താരിഫ് സമ്മര്‍ദ്ദത്തിനിടെ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍. വ്യാഴാഴ്ച രൂപയുടെ മൂല്യം 0.39% കുറഞ്ഞ് 88.4425 ലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപിച്ച 88.36 എന്ന മുന്‍ റെക്കോര്‍ഡ് ഇതോടെ തകര്‍ന്നു. മറ്റ് ഏഷ്യന്‍ കറന്‍സികളിലും ഇടിവ് ദൃശ്യമായി.
റഷ്യന്‍ എണ്ണ വാങ്ങിക്കുന്നതിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ പിഴ താരിഫുകള്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. രൂപ ഏറ്റവും ദുര്‍ബലമായ ഏഷ്യന്‍ കറന്‍സികളില്‍ ഒന്നായി മാറാന്‍ പ്രധാന കാരണം ഇതാണ്. വിദേശ നിക്ഷേപകര്‍ ഈ വര്‍ഷം ഇതുവരെ ഇന്ത്യയുടെ കടപ്പത്ര, ഇക്വിറ്റി വിപണികളില്‍ നിന്നും 11.7 ബില്യണ്‍ ഡോളറാണ് പിന്‍വലിച്ചത്.
താരിഫ് ആഘാതം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഎസ്ടി നിരക്കുകള്‍ താഴ്ത്തിയത് മികച്ച അനുകൂല പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന സൂചന യുഎസും ഇന്ത്യയും നല്‍കിയിട്ടുമുണ്ട്. ഓഹരി വിപണികളില്‍ ഈ സൂചനകള്‍ അനുകൂല പ്രതികരണം ഉണ്ടാക്കിയെങ്കിലും കറന്‍സിക്ക് അത്ര ഗുണം ചെയ്തിട്ടില്ല.
നിലവില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ കയറ്റുമതി ഓര്‍ഡറുകള്‍ സംബന്ധിച്ച് നിശ്ചിതത്വത്തിലാണ്. അതേസമയം ഇറക്കുമതിക്കാര്‍ക്ക് മേല്‍ വിദേശനാണ്യം ചെലവിടുന്നത് കുറയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ട്. ഇത് കറന്‍സി മാര്‍ക്കറ്റിലെ ഡിമാന്‍ഡ്-സപ്ലൈ ബാലന്‍സിനെ ബാധിച്ചിട്ടുണ്ട്.
ആര്‍ബിഐ ഇടപെടല്‍
രൂപയുടെ മൂല്യത്തകര്‍ച്ചയുടെ വേഗത കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇടപെടല്‍ നടത്തുന്നുണ്ട്. വലിയ ഏറ്റക്കുറച്ചിലുകള്‍ തടയാന്‍ കേന്ദ്ര ബാങ്ക് ഡോളര്‍ വില്‍ക്കുന്നുണ്ടെന്ന് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. രൂപയുടെ ഏതെങ്കിലും പ്രത്യേക നില പ്രതിരോധിക്കാന്‍ ആര്‍ബിഐ ശ്രമിക്കുന്നില്ല. മറിച്ച് നിക്ഷേപകരുടെയും ബിസിനസുകളുടെയും ആത്മവിശ്വാസം നിലനിര്‍ത്താനുള്ള ഇടപെടലാണ് നടത്തിവരുന്നത്.




