നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിർദ്ദിഷ്ട ഐ.പി.ഒ വഴി എസ്.ബി.ഐ , ബാങ്ക് ഓഫ് ബറോഡ , ജി.ഐ.സി തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾക്ക് വലിയ രീതിയിൽ ലാഭം കൊയ്യാനുള്ള അവസരമൊരുങ്ങുന്നു.
ഓഫർ ഫോർ സെയിൽ
എൻ.എസ്.ഇയുടെ ഐ.പി.ഒ പൂർണ്ണമായും ഒരു ഓഫർ ഫോർ സെയിൽ ആയിട്ടാണ് നടപ്പിലാക്കുന്നത്. അതായത്, പുതിയ ഓഹരികൾ വിറ്റഴിക്കുന്നതിന് പകരം നിലവിലെ ഓഹരിയുടമകൾ അവരുടെ പക്കലുള്ള ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ഓഹരികൾ വിൽക്കുന്ന നിലവിലെ നിക്ഷേപകർക്ക് (ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും) തന്നെ ലഭിക്കും.
വൻലാഭം കൊയ്യാൻ ബാങ്കുകളും, ഇൻഷുറൻസ് കമ്പനികളും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ , ബാങ്ക് ഓഫ് ബറോഡ, ജി.ഐ.സി, ന്യൂ ഇന്ത്യ അഷ്വറൻസ് തുടങ്ങിയ സ്ഥാപനങ്ങൾ വർഷങ്ങൾക്ക് മുമ്പ് വളരെ തുച്ഛമായ തുകയ്ക്കാണ് എൻ.എസ്.ഇയുടെ ഓഹരികൾ വാങ്ങിക്കൂട്ടിയത് ഉദാഹരണത്തിന്, എസ്.ബി.ഐ ഒരു ഓഹരിക്ക് ശരാശരി 80 പൈസ നിരക്കിലും ബാങ്ക് ഓഫ് ബറോഡ 54 പൈസ നിരക്കിലുമാണ് അന്ന് വാങ്ങിയത്. ഇപ്പോഴത്തെ ഉയർന്ന വാല്യുവേഷനിൽ ഇവ വിൽക്കുമ്പോൾ ഈ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നത് ആയിരക്കണക്കിന് കോടി രൂപയുടെ ലാഭമാണ്.
വിപണിയിലെ മൂല്യവും ഓഹരിയുടമകൾക്കുള്ള പ്രയോജനവും
ഈ ഐ.പി.ഒ വഴി ഓഹരിയുടമകൾ ചേർന്ന് ആകമാനം 20,000 കോടി രൂപയിലധികം തുക സമാഹരിക്കും എന്നാണ് കണക്കാക്കുന്നത്. ഈ വൻ ലാഭം തങ്ങളുടെ ബാലൻസ് ഷീറ്റിലേക്ക് എത്തുന്നതോടെ ബാങ്ക് ഓഫ് ബറോഡ, എസ്.ബി.ഐ, ജി.ഐ.സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാകുകയും വിപണിയിൽ ഇവയുടെ മൂല്യം കൂടുതൽ വർദ്ധിക്കുകയും ചെയ്യും.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)
