ഉടയോനില്ലാതെ 1.84 ലക്ഷം കോടി രൂപ! നിങ്ങളെയും കാത്തിരിപ്പുണ്ടോ പ്രിയപ്പെട്ടവരുടെ നിക്ഷേപം? ക്ലെയിം ചെയ്യാന്‍ വൈകരുത്

കുടുംബത്തോടൊപ്പം ഇരുന്ന് അക്കൗണ്ട് വിശദാംശങ്ങള്‍, നിക്ഷേപങ്ങള്‍, നോമിനേഷനുകള്‍, തീരുമാനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ എന്നിവ വിശദമായി ചര്‍ച്ച ചെയ്യുകയും ഓരോ വിവരങ്ങളും കുടുംബാംഗങ്ങളെ അറിയിക്കുകയുമാണ് ചെയ്യേണ്ടത്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Photo Credit: AI-generated

1.84 ലക്ഷം കോടി രൂപ! ഇന്ത്യയില്‍ ബാങ്കുകളിലും മ്യൂച്വല്‍ ഫണ്ടുകളിലും ഓഹരികളിലും ഇന്‍ഷുറന്‍സുകളിലുമെല്ലാമായി ഉടമകളെ കാത്തുകിടക്കുന്ന തുകയാണിത്. തങ്ങളെ കാത്ത്, പ്രിയപ്പെട്ടവര്‍ നിക്ഷേപിച്ച പണം കാത്തിരിക്കുന്നു എന്നറിയാതെ ആയിരക്കണക്കിന് കുടുംബങ്ങള്‍ രാജ്യത്ത് കഴിയുന്നുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.

മരണമടഞ്ഞവരുടെ സേവിംഗ്‌സ്, കറന്റ് അക്കൗണ്ട് അല്ലെങ്കില്‍ ടേം ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ബാങ്ക് അക്കൗണ്ട് വളരെക്കാലം നിഷ്‌ക്രിയമാകുകയും നിക്ഷേപം തിരിച്ചുപിടിക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ നിക്ഷേപിച്ച തുകയ്ക്ക് എന്ത് സംഭവിക്കും? അത്തരമൊരു തുക തിരിച്ചുപിടിക്കാന്‍ കഴിയുമോ, അതോ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടോ? കഴിയും എന്നതാണ് ഉത്തരം. അതിനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം.

മറവിയിലാണ്ട പണം

ഇത്തരത്തിലുള്ള പണത്തിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2014 ല്‍ ‘ഡിപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ്’ (ഡിഇഎ) എന്നൊരു ഫണ്ട് നടത്തിവരുന്നു. ആര്‍ബിഐ വെബ്‌സൈറ്റ് അനുസരിച്ച്, 10 വര്‍ഷത്തേക്ക് പ്രവര്‍ത്തിപ്പിക്കാത്ത സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളിലെ ബാലന്‍സുകള്‍, അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ ക്ലെയിം ചെയ്യാത്ത ടേം ഡെപ്പോസിറ്റുകള്‍ എന്നിവയെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ എന്ന് തരംതിരിക്കുന്നു. സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകള്‍ രണ്ട് വര്‍ഷത്തെ നിഷ്‌ക്രിയത്വത്തിന് ശേഷം പ്രവര്‍ത്തനരഹിതമോ നിഷ്‌ക്രിയമോ ആയി കണക്കാക്കപ്പെടുന്നു. അതുപോലെ, കാലാവധി പൂര്‍ത്തിയാകുന്നതിന്റെ രണ്ട് വര്‍ഷത്തിനുള്ളില്‍ ക്ലെയിം ചെയ്യാത്ത ആവര്‍ത്തന, ടേം നിക്ഷേപങ്ങള്‍ പ്രവര്‍ത്തനരഹിതമാകും. അതിനുശേഷം, ഈ അക്കൗണ്ടുകള്‍ എട്ട് വര്‍ഷം കൂടി (ആകെ പത്ത് വര്‍ഷം) നിഷ്‌ക്രിയമായി തുടരുകയാണെങ്കില്‍, ഫണ്ടുകള്‍ ഡഇഎയിലേക്ക് മാറ്റുകയും അവയെ അണ്‍ക്ലെയിംഡ് ഡെപ്പോസിറ്റുകളായി തരംതിരിക്കുകയും ചെയ്യും.

