങൾ തന്നെയായിരുന്നു ഈ ദൗത്യം ഏറ്റെടുത്തത്. തങ്ങളുടെ കാർഷിക പാരമ്പര്യം തിരിച്ചുപിടിക്കാൻ അവർ ഒന്നിക്കുകയായിരുന്നു.അവരുടെ ആത്മാർത്ഥമായ ആഗ്രഹത്തിന് പ്രാദേശിക ഭരണകൂടം പൂർണ്ണ പിന്തുണ നൽകിയപ്പോൾ, അത്ഭുതപ്പെടുത്തുന്ന വേഗതയിലായിരുന്നു പിന്നീടുള്ള കാര്യങ്ങൾ.
വെല്ലുവിളികളെ അതിജീവിച്ച കൂട്ടായ്മ
” കൃത്യമായി പറഞ്ഞാൽ 2025 ജനുവരിയിൽ ആണ് ഞങ്ങൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.ഈ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല, മുന്നിൽ വെല്ലുവിളികളുടെ ഒരു വലിയ നിര തന്നെയുണ്ടായിരുന്നു.പ്രധാന വെല്ലുവിളി സമിതിയിലെ ഭൂരിഭാഗം അംഗങ്ങൾക്കും തരിശുകിടക്കുന്ന ഭൂമിയിൽ ഉടമസ്ഥാവകാശം ഇല്ലായിരുന്നു എന്നതാണ്. ചിതറിക്കിടക്കുന്ന ഭൂവുടമകളെ ഓരോരുത്തരായി കണ്ടെത്തുകയും കൃഷി ചെയ്യാനുള്ള അനുവാദത്തിനായി ഔദ്യോഗികമായി കത്തയക്കുകയും ചെയ്യുക എന്നത് ശ്രമകരമായ ഒരു ജോലിയായിരുന്നു. ഇതായിരുന്നു പദ്ധതിയുടെ പ്രധാന കടമ്പ.ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഭൂവുടമകളുടെ വിലാസം കണ്ടെത്തി അവർക്ക് കത്തുകളയച്ചു. ഇത് സമയമെടുക്കുന്ന ഒരു കാര്യമായിരുന്നു.ഇത്തരത്തിൽ ഭൂവുടമകൾ സമ്മതം നൽകിയ ഭൂമിയിലാണ് ആദ്യഘട്ട കൃഷിക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്” ഏയ്ഞ്ചല സിറിയക് പറയുന്നു.
ഭൂമി ലഭിച്ചത് കൊണ്ട് മാത്രം വെല്ലുവിളികൾ അവസാനിച്ചില്ല. പലപ്പോഴും ഈ സ്വപ്നം സാധ്യമാകുമോ എന്ന ആശങ്ക പോലും ഉണ്ടായി. എന്നാൽ വടക്കുംഭാഗം കാർഷിക കൂട്ടായ്മയിലേക്ക് കേട്ടറിഞ്ഞു കൂടുതൽ അംഗങ്ങൾ എത്താൻ തുടങ്ങിയതോടെ ലക്ഷ്യത്തിൽ നിന്നും പിന്നോട്ട് പോകാൻ പറ്റില്ലെന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങൾ.
മലിനീകരണ ആശങ്കകളും ഭീമമായ ചെലവും
FACT പോലുള്ള വ്യാവസായിക സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഒരു വ്യവയസികകേന്ദ്രമായതിനാൽ തന്നെ ഏലൂർ മലിനീകരിക്കപ്പെട്ട ഒരു മേഖലയാണെന്ന പൊതുധാരണ നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ അവിടെ കൃഷി ചെയ്യുന്നത് സുരക്ഷിതമാണോ എന്ന കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ടായിരുന്നു. . ഈ ആശങ്ക അകറ്റാനും വിളകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കൃഷി ചെയ്യുന്നതിനായി തെരെഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലൊക്കെ മണ്ണിലെ ഘനലോഹങ്ങളുടെ സാന്നിധ്യം പരിശോധിക്കാൻ മണ്ണ് പരിശോധന നടത്തി. അതുകൊണ്ടും പ്രശ്നങ്ങൾ അവസാനിച്ചില്ല. 30 വർഷത്തോളം തരിശായിക്കിടന്ന ഭൂമി കൃഷിയോഗ്യമാക്കാൻ ഭീമമായ ഒരു തുക ആവശ്യമായിരുന്നു.എന്നാൽ പാടശേഖരസമിതിയുടെ ആത്മാർത്ഥതയും കഠിനാധ്വാനവും കണ്ടറിഞ്ഞ നിരവധി നാട്ടുകാർ സാമ്പത്തിക സഹായവുമായി മുന്നോട്ട് വന്നതോടെ ആ വെല്ലുവിളിയും മറികടക്കാൻ കഴിഞ്ഞു.
