രാജ്യത്തെ എഐ ഹബ്ബായി കേരളം മാറുമെന്ന് മുഖ്യമന്ത്രി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(എഐ)ന്റെ പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്റെ സ്വാധീനവും ചര്‍ച്ചചെയ്യുന്ന രാജ്യാന്തര ജെനറേറ്റീവ് എഐ കോണ്‍ക്ലേവ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഐടിയുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഹബ്ബ് എന്ന നിലയില്‍ എല്ലാ മേഖലകളിലും എഐ സാങ്കേതികവിദ്യ നടപ്പിലാക്കുന്നത് ജെന്‍ എഐയുടെ രാജ്യത്തെ സിരാകേന്ദ്രമായി മാറാന്‍ കേരളത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(എഐ)ന്റെ പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്റെ സ്വാധീനവും ചര്‍ച്ചചെയ്യുന്ന രാജ്യാന്തര ജെനറേറ്റീവ് എഐ കോണ്‍ക്ലേവ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ഐബിഎമ്മുമായി ചേര്‍ന്നാണ് ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ദ്വിദിന സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, ഐടി, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ എഐയെ സംയോജിപ്പിക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ രാജ്യത്തെ ജെന്‍ എഐ ഹബ്ബ് ആയി ഉയര്‍ത്തുന്നതിനുള്ള ചവിട്ടുപടിയാണ് ഈ കോണ്‍ക്ലേവ്.

ജെന്‍ എഐ അതിവേഗം വികസിക്കുകയും ലോകത്താകെ വലിയ സാധ്യതകള്‍ തുറന്നിടുകയും ചെയ്യുന്ന അവസരത്തിലാണ് കേരളത്തില്‍ കോണ്‍ക്ലേവ് നടക്കുന്നതെന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ പുതിയ വ്യാവസായിക നയത്തില്‍ എഐ ഒരു പ്രധാന മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപഭാവിയില്‍ എഐ അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ നിക്ഷേപങ്ങള്‍ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നു. സാധ്യമാകുന്ന എല്ലാ മേഖലകളിലും ഈ സാങ്കേതികവിദ്യ സജീവമായി പ്രയോജനപ്പെടുത്തണം.

സംസ്ഥാനത്തെ വന്യജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ എഐ അധിഷ്ഠിത ഓട്ടോമേറ്റഡ് മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനാകും. ജലസേചനം, കാര്‍ഷികോല്‍പ്പാദനം എന്നിവ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതിയുടെയും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെയും സംരക്ഷണത്തിനും എഐ ഉപകരണങ്ങള്‍ ഫലപ്രദമായി വിന്യസിക്കാനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസത്തില്‍ എഐ ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി എല്ലാ അധ്യാപകര്‍ക്കും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പരിശീലനം നല്‍കിവരുന്നു. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് ഇത് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ മേഖലകളിലും അത്യാധുനിക സാങ്കേതികവിദ്യ സ്വീകരിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്ന വിജ്ഞാന സമ്പദ് വ്യവസ്ഥയായുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തിന് ആക്കം കൂട്ടുകയാണ് ജെന്‍ എഐ കോണ്‍ക്ലേവ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ കയര്‍ നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിലും രാജ്യത്തും എഐ വ്യവസായങ്ങളിലെ മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലായി സമ്മേളനം മാറും.

പരമ്പരാഗത തൊഴിലവസരങ്ങള്‍ എഐ ഇല്ലാതാക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വ്യവസായ മേഖലയുടെ കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ ജെന്‍ എഐ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. പരമ്പരാഗത തൊഴിലുകള്‍ക്കൊപ്പം ചെറുപ്പക്കാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് എഐ ചെയ്യുന്നത്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ എഐ കൂടുതല്‍ സജീവമാക്കും.

എഐ വൈദഗ്ധ്യത്തിലൂടെ തൊഴില്‍ വിപണിയില്‍ സംസ്ഥാനത്തിന്റെ പ്രസക്തിയും മത്സരക്ഷമതയും ഉറപ്പാക്കാന്‍ സാധിക്കണം. ഈ കാഴ്ചപ്പാടില്‍ ഊന്നിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ എഐയെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും എഐ ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് 80,000 അധ്യാപകരെ പരിശീലിപ്പിക്കുകയും ചെയ്തത്. സര്‍വ്വകലാശാലാ സിലബസുകളും പുതിയ സാങ്കേതിക വിദ്യകളെ ഉള്‍ക്കൊണ്ടിട്ടുണ്ട്. കേരളം നല്‍കുന്ന അവസരങ്ങള്‍ ആരായാന്‍ എഐ മേഖലയിലെ കമ്പനികളെയും നിക്ഷേപകരെയും മന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version