അത്തരം നിക്ഷേപങ്ങള്‍ കൈവശം വച്ചിരിക്കുന്ന ബാങ്കുകളില്‍ നിന്ന് പലിശ സഹിതം പിന്നീടുള്ള തിയതിയില്‍ നിക്ഷേപങ്ങള്‍ ക്ലെയിം ചെയ്യാന്‍ നിക്ഷേപകര്‍ക്ക് അവകാശമുണ്ട്. 3% വാര്‍ഷിക പലിശയാണ് ഈ തുകയ്ക്ക് ലഭിക്കുക. ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങള്‍ ട്രാക്ക് ചെയ്യാനുള്ള ഏറ്റവും എളുപ്പ മാര്‍ഗങ്ങളിലൊന്ന് ആര്‍ബിഐയുടെ യുഡിജിഎഎം പോര്‍ട്ടല്‍.

ഡിഇഎ ഫണ്ടിലേക്ക് മാറ്റുന്ന തുകകള്‍

ബാങ്കുകളില്‍ പരിപാലിക്കുന്ന ഏതെങ്കിലും നിക്ഷേപ അക്കൗണ്ടിലെ ക്രെഡിറ്റ് ബാലന്‍സുകളാണ് ഡിഇഎ ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന തുകകള്‍. നിക്ഷേപകന്‍ 10 വര്‍ഷമോ അതില്‍ കൂടുതലോ കാലം ട്രാന്‍സാക്ഷനുകള്‍ നടത്താത്ത അക്കൗണ്ടുകളാണ് ഇവ. 10 വര്‍ഷമോ അതില്‍ കൂടുതലോ കാലം അവകാശപ്പെടാതെ കിടക്കുന്ന തുകയും അവയില്‍ ഉള്‍പ്പെടുന്നു.

സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍, ഫിക്‌സഡ് അല്ലെങ്കില്‍ ടേം ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍, ക്യുമുലേറ്റീവ്-റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍, കറന്റ് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍, ഏതെങ്കിലും രൂപത്തിലോ ഏതെങ്കിലും പേരിലോ ഉള്ള മറ്റ് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍,
ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍, ബാങ്കുകള്‍ യഥാസമയം അനുവദിച്ചതിന് ശേഷമുള്ള ലോണ്‍ അക്കൗണ്ടുകള്‍, ടെലിഗ്രാഫിക് ട്രാന്‍സ്ഫറുകള്‍, മെയില്‍ ട്രാന്‍സ്ഫറുകള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍, പേ ഓര്‍ഡറുകള്‍, ബാങ്കേഴ്‌സ് ചെക്കുകള്‍, വിവിധ ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍, വോസ്‌ട്രോ അക്കൗണ്ടുകള്‍, ഇന്റര്‍-ബാങ്ക് ക്ലിയറിങ് അഡ്ജസ്റ്റ്‌മെന്റുകള്‍, അഡ്ജസ്റ്റ് ചെയ്യാത്ത നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) ക്രെഡിറ്റ് ബാലന്‍സുകള്‍, മറ്റ് അത്തരം ട്രാന്‍സിറ്ററി അക്കൗണ്ടുകള്‍, ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍ (എടിഎം) ഇടപാടുകള്‍ മൂലമുള്ള അണ്‍കണ്‍സിലിറ്റഡ് ക്രെഡിറ്റ് ബാലന്‍സുകള്‍ മുതലായവ ഇതില്‍ ഉള്‍പ്പെടും.

തുടര്‍ച്ചയായി പ്രവര്‍ത്തനരഹിതമായതോ ക്ലെയിം ചെയ്യാത്തതോ ആയ അക്കൗണ്ടുകള്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള മാസത്തിലെ അവസാന പ്രവൃത്തി ദിവസം ബാങ്കുകള്‍ ഈ അക്കൗണ്ടുകളിലെ ക്രെഡിറ്റ് ബാലന്‍സ് ഡിഇഎ ഫണ്ടിലേക്ക് മാറ്റേണ്ടതുണ്ട്. ഉദാഹരണത്തിന്, ഏപ്രില്‍ മാസത്തില്‍ ഡിഇഎ ഫണ്ടിലേക്ക് മാറ്റേണ്ട നിക്ഷേപങ്ങള്‍ (അതായത്, 10 വര്‍ഷത്തേക്ക് ക്ലെയിം ചെയ്യാത്തത്) മെയ് മാസത്തിലെ അവസാന പ്രവൃത്തി ദിവസം ഡിഇഎ ഫണ്ടിലേക്ക് മാറ്റും.