തകർന്ന ജലസേചന സംവിധാനം
ഏലൂരിന്റെ കാർഷിക പ്രതാപം തിരിച്ചു പിടിക്കുന്നതിൽ നേരിട്ട മൂന്നാമത്തേതും ഏറ്റവും ശ്രമകരവുമായ വെല്ലുവിളി പ്രളയത്തിൽ പൂർണ്ണമായും നശിച്ചുപോയ ലിഫ്റ്റ് ഇറിഗേഷൻ സംവിധാനം പുനഃസ്ഥാപിക്കുക എന്നതായിരുന്നു. കൃഷിയെ സംബന്ധിച്ചിടത്തോളം ജലസേചനം കാര്യക്ഷമല്ലെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ലെന്ന തിരിച്ചറിവിൽ ഈ പ്രശ്നം പരിഹരിക്കാൻ സമിതി ഉണർന്നു പ്രവർത്തിച്ചു. പ്രളയത്തിൽ പൂർണ്ണമായും നശിച്ചുപോയ ലിഫ്റ്റ് ഇറിഗേഷൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യം പ്രാദേശിക ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന്റെ ഭാഗമായി നഗരസഭ മൈനർ ഇറിഗേഷൻ വകുപ്പിന് 8,35,000 രൂപ കൈമാറി. വകുപ്പിലെ എഞ്ചിനീയർമാരുടെ സഹകരണത്തോടെ പാടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ വളരെ വേഗത്തിൽ ഒരു താൽക്കാലിക സംവിധാനം ഒരുക്കി.അതോടെ കൃഷിയുടെ പ്രാരംഭ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കുരുക്കുകളെല്ലാം ഒഴിഞ്ഞു.
പൗർണമി പൂത്ത പാടങ്ങൾ
20 ഏക്കറോളം കൃഷിഭൂമി നെൽകൃഷിക്കായി സജ്ജമാക്കിയശേഷം ചാലക്കുടിയിൽ നിന്നും എത്തിച്ച പൗർണമി എന്ന നെല്ലിനമാണ് ഇവിടെ വിതച്ചത്. 120 ദിവസമായിരുന്നു നെല്ലിന്റെ മൂപ്പ് എത്താൻ ആവശ്യമായത്. 30 വർഷത്തിന് ശേഷമാണ് നെൽകൃഷി ചെയ്യുന്നതെന്നതിനാൽ തന്നെ നെൽകൃഷി നൂറുമേനി വിളവ് തന്നു എന്നൊന്നും പറയാനാകില്ല. പക്ഷേ, കർഷകരെ നിരാശപ്പെടുത്താത്ത വിളവ് നൽകാൻ ഈ വിത്തിന് സാധിച്ചു. കാലാവസ്ഥ പ്രതികൂലമായതും അതേത്തുടർന്ന് കാറ്റ് വീഴ്ചയിൽ നെൽച്ചെടികൾ വീണു പോയതും വിളവ് കുറയാനുള്ള കാരണമായി. എന്നാൽ പ്രതിബന്ധങ്ങളെ മറികടന്ന് 30 വർഷങ്ങൾക്ക് ശേഷം ഏലൂരിന്റെ മണ്ണിൽ വീണ്ടും നെൽക്കതിരുകൾ സ്വർണ്ണനിറമണിഞ്ഞപ്പോൾ അതൊരു നാടിന്റെ മുഴുവൻ സ്വപ്നസാക്ഷാത്കാരമായി.ആത്മവിശ്വാസം കൈവിടാതെ അവർ അത് മുഴുവനും കൊയ്തെടുത്തു.
ഏലൂർ റൈസ് വിപണിയിലേക്ക്
”20 ഏക്കർ സ്ഥലത്ത് നിന്നും ആദ്യശ്രമഫലമായി 12 ടൺ നെല്ലാണ് കൊയ്തെടുത്തത്. ഇത് പുഴുങ്ങി, പ്രോസസ് ചെയ്ത് വന്നപ്പോൾ ഏകദേശം 9 ടൺ അരി കിട്ടി. വടക്കുംഭാഗം കാർഷികകൂട്ടായ്മയുടെ ആഗ്രഹപ്രകാരമാണ് അരിക്ക് ഏലൂർ റൈസ് എന്ന ബ്രാൻഡ് നെയിം നൽകിയത്. ഇത് ഈ നാട്ടുകാരുടെ ഗൃഹാതുരത്വത്തിന്റെ ശ്രമഫലമാണ്.” ഏയ്ഞ്ചല സിറിയക് പറയുന്നു.