റീഫണ്ട് ക്ലെയിം ചെയ്യാം

ഉപഭോക്താവിനോ നിക്ഷേപകനോ അവരുടെ ബാങ്കുകളില്‍ നിന്ന് ക്ലെയിം ചെയ്യാത്ത തുകകളുടെ റീഫണ്ട് അവകാശപ്പെടാം. നിക്ഷേപകന്റെയോ നിയമപരമായ അവകാശിയുടെയോ (മരിച്ച നിക്ഷേപകരുടെ കാര്യത്തില്‍) ക്ലെയിം അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍, ബാങ്കുകള്‍ ഉപഭോക്താവിനോ നിക്ഷേപകനോ പലിശ സഹിതം തുക തിരികെ നല്‍കണം. തുടര്‍ന്ന് ആര്‍ബിഐയുടെ ഡിഇഎ ഫണ്ടില്‍ നിന്ന് ഉപഭോക്താവിനോ നിക്ഷേപകനോ നല്‍കുന്ന തുല്യമായ തുകയ്ക്ക് റീഫണ്ടിനായി ക്ലെയിം ചെയ്യണം. ഡിഇഎ ഫണ്ടില്‍ നിന്ന് നിക്ഷേപകന് റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് സ്‌കീമില്‍ പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ല.

യുഡിജിഎഎം പോര്‍ട്ടല്‍

ആര്‍ബിഐ വികസിപ്പിച്ചെടുത്ത അണ്‍ക്ലെയിംഡ് ഡെപ്പോസിറ്റ്‌സ്-ഗേറ്റ്‌വേ ടു ആക്‌സസ് ഇന്‍ഫര്‍മേഷന്‍ അഥവാ യുഡിജിഎഎം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ബാങ്കുകളിലുടനീളമുള്ള ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളും അക്കൗണ്ടുകളും ഒരു സ്ഥലത്ത് കേന്ദ്രീകൃത രീതിയില്‍ തിരയാന്‍ പോര്‍ട്ടല്‍ സൗകര്യമൊരുക്കുന്നു. ഇന്ത്യയിലെ 30 ബാങ്കുകളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നിരുന്നാലും, നിക്ഷേപങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുള്ള ഒരു ഫെസിലിറ്റേറ്റര്‍ മാത്രമാണ് യുഡിജിഎഎം. അതാത് ബാങ്കില്‍ നിന്ന് മാത്രമേ അവ തിരിച്ചുപിടിക്കാന്‍ കഴിയൂ.

യുഡിജിഎഎം രജിസ്‌ട്രേഷന്‍

ഒരു ഉപയോക്താവ് തന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി യുഡിജിഎഎം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. വ്യക്തിഗത വിഭാഗത്തില്‍ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ തിരയുന്നതിന്, അക്കൗണ്ട് ഉടമയുടെ പേര്, ബാങ്കിന്റെ പേര് (ഒന്നോ അതിലധികമോ ബാങ്കുകളെ തിരഞ്ഞെടുക്കാം) കൂടാതെ അഞ്ച് ഇന്‍പുട്ടുകളില്‍ ഒന്നോ അതിലധികമോ- അതായത് വോട്ടര്‍ ഐഡി നമ്പര്‍, പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍), ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, അക്കൗണ്ട് ഉടമയുടെ ജനനത്തീയതി- എന്നിവ പോലുള്ള ഇന്‍പുട്ടുകള്‍ ഉപയോക്താവ് നല്‍കേണ്ടതുണ്ട്.

വ്യക്തി ഇതര നിക്ഷേപങ്ങള്‍

വ്യക്തിപരമല്ലാത്ത വിഭാഗത്തില്‍ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ തിരയുന്നതിന്, ഉപയോക്താവ് സ്ഥാപനത്തിന്റെ പേരും ബാങ്കിന്റെ പേരും പോലുള്ള ഇന്‍പുട്ടുകള്‍ നല്‍കേണ്ടതുണ്ട് (ഒന്നോ അതിലധികമോ ബാങ്കുകളെ തിരഞ്ഞെടുക്കാം). അതിനുപുറമെ, ഒപ്പിട്ട അംഗീകൃത വ്യക്തിയുടെ പേര്, പാന്‍, കോര്‍പ്പറേറ്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (സിഐഎന്‍), ഇന്‍കോര്‍പ്പറേഷന്‍ തിയതി തുടങ്ങിയ നാല് ഇന്‍പുട്ടുകളില്‍ ഒന്നോ അതിലധികമോ നല്‍കേണ്ടതുണ്ട്.

സര്‍ട്ടിഫിക്കറ്റുകളൊന്നും ഇല്ലെങ്കില്‍?

മുകളില്‍ സൂചിപ്പിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെങ്കില്‍ പോലും, തിരയല്‍ നടത്തുന്നതിന് ഉപയോക്താവിന് ഈ ഇന്‍പുട്ടുകള്‍ക്ക് പകരം അക്കൗണ്ട് ഉടമയുടെയോ സ്ഥാപനത്തിന്റെയോ വിലാസം നല്‍കാം.

മറവിയിലാണ്ട പണം തിരികെ ലഭിക്കാന്‍ 3 വഴികള്‍

ആദ്യത്തേത് നിങ്ങളുടെ ബാങ്കിന്റെ ഏതെങ്കിലും ശാഖ സന്ദര്‍ശിക്കുക എന്നതാണ്. രണ്ടാമതായി കെവൈസി രേഖകള്‍ (ആധാര്‍, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ്) സഹിതം ഒരു ഫോം സമര്‍പ്പിക്കുക. മൂന്നാമതായി സ്ഥിരീകരണത്തിന് ശേഷം പലിശ സഹിതം നിങ്ങളുടെ പണം സ്വീകരിക്കുക.

ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താന്‍

നിങ്ങളുടെ ബാങ്കിന്റെ വെബ്‌സൈറ്റില്‍ തിരയാം. അല്ലെങ്കില്‍ ആര്‍ബിഐയുടെ യുഡിജിഎഎം പോര്‍ട്ടല്‍ പരിശോധിക്കുക.
ക്ലെയിം ചെയ്യാത്ത ആസ്തികള്‍ ക്ലെയിം ചെയ്യുന്നതിനുള്ള പ്രത്യേക ക്യാമ്പുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്താറുണ്ട്. 2025 ഒക്ടോബര്‍ മാസത്തില്‍ ഈ ക്യ്ാംപുകള്‍ ആരംഭിച്ചു. ഡിസംബര്‍ വരെ നീളുന്ന ഈ യജ്ഞത്തില്‍, രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളിലും പ്രത്യേക ക്യാമ്പുകള്‍ നടക്കും. ഇവ സന്ദര്‍ശിച്ചും നിക്ഷേപങ്ങള്‍ സംബന്ധിച്ച് തീര്‍പ്പുണ്ടാക്കാം.

സെബി രജിസ്‌റ്റേഡ് നിക്ഷേപ ഉപദേഷ്ടാവും ‘സഹജ് മണി’യുടെ സ്ഥാപകനുമായ അഭിഷേക് കുമാര്‍ തന്റെ അനുഭവങ്ങള്‍ അടുത്തിടെ ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ചിരുന്നു. പ്രിയപ്പെട്ടവര്‍ ബാക്കിവെച്ചു പോയ നിക്ഷേപം കണ്ടെത്തി സ്വന്തമാക്കാന്‍ ആളുകളെ സഹായിച്ചതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. മരിച്ചുപോയ ഒരു ക്ലയന്റ്, മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിരുന്ന 15 ലക്ഷം രൂപയെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യക്കും കുടുംബത്തിനും യാതൊരു അറിവുമുണ്ടായിരുന്നില്ല. ഇത് ആ കുടുംബത്തിന് വീണ്ടെടുത്തു നല്‍കിയെന്ന് അദ്ദേഹം പറയുന്നു. മറ്റൊരു സാഹചര്യത്തില്‍, മരിച്ചു പോയ വ്യക്തി നോമിനിയുടെ പേര് ചേര്‍ക്കാത്തതിനാല്‍ മാത്രം ഒരു കുടുംബത്തിന് രണ്ട് വര്‍ഷത്തോളം അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ശേഷിച്ചിരുന്ന പണം എടുക്കാനായില്ല.

”നിങ്ങളുടെ കുടുംബത്തിന് നിങ്ങളുടെ ആസ്തികള്‍ എന്തൊക്കെയാണെന്ന് അറിയാമോ? നിങ്ങളുടെ പണം ആര്‍ക്കും ആക്‌സസ് ചെയ്യാന്‍ കഴിയാത്ത അക്കൗണ്ടുകളിലായിരിക്കാം. ഇത് ഒരു സിനിമാ കഥയല്ല. ഇന്ത്യയില്‍ പതിവായി സംഭവിക്കുന്ന കാര്യമാണ്,” അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ആസ്തികളെക്കുറിച്ച് അജ്ഞത

ആസ്തികള്‍ എത്ര സുരക്ഷിതമായി നിക്ഷേപിക്കപ്പെട്ടതാണെങ്കിലും കുടുംബത്തിന് അവയെക്കുറിച്ച് അറിയില്ലെങ്കില്‍ ഒരു പ്രയോജനവുമില്ല. ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ടുകള്‍, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍, ഡിജിറ്റല്‍ ലോക്കര്‍ ഇവയൊക്കെ അവകാശികള്‍ക്ക് ലഭ്യമാവുന്നതിന് വ്യത്യസ്തമായ പ്രക്രിയകളുണ്ട്.