‘ഏലൂർ റൈസ്‘ എന്ന പേരിൽ വിപണിയിലെത്തിയ അരിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഏലൂർ നഗരസഭയ്ക്കുള്ളിൽ നിന്നുതന്നെ അരിക്ക് നിരവധി ഓർഡറുകൾ ലഭിച്ചു. ഓർഡറുകൾ വളരെ വലുതായതുകൊണ്ട് എല്ലാവർക്കും അരി എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. തങ്ങളുടെ നാട്ടിൽ, തങ്ങളുടെ കൺമുന്നിൽ വിളഞ്ഞ ഉൽപ്പന്നത്തെ സമൂഹം എത്രമാത്രം സ്നേഹത്തോടെയാണ് നെഞ്ചേറ്റിയത് എന്നതിൻ്റെ വ്യക്തമായ തെളിവാണ് ഏലൂർ റൈസിന് ലഭിക്കുന്ന സ്വീകാര്യത. ഏലൂരിനെ സംബന്ധിച്ച് ഇത് കാർഷികഭൂപടത്തിലേക്കുള്ള മടക്കമാണ്. ആദ്യ വിളവെടുപ്പിന്റെ വിജയം കർഷകർക്ക് ൽകിയത് വലിയ ഊർജ്ജമാണ്, ആ ഊർജ്ജത്തിൽ നിന്നുകൊണ്ട് ഏലൂരിന്റെ കാർഷിക ഭാവിക്കായി പുതിയ പദ്ധതികൾ തയ്യാറാക്കുന്ന തിരക്കിലാണ് കർഷകർ.
ഭാവിയുടെ കൃഷിപാഠങ്ങൾ
ഏലൂരിലെ ഈ കാർഷിക മുന്നേറ്റം ഈ ഒരൊറ്റ കൃഷിയിൽ മാത്രമായി ഒതുങ്ങുന്നതല്ല. സുസ്ഥിരമായ ഒരു ദീർഘകാല കാഴ്ചപ്പാടിന്റെ തുടക്കം മാത്രമാണിത്. കൂടുതൽ മികച്ച കാർഷിക പദ്ധതികളുമായി മുന്നോട്ട് പോകാനാണ് കർഷക കൂട്ടായ്മയുടെ തീരുമാനം. വർഷത്തിൽ രണ്ട് സീസണുകളിലായി നെൽകൃഷി തുടരാനാണ് ഇവർ പദ്ധതിയിടുന്നത്.നെൽകൃഷി ഇല്ലാത്ത സമയങ്ങളിൽ പച്ചക്കറി, തണ്ണിമത്തൻ എന്നിവയോടൊപ്പം പഴയകാല പ്രതാപം വീണ്ടെടുക്കാൻ എള്ള് കൃഷിയും തുടങ്ങും. എള്ള് കൃഷിക്ക് പ്രശസ്തമായ ഓണാട്ടുകരയിൽ നിന്ന് ഏലൂരിൽ എള്ള് കൃഷി ചെയ്യുന്നതിനായി വിത്ത് എത്തിച്ചുകഴിഞ്ഞു.ഈ വിജയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, ‘മഞ്ഞുമ്മൽ പാടശേഖരസമിതി‘ രൂപീകരിച്ച് മറ്റൊരു 20 ഏക്കർ സ്ഥലത്ത് കൂടി കൃഷി ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
കേരളത്തിന്റെ കാർഷികഭൂപടത്തിൽ ഒരു പുത്തൻ അധ്യായം രചിച്ചിരിക്കുകയാണ് ഏലൂരിന്റെ സ്വന്തം കൃഷി ഓഫീസറായ ഏയ്ഞ്ചല സിറിയക് നേതൃത്വം നൽകിയ കർഷക കൂട്ടായ്മ.കൃഷിഭൂമികൾ തരിശ് ഭൂമികളായി പരിണാമപ്പെടുന്ന ഇക്കാലഘട്ടത്തിൽ എല്ലാ ജില്ലകൾക്കും മാതൃകയാകുന്ന പ്രവർത്തനമാണിത്. ‘ഏലൂർ റൈസ്‘ എന്നത് വെറുമൊരു കാർഷിക ഉൽപ്പന്നമല്ല. അതൊരു നാടിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ്. രാഷ്ട്രീയവും മതപരവുമായ എല്ലാ അതിർവരമ്പുകൾക്കും അപ്പുറം ഒരു സമൂഹം ഒന്നിച്ചുനിന്നാൽ, വ്യവസായത്തിന്റെ നിഴലിൽ നിന്ന് ഹരിതാഭമായ ഒരു ഭാവിയെ കൊയ്തെടുക്കാൻ കഴിയുമെന്നതിന്റെ ജീവിക്കുന്ന പാഠമാണ് ഇതിലൂടെ ഏയ്ഞ്ചല സിറിയക് മുന്നോട്ട് വയ്ക്കുന്നത്. അതുതന്നെയാണ് ഏലൂർ റൈസിന്റെ വിജയത്തിന് പിന്നിലെ യഥാർത്ഥ ചേരുവയും.