നോമിനേഷന്‍

വില്‍പത്രം എല്ലായ്‌പ്പോഴും നാമനിര്‍ദ്ദേശപ്രക്രിയക്ക് ബദലാണെന്നതാണ് ഒരു മിഥ്യാധാരണ. വാസ്തവത്തില്‍ നോമിനി, കുടുംബങ്ങള്‍ക്ക് ഫണ്ടുകളിലേക്ക് വേഗത്തില്‍ പ്രവേശനം നേടാന്‍ സഹായിക്കുന്നു. ഒരു തരത്തിലുമുള്ള നൂലാമാലകളില്ല.

”നാമനിര്‍ദ്ദേശം ഉണ്ടായിരുന്നതിനാല്‍ കുടുംബങ്ങള്‍ക്ക് 15 ദിവസത്തിനുള്ളില്‍ അവരുടെ അനന്തരാവകാശ സ്വത്തിലേക്ക് പ്രവേശനം ലഭിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത്തരം ഒരു രേഖ ഇല്ലെങ്കില്‍ തീരുമാനമുണ്ടാവാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം,” അഭിഷേക് പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയ്ക്ക് ഇപ്പോള്‍ നാമനിര്‍ദ്ദേശങ്ങള്‍ നല്‍കാം.

കുടുംബത്തോടൊപ്പം ഇരുന്ന് അക്കൗണ്ട് വിശദാംശങ്ങള്‍, നിക്ഷേപങ്ങള്‍, നോമിനേഷനുകള്‍, തീരുമാനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ എന്നിവ വിശദമായി ചര്‍ച്ച ചെയ്യുകയും ഓരോ വിവരങ്ങളും കുടുംബാംഗങ്ങളെ അറിയിക്കുകയുമാണ് ചെയ്യേണ്ടത്.

വില്‍പ്പത്രം

ശരിയായ രേഖകള്‍ ഇല്ലാത്ത ഒരു വില്‍പത്രം അടിസ്ഥാനമില്ലാത്ത ഒരു വീട് പോലെയാണ്. അതേ ദിവസം തന്നെ ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടുക. ഒപ്പിടുന്നത് വീഡിയോയില്‍ റെക്കോര്‍ഡുചെയ്യുക. അത് രജിസ്റ്റര്‍ ചെയ്യുക. ഇവ അമിതമല്ല, പക്ഷേ അത്യാവശ്യ ഘട്ടങ്ങളാണ്,” അദ്ദേഹം ഉപദേശിച്ചു.

എത്ര സൂക്ഷ്മമായി തയാറാക്കിയ വില്‍പത്രമാണെങ്കിലും അത് നടപ്പാക്കാന്‍ മികച്ച ഒരു എക്‌സിക്യൂട്ടര്‍ ആവശ്യമാണ്. വാസ്തവത്തില്‍ എക്‌സിക്യൂട്ടര്‍ ഇല്ലാത്ത ഒരു വില്‍പത്രം ഡ്രൈവറില്ലാത്ത ഒരു കാര്‍ പോലെയാണ്. ഉത്തരവാദിത്തമുള്ള, വിശ്വസനീയനായ ഒരാളെ ഇതിനായി കണ്ടെത്താന്‍ അഭിഷേക് ഉപദേശിക്കുന്നു. എക്‌സിക്യൂട്ടര്‍ക്ക് വില്‍ എഴുതുന്ന വ്യക്തിയെക്കാള്‍ പ്രായം കുറവായിരിക്കണം. ഈ വ്യക്തി വില്‍പത്രത്തിന്റെ ഉദ്ദേശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കും.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നമ്മള്‍ നമ്മുടെ ജീവിതം മുഴുവന്‍ സമ്പാദ്യം കെട്ടിപ്പടുക്കാന്‍ ചെലവഴിക്കുന്നു. പക്ഷേ അത് നമ്മള്‍ സ്‌നേഹിക്കുന്ന ആളുകള്‍ക്ക് സുഗമമായി കൈമാറുന്നതിനുള്ള ഒരു സംവിധാനം അപൂര്‍വ്വമായി മാത്രമേ നിര്‍മ്മിക്കുന്നുള്ളൂ. ഫലം- വൈകാരിക സമ്മര്‍ദ്ദം, കാലതാമസം, തര്‍ക്കങ്ങള്‍, നഷ്ടം എന്നിവയാണ്. അത് ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